നാളെത്തെ വിദ്യാഭ്യാസ ബന്ദിൽ വ്യക്തത വരുത്തി കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ, എല്ലാ ജില്ലകളിലും പ്രതിഷേധം ശക്തമാക്കും

തിരുവനന്തപുരം: കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ തലസ്ഥാന ജില്ലയിൽ നടത്തിയ പ്രതിഷേധ മാ‍ർച്ചിനെതിരായ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ എസ് യു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാ‍ർച്ചിനെതിരെ പൊലീസ് നരനായാട്ടാണ് നടത്തിയതെന്നാണ് കെ എസ് യു പറയുന്നത്. പൊലീസിനെ ഇറക്കി വിദ്യാർഥികളെ തല്ലിച്ചതച്ച് പ്രതിഷേധം അവസാനിപ്പിക്കാം എന്ന് സർക്കാർ കരുതണ്ടെന്ന് പറഞ്ഞുകൊണ്ട് കെ എസ് യു നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകി.

തിരുവനന്തപുരം ജില്ലയിൽ മാത്രമായിരിക്കും വിദ്യാഭ്യാസ ബന്ദ് എന്നാണ് ആദ്യം പുറത്തുവന്ന വാ‍ർത്തയെങ്കിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വാ‍ർത്താക്കുറിപ്പ് ഇറക്കുകയായിരുന്നു. സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിനാണ് കെ എസ് യു ആഹ്വാനം ചെയ്തിരിക്കുന്നത്.

കെ എസ് യു സംസ്ഥാന അധ്യക്ഷന്‍റെ വാ‍ർത്താക്കുറിപ്പ്

കേരളവർമ്മ കോളേജിലെ ജനാധിപത്യ ഇലക്ഷൻ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ആർ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ്‌ യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് നരഹത്യ നടത്തിയിരിക്കുകയാണ്. വനിതാ സംസ്ഥാന ഭാരവാഹികളെ അടക്കം ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ എസ്‌ യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് ആഹ്വാനം ചെയ്തു.

Advertisement