നടി ആക്രമണ കേസ്: ദിലീപിന് തിരിച്ചടി; അതി ജീവിതയുടെ ഹർജി ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി.നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ദിലീപിന് തിരിച്ചടി. അതിജീവിതയുടെ ഹർജി അംഗീരിച്ച ഹൈക്കോടതി സംഭവം ജില്ലാ സെഷൻസ് ജഡ്ജി അന്വേഷിക്കണമെന്നും ,പരാതി ഉണ്ടങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും വിധിച്ചു . വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറൻസിക് റിപ്പോർട്ട് തെളിവായുണ്ടെന്നാണ് പ്രധാന വാദം. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ അതിജീവിത ചൂണ്ടികാട്ടിയിരുന്നു. മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്തിനാണ് നടിയുടെ ആവശ്യത്തെ എതിർക്കുന്നതെന്നും ദിലീപിന് മാത്രമാണല്ലോ പരാതി എന്നും ഹർജി പരിഗണിക്കവെ കോടതി ആരാഞ്ഞിട്ടുണ്ട്. ജസ്റ്റിസ് കെ ബാബുവാണ് ഹർജിയിൽ വിധി പറഞ്ഞത്. 2018 ജനുവരി 9 നും നും ഡിസംബർ 13 നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു വീണ്ടും മാറിയതായി ഫോറൻസിക് പരിശോധന ഫലത്തിൽ വ്യക്തമാക്കുന്നുണ്ട്.

Advertisement