‘ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’യെന്ന പ്രയോഗം വേദനിപ്പിച്ചു: പരാതി നൽകി ജെയ്ക്കിന്റെ ഭാര്യ

കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതു തോമസ്. കോട്ടയം എസ്പി ഓഫിസിൽ നേരിട്ടെത്തിയാണ് ഗീതു പരാതി നൽകിയത്.

ഗർഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപ വോട്ട് നേടാൻ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഗീതു വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ഉൾപ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം. പരാതിയിൽ രാഷ്ട്രീയമില്ലെന്ന് ഗീതു മാധ്യമങ്ങളോടു പറഞ്ഞു. ‘ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്ന പ്രയോഗം ഒൻപതു മാസം ഗർഭിണിയായ ഒരു സ്ത്രീ എന്ന നിലയിൽ ഏറെ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് ഈ അവസ്ഥയിലും നേരിട്ടു വന്നു പരാതി നൽകേണ്ടി വന്നതെന്നും ഗീതു പറഞ്ഞു.

‘‘കോൺഗ്രസിന് അനുകൂലമായി നിൽക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പോലും മോശമായ രീതിയിൽ കമന്റിടുന്നതു കണ്ടു. ഇത്തരം പോസ്റ്റുകൾ ഷെയറും ചെയ്യുന്നുണ്ട്. ഇന്നലെ മുതൽ എഫ്ബിയിൽ കണ്ടും നമ്മുടെ കുറച്ച് ആൾക്കാർ വിളിച്ചുപറഞ്ഞും ഇതെല്ലാം അറിയുന്നുണ്ട്. അത്രയ്ക്ക് മാനസികമായി ബുദ്ധിമുട്ട് തോന്നിയതുകൊണ്ടാണ് ഈ അവസ്ഥയിലും എനിക്ക് ഇവിടെ വരെ വരേണ്ടി വന്നതും നേരിട്ട് പരാതി നൽകേണ്ടി വന്നതും.’

‘‘ജെയ്‌ക്കിനെ വ്യക്തിപരമായി ഒരു നാലാംതരക്കാരൻ എന്ന രീതിയിൽ മുതിർന്ന കോൺഗ്രസ് നേതാവു പോലും പറഞ്ഞു. അതുകഴിഞ്ഞ് ജെയ്ക്കിന്റെ സ്വത്തിനെതിരെ ആരോപണങ്ങൾ വന്നു. ജെയ്ക്കിന്റെ മരിച്ചുപോയ പിതാവിന്റെ പ്രായത്തെപ്പറ്റി വളരെ മോശമായ രീതിയിൽ സൈബർ ആക്രമണം നടന്നു. ജെയ്ക്കിന്റെ സഹോദരൻ ഉൾപ്പെടെ രംഗത്തുവന്ന് കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നു. ഇപ്പോൾ എനിക്കെതിരെയാണ് ആക്രമണം. രണ്ടാഴ്ച കഴിഞ്ഞാൽ ഡെലിവറി ഡേറ്റാകും. ഇതുപോലെയുള്ള ആക്രമണങ്ങൾ ഒരു സ്ത്രീക്കെതിരെയും ഉണ്ടാകരുത്. നമ്മൾ ഇതിൽ രാഷ്ട്രീയം പറയേണ്ട ഒരു കാര്യവുമില്ല. വ്യക്തിപരമായി ആർക്കെതിരെയും ആക്രമണങ്ങൾ വരുന്നത് ശരിയല്ല. അതു നമ്മളെ മാനസികമായി ഒരുപാട് വേദനിപ്പിക്കും. എനിക്ക് ശരിക്കും സങ്കടം തോന്നി.’’

