പലസ്തീൻ പുഴുങ്ങി കഴിക്കാൻ പറ്റുമോ? ഹമാസ് ഉരുട്ടി വിഴുങ്ങാൻ പറ്റുമോ?: മുഖ്യമന്ത്രിയോട് സുരേന്ദ്രൻ

തിരുവനന്തപുരം: കടക്കെണിയിൽപ്പെട്ട കർഷകൻ കുട്ടനാട്ടിൽ ആത്മഹത്യ ചെയ്തതിനു പിന്നാലെ, ലൈഫ് പദ്ധതിയിൽ വീടിനുള്ള പണം സർക്കാർ നൽകാത്തതിനാൽ ഓമല്ലൂരിൽ ഗോപി എന്നയാൾ ജീവനൊടുക്കിയത് പിണറായി സർക്കാരിന്റെ ഭരണത്തിൽ കർഷകർക്കും പാവങ്ങൾക്കും രക്ഷയില്ലെന്നു തെളിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വീടില്ലാത്തവർക്കെല്ലാം വീടു കൊടുക്കുമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

‘‘വീടിനു വേണ്ടി ഏഴു ലക്ഷം പേരുടെ അപേക്ഷകളാണ് സർക്കാരിന്റെ കയ്യിൽ കെട്ടിക്കിടക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് അപേക്ഷകൾ ആവർത്തിച്ചു വാങ്ങിക്കുന്നതല്ലാതെ ആർക്കും സർക്കാർ വീടു കൊടുക്കുന്നില്ല. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (അർബൻ) പ്രകാരം 1,66,752 വീട് അനുവദിച്ചതിൽ 1,16,116 പൂർത്തിയായി. റൂറലിൽ 14,812 വീട് അനുവദിച്ചു. എന്നാൽ സംസ്ഥാനം പിഎംഎവൈ പദ്ധതി അട്ടിമറിക്കുകയും ലൈഫ് പദ്ധതി പ്രകാരം പണം കൊടുക്കാതിരിക്കുകയും ചെയ്യുന്നു.

‘‘കേരളീയം, ഹെലികോപ്റ്റർ, വിദേശയാത്രകൾ എന്നൊക്കെ പറഞ്ഞ് കോടികൾ ധൂർത്തടിക്കുന്ന സർക്കാർ പാവപ്പെട്ടവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുകയാണ്. നെൽകർഷകന് നെല്ലിന്റെ സംഭരണത്തിലെ 75 ശതമാനം തുകയും കേന്ദ്ര സർക്കാർ നൽകിക്കഴിഞ്ഞു. എന്നാൽ സംസ്ഥാന വിഹിതം നൽകാത്ത പിണറായി സർക്കാർ കേന്ദ്രത്തിന്റെ പണം നൽകുന്നുമില്ല. കർഷകർക്ക് ബാങ്ക് ലോൺ പോലും കിട്ടാത്തതിനു കാരണം ഇതാണ്. ഭവന നിർമാണ പദ്ധതിയിലും ആയുഷ്മാൻ ഭാരതിന്റെ കാര്യത്തിലും ഇതു തന്നെയാണ് നടക്കുന്നത്.

‘‘സംസ്ഥാന സർക്കാരിന്റെ കയ്യിൽ ചില്ലിക്കാശില്ല. എന്നാൽ കേന്ദ്രം അനുവദിക്കുന്ന തുക ചെലവഴിക്കുന്നുമില്ല. ഏറ്റവും കൂടുതൽ റെവന്യൂ ഡെഫിസിറ്റി ഗ്രാൻഡ് ലഭിച്ചത് കേരളത്തിനാണ്. കേന്ദ്ര സഹായം ഇല്ലെങ്കിൽ കേരളം പട്ടിണിയാവും. കേരളത്തിൽ ധനകാര്യ മിസ് മാനേജ്മെന്റാണ്. 40,000 കോടിയെങ്കിലും സംസ്ഥാനം നികുതി പിരിക്കാനുണ്ട്. മാസപ്പടി കൊടുക്കുന്നവരായതു കൊണ്ടാണ് വൻകിടക്കാരിൽ നിന്നും നികുതി പിരിക്കാത്തത്. എന്നാൽ സാധാരണക്കാരന്റെ നെഞ്ചത്തു കയറുകയാണ് സംസ്ഥാന സർക്കാർ. ഇതെല്ലാം മറച്ചുവയ്ക്കാനാണ് പിണറായി കോഴിക്കോട് പലസ്തീൻ സമ്മേളനം നടത്തിയത്. പലസ്തീൻ പുഴുങ്ങി ഉരുട്ടി കഴിക്കാൻ പറ്റുമോ? ഹമാസ് ഉരുട്ടി വിഴുങ്ങാൻ പറ്റുമോ?

‘‘കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റാണോ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മൗലവിയാണോ എന്നു ജനങ്ങൾ തെറ്റിദ്ധരിക്കുന്ന രീതിയിലേക്ക് വന്നിരിക്കുകയല്ലേ. എല്ലാ ഊശാന്താടിക്കാരും മറ്റേ താടിക്കാരും അരിപ്പത്തൊപ്പിക്കാരും എല്ലാം വന്നിരുന്ന് അവിടെ വലിയൊരു സമ്മേളനം നടത്തിയിരിക്കുകയാണ്. സിപിഎമ്മിന്റെ ഇന്നലത്തെ റാലി കണ്ടില്ലേ. അതിന്റെ ചിത്രം കേരളത്തിലെ ജനങ്ങൾ ശരിക്കൊന്നു കാണണം. ആ വേദി കണ്ടാൽ മതി, അവിടെ മുഴുവൻ മൊല്ലാക്കമാരല്ലേ.

‘‘ഹമാസ് നടത്തിയ ആക്രമണങ്ങളെ എന്താണ് മുഖ്യമന്ത്രി കാണാത്തത്? ഇസ്ലാമിക ഭീകരവാദം ലോകത്തു മുഴുവനുമുണ്ട്. എന്നാൽ പ്രീണന രാഷ്ട്രീയം മാത്രം പറയുന്ന മുഖ്യമന്ത്രി അതു കാണുന്നില്ല. ഖുറാൻ കൈവശം വച്ചാൽ പിടിച്ച് അകത്തിടുന്നവരാണ് ചൈനക്കാർ. പലസ്തീൻ സമ്മേളനങ്ങൾ എന്താണ് കോഴിക്കോടു മാത്രം നടത്തുന്നത്? എന്തുകൊണ്ടാണ് മറ്റു മതസ്ഥരായ പുരോഹിതരെ ഇതിലേക്കു വിളിക്കാത്തത്? ജനവിരുദ്ധ നയങ്ങൾ മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഇത്തരം സമ്മേളനങ്ങളിലൂടെ സർക്കാർ നടത്തുന്നത്. മുസ്‌ലിംകളോടുള്ള സ്നേഹമല്ല, വോട്ടു കിട്ടാനുള്ള തന്ത്രമാണ് ഇതെന്ന് എല്ലാവർക്കുമറിയാം.

‘‘കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ നവകേരളയാത്രയ്ക്കു കൊണ്ടുപോകാൻ ശ്രമിച്ചാൽ ബിജെപി തടയും. സിപിഎമ്മിന്റെ അജൻ‌ഡയിൽ വീഴുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. തലയിൽ ആൾത്താമസമില്ലാത്ത പ്രതിപക്ഷമാണ് കോൺഗ്രസിന്റേത്’ – സുരേന്ദ്രൻ പറഞ്ഞു.

Advertisement