കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ഹൈക്കോടതി

കൊച്ചി:
കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഇനി ഒന്നും പറയാനില്ലെന്ന് ഹൈക്കോടതി. ന്യായാധിപൻമാർ പോലും റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് സന്ദേശങ്ങൾ അയക്കുന്നു. ഉത്തരവാദികൾ ആരായാലും കോടതിയലക്ഷ്യത്തിന് കേസെടുക്കുക മാത്രമാണ് ഇനി വഴിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹർജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി

കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി ഉൾപ്പെടെയുള്ള വിവിധ ഹർജികൾ കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജികൾ പരിഗണിക്കവെയാണ് റോഡുകളുടെ ശോചനീയാവസ്ഥയിൽ സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. വിഷയത്തിൽ ഇനി ഒന്നും പറയാനില്ലെന്ന് കോടതി പറഞ്ഞു.

മഴ പെയ്തതിനു ശേഷം ഒട്ടുമിക്ക റോഡുകളും തകർന്ന അവസ്ഥയിലാണുള്ളത്. റോഡുകൾ നന്നാക്കണമെന്ന് കോർപ്പറേഷനോടും ബന്ധപ്പെട്ട അധികാരികളോടും കൃത്യമായി തന്നെ കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തരവാദികൾ ആരായാലും കോടതിയലക്ഷ്യത്തിന് കേസെടുക്കുക മാത്രമാണ് ഇനി വഴിയെന്ന് കോടതി വ്യക്തമാക്കിയത്.

Advertisement