കേരളവർമ്മ ചെയർമാൻ സ്ഥാനം എസ്എഫ്ഐക്ക് തന്നെ, വൻ വിജയം; അനിരുദ്ധൻ ജയിച്ചു, ശ്രീക്കുട്ടൻ തോറ്റു

തൃശ്ശൂർ: ശ്രീ കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള റീ കൗണ്ടിം​ഗിൽ എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധന് വിജയം. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലിൽ അവസാന നിമിഷത്തിലാണ് മൂന്ന് വോട്ടിൻറെ ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ജയിച്ചത്.

കഴിഞ്ഞ ദിവസം ചെയർമാൻ സ്ഥാനാർത്ഥികളും, വിദ്യാർഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേർന്നാണ് വോട്ടെണ്ണൽ തീരുമാനിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു കോടതിയെ സമീപിച്ചിരുന്നത്. വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ് എഫ് ഐയുടെ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കിയ കോടതി അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയത് അപകാതയുണ്ടെന്നും കണ്ടെത്തിയിരുന്നു.

വോട്ടെണ്ണൽ നടപടികൾ പൂർണമായും വീഡിയോയിൽ പകർത്താനുള്ള സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. ട്രഷറി ലോക്കറിൽ ആയിരുന്ന ബാലറ്റുകൾ കഴിഞ്ഞ ദിവസം കോളേജിലെ സ്ട്രോങ്ങ്‌ റൂമിലെ ലോക്കറിലേക്ക് മാറ്റിയിരുന്നു. രാവിലെ സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാനിധ്യത്തിൽ ഇത് തുറന്ന് ചേംബറിലെത്തിച്ചു.

ചെയർമാൻ സ്ഥാനത്തേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് സംഘടനകളുടെ സ്ഥാനാർഥികളാണ് മത്സരിച്ചത്. കഴിഞ്ഞ മാസം ഒന്നിന് രാവിലെയായിരുന്നു തിരഞ്ഞെടുപ്പ്. 896 വോട്ട് ശ്രീക്കുട്ടന് ലഭിച്ചപ്പോൾ എസ്.എഫ്.ഐയുടെ ചെയർമാൻ സ്ഥാനാർഥി അനിരുദ്ധന് 895 വോട്ടായിരുന്നു. എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടന്നു. വൈകിട്ട് ആറിന് തുടങ്ങിയെങ്കിലും പൂർത്തിയായത് രാത്രി 12നായിരുന്നു. തുടർന്ന് 11 വോട്ടിന് അനിരുദ്ധൻ വിജയിച്ചതായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കെ.എസ്.യു രംഗത്ത് വന്നതോടെയാണ് വിവാദമായത്.

Advertisement