ടോമും ജെറിയും രക്ഷിച്ചു; പ്രതികളെ കുടുക്കിയത് ഡൗൺലോഡ് ചെയ്ത കാർട്ടൂണെന്ന് പൊലീസ്

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവായത് കാർട്ടൂൺ. പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത് ടോം ആന്റ് ജെറി കാർട്ടൂണെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ. കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരു വീട്ടിൽ പാർപ്പിച്ച സമയത്ത് കുട്ടി കരഞ്ഞപ്പോൾ ടാബിൽ കാർട്ടൂൺ കാണിച്ചു എന്ന് കുട്ടി മൊഴി നൽകിയിരുന്നു. പ്രതികളെ പിടികൂടുന്ന സമയത്ത് മൂന്നാം പ്രതി അനുപമയുടെ കൈവശം ഈ ടാബുണ്ടായിരുന്നു.

ആദ്യം കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയതിനെ തുടർന്ന് ഈ ടാബ് പൊലീസ് പരിശോധിച്ചിരുന്നു. ടാബിൽ കാർട്ടൂൺ വീഡിയോകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടായിരുന്നു. അതുപോലെ സെർച്ച് ഹിസ്റ്ററി പരിശോധിക്കുകയും. കുഞ്ഞിനെ കാണിക്കാനല്ലേ കാർട്ടൂൺ എന്ന് ചോദിച്ചപ്പോൾ ഒടുവിൽ അനുപമ സമ്മതിക്കുകയായിരുന്നു. കുട്ടിക്ക് വേണ്ടിയാണ് ഇവ ഡൗൺലോഡ് ചെയ്തതെന്നും കുട്ടി രാത്രി മുഴുവൻ കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ വേണ്ടി കാർട്ടൂൺ കാണിച്ചു എന്നും അനുപമ മൊഴി നൽകി. ഈ ടാബ് ഇപ്പോൾ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.

യൂട്യൂബിൽ നിന്നും മികച്ച വരുമാനമുണ്ടായിരുന്ന അനുപമയുടെ വരുമാനം നിലക്കുന്നത് കഴിഞ്ഞ ജൂലൈയിലാണ്. കോപ്പിറൈറ്റ് ഇഷ്യൂവിനെ തുടർന്നാണ് ഈ പ്രശ്നമുണ്ടാകുന്നത്. പിന്നീട് മൂന്ന് മാസത്തിന് ശേഷം ഇത് തിരികെ വരുമെന്നും അറിയിപ്പുണ്ടായിരുന്നു. അഞ്ച് ലക്ഷം വരെ വരുമാനം ലഭിച്ചിരുന്ന പെൺകുട്ടി ഇത് നിലച്ചതോടെ മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നും എഡിജിപി വ്യക്തമാക്കി.

Advertisement