റഹീമിനും സ്വരാജിനും ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി; നടപടി എസ്എഫ്ഐ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ

തിരുവനന്തപുരം: എസ്എഫ്ഐയുടെ നിയമസഭ മാര്‍ച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ എം പി എ എ റഹീമിനും, എം സ്വരാജിനും ഒരു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി. ഉമ്മൻചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നടന്ന നിയമസഭാ മാര്‍ച്ചിനെ തുര്‍ന്നുണ്ടായ സംഘര്‍ഷത്തിൽ രജിസ്റ്റര് ചെയ്ത കേസിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നടപടി.

പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അടക്കം വിവിധ വകുപ്പുകളിലാണ് ശിക്ഷ. യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് കേസ്. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ബാരിക്കേഡ് തകര്‍ക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. 150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്. കോടതിയിലെത്തിയ ഇരുവരും ജാമ്യമെടുത്തു.

Advertisement