യുഡിഎഫ് സ്ഥാനാർഥിയുടെ സഹോദരിക്കെതിരെയും സൈബർ ആക്രമണങ്ങൾ ഉണ്ടായല്ലോ എന്ന ചോദ്യത്തിന് ഒരാളെയും വ്യക്തിപരമായി ആക്ഷേപിക്കരുതെന്ന് ഗീതു പറഞ്ഞു. ‘‘ഇതിൽ രാഷ്ട്രീയമില്ല. ഇതിലേക്ക് രാഷ്ട്രീയം കൂട്ടിക്കുഴയ്ക്കേണ്ട യാതൊരു ആവശ്യവുമില്ല. വ്യക്തിപരമായി നമ്മൾ എന്തിനാണ് ഒരാളെ ആക്ഷേപിക്കുന്നത്? ഇതിൽ പാർട്ടി പറയേണ്ട കാര്യമില്ല, തിരഞ്ഞെടുപ്പിന്റെ കാര്യവും പറയേണ്ടതില്ല. ആർക്കെതിരെ വന്നാലും, എനിക്കെതിരെ വന്നാലും അവർക്കെതിരെ വന്നാലും അതു തെറ്റാണ്. അതു പൂർണമായിട്ടും തള്ളിക്കളയേണ്ട കാര്യമാണ്.’’– ഗീതു വ്യക്തമാക്കി.

‘‘ഗർഭിണി എന്നു പറയപ്പെടുന്ന എന്നൊക്കെയാണ് പറയുന്നത്. ആ വിഡിയോ കണ്ടാൽ ഞാൻ ഗർഭിണി അല്ലെന്ന് ആർക്കെങ്കിലും തോന്നുമോ? ജെയ്ക്ക് തിരഞ്ഞെടുപ്പിനു നിന്ന സമയം മുതലേ എന്റെ ചെറിയ ബൈറ്റുകൾ ഒക്കെ എടുക്കാൻ നിങ്ങൾ എല്ലാവരും വന്നിട്ടുള്ളതാണ്. ഞാൻ ഗർഭിണിയാണെന്ന കാര്യം നിങ്ങളിലൂടെയാണ് പുറത്തുള്ളവർ അറിയുന്നത്. ഇപ്പോൾ ഒൻപതു മാസം ഗർഭിണിയാണെന്ന കാര്യം പോലും എല്ലാവർക്കും അറിയാം. അത്രയും മോശമായിട്ട്, ഗർഭിണിയാണെന്ന് പറയപ്പെടുന്നു എന്ന രീതിയിൽ ഒരു ആക്ഷേപം വരുമ്പോൾ എനിക്ക് അതു വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി.’

‘‘കഴിഞ്ഞ തവണ ജെയ്ക്ക് സ്ഥാനാർഥിയായപ്പോൾ നല്ല രീതിയിൽ പ്രചാരണത്തിന് ഇറങ്ങാൻ എനിക്ക് പറ്റിയിരുന്നു. കുറേയധികം ആൾക്കാരെ കണ്ടു, കുറേയധികം വീടുകൾ കയറി. പക്ഷേ, അന്നൊന്നും മാധ്യമങ്ങൾ ഇങ്ങനെ കവർ ചെയ്യാൻ വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അതൊന്നും പുറത്താരും അറിയാതിരുന്നത്. പക്ഷേ ഇത്തവണ നമ്മൾ പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ഉപതിരഞ്ഞെടുപ്പ് വന്നു. ഞാൻ എട്ടു മാസം ഗർഭിണിയായ സമയത്താണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ജെയ്ക്ക് സ്ഥാനാർഥിയാകുന്നതും. സ്വാഭാവികമായും കഴിഞ്ഞ തവണ പോയതിന്റെ അത്രേം പോകാൻ പറ്റിയിട്ടില്ല. എന്റെ സ്വന്തം ഇഷ്ടത്തിനു വന്നതാണ്. ഇതിലേക്കു വരണമെന്ന് പറഞ്ഞ് ആരും വിളിച്ചിറക്കിയതല്ല. അതുകൊണ്ടാണ് അടുത്തുള്ള വീടുകളിൽ മാത്രമായി പ്രചാരണം ചുരുക്കിയത്.’’– ഗീതു കൂട്ടിച്ചേർത്തു.

Advertisement