തൊണ്ടിമുതലായ ജെസിബി മുക്കിയ എസ്ഐക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്. അപകടമരണ കേസിൽ തൊണ്ടിമുതലായി പിടിച്ചെടുത്ത ജെസിബി മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ എസ് ഐ യ്ക്ക് സസ്‌പെൻഷൻ. മുക്കം സ്റ്റേഷനിലെ എസ് ഐ നൗഷാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. എസ് ഐ ഗുരുതര കൃത്യവിലോപം നടത്തിയതായി
താമരശ്ശേരി ഡിവൈഎസ്പിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇതിനിടെ കേസിൽ അറസ്റ്റിലായ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

സെപ്റ്റംബർ 19 ന് തോട്ടുമുക്കത്ത് ജെസിബി യിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ തൊണ്ടി മുതൽ മാറ്റി, തെളിവ് നശിപ്പിക്കാൻ എസ് ഐ നൗഷാദ് കൂട്ടു നിന്നുവെന്നാണ് കണ്ടെത്തൽ. അപകട മരണ കേസിൽ പൊലീസ് പിടിച്ചെടുത്ത ജെസിബി യുടെ നമ്പർ ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ എഫ്‌ഐആറിൽ രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്ക് രക്ഷപ്പെടാൻ എസ് ഐ കൂട്ടു നിന്നെന്നും , തൊണ്ടി മുതൽ മാറ്റി പകരം ജെസിബി പൊലീസ് സ്റ്റേഷനിൽ നിർത്താൻ നൗഷാദ് സഹായം ചെയ്തുവെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ട്.

താമരശ്ശേരി ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ എസ് ഐ യുടെ പങ്ക് വ്യക്തമായതോടെ റിപ്പോർട്ട് കോഴിക്കോട് റൂറൽ എസ്പിയ്ക്ക് കൈമാറി. എസ്പിയുടെ റിപ്പോർട്ട് ലഭിച്ചതോടെയാണ് എസ് ഐ യെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരമേഖല ഐ ജിയുടെ നടപടി. സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പൊലീസുകാരും കൃത്യവിലോപത്തിന് കൂട്ടു നിന്നതായി കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതോടെ മറ്റുള്ളവർക്കെതിരെയും നടപടി ഉണ്ടായേക്കും. ജെസിബി മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കേസിൽ ക്വാറി ഉടമയുടെ മകൻ ഉൾപ്പെടെ ആറു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.. കസ്റ്റഡിയിലുള്ള പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പ്രതികൾ ഗൂഢാലോചന നടത്തിയ സ്ഥലങ്ങൾ, പകരം ജെസിബി നിർത്തിയിട്ടിരുന്ന മുക്കം ഹൈസ്‌കൂൾ റോഡ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.

കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് താമരശ്ശേരി ഡിവൈഎസ്പിയുടെ റിപ്പോർട്ട് ഉണ്ട്.
കേസിലെ ഉന്നതരുടെ പങ്കിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Advertisement