ആലുവയിൽ ഉറങ്ങിക്കിടന്ന 8വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ 1262പേജുള്ള കുറ്റപത്രം കൈമാറി

കൊച്ചി: ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പോലീസ് കുറ്റപത്രം നൽകി. നെയ്യാറ്റിൻകര വഞ്ചിക്കുഴിയിലെ ക്രിസ്റ്റിൻ ആണ് ഏക പ്രതി.

ബലാത്സംഗം തട്ടിക്കൊണ്ടുപോകൽ, കവർച്ച അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. ആലുവയിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൻറെ ഞെട്ടൽ മാറും മുൻപായിരുന്നു ഏതാനും കിലോമീറ്റർ മാത്രം അകലെ മറ്റൊരു കുട്ടിയെകൂടി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സെപ്റ്റംബർ ഏഴിന് പുലർച്ചെയോടെയാണ് സംഭവം. വീട്ടിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഇയാൾ എടുത്തു കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഉടൻ തെരച്ചിൽ ആരംഭിച്ചതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

പിന്നീട് രക്തം ഒലിപ്പിച്ചെത്തിയ കുട്ടിയെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതി പോലീസ് പിടികൂടുമെന്നുറപ്പായപ്പോൾ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിനു താഴെയുള്ള പുഴയിൽച്ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തന്ത്രപരമായി പിടികൂടുകയായിരുന്നു. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് ക്രിസ്റ്റിൻ. എറണാകുളം പോക്സോ കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. 1262 പേജുകളുള്ള കുറ്റപത്രത്തിൽ 115 സാക്ഷികളാണുള്ളത്. 30 ഡോക്യുമെന്റുകളും കുറ്റപത്രത്തിനൊപ്പമുണ്ട്, 18 മറ്റ് തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം, ബലാത്സംഗം, മോഷണം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആലുവ റൂറൽ എസ്പി വിവേക് കുമാറിൻറെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Advertisement