ട്രാഫിക് നിയമം ലംഘിച്ചാൽ പൊലീസുകാരുടെ കീശചോരും

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പൊലീസ് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കണമെന്ന് ഡിജിപി. പൊലീസ് വാഹനങ്ങൾ നിയമങ്ങൾ ലംഘിക്കുന്നത് പതിവായതോടെയാണ് നിർദേശം. ഉദ്യോഗസ്ഥർ പിഴ അടച്ചതിന്റെ വിശദാംശങ്ങൾ 10 ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിർദേശിച്ചു.

റോഡ് ക്യാമറകൾ സ്ഥാപിച്ചതോടെ, പൊലീസ് വാഹനങ്ങളുടെ നിയമലംഘനങ്ങളുടെ ചിത്രം സഹിതം പിഴ നോട്ടിസ് ബന്ധപ്പെട്ട ഓഫിസുകളിലേക്ക് കൂട്ടമായെത്തി. സീറ്റ് ബെൽറ്റ് ധരിക്കാതെ വണ്ടി ഓടിക്കൽ, ചുവപ്പ് ലൈറ്റ് ലംഘിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് അധികവും. പിഴ ലക്ഷങ്ങളിലെത്തിയതോടെയാണ് ഡിജിപി നടപടി ശക്തമാക്കിയത്.

നിയമം നടപ്പിലാക്കുന്ന ഏജൻസിയെന്ന നിലയിൽ പൊലീസിന് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യതയുണ്ടെന്ന് ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കാനുള്ള നോട്ടിസ് ദിവസേന ലഭിക്കുകയാണ്. ട്രാഫിക് നിയമം ലംഘിക്കുന്നവരാണ് പിഴ അടയ്ക്കേണ്ടത്. സർക്കാരിന്റെ പണം ഇതിനായി ചെലവാക്കാനാകില്ല. പിഴ അടച്ച ഉദ്യോഗസ്ഥരുടെ വിവരം സംസ്ഥാനതലത്തിൽ ശേഖരിച്ച് അറിയിക്കാനും ഡിജിപി നിർദേശം നൽകി.

Advertisement