കായംകുളത്ത് വിഷ്ണുപ്രിയയുടെ മരണം, ബന്ധുവിനെതിരെ പരാതി

ആലപ്പുഴ. കായംകുളത്ത് 17 വയസുകാരി വിഷ്ണുപ്രിയ ക്ഷേത്രക്കുളത്തിൽ ചാടി മരിച്ചത് ബന്ധുവായ യുവാവിന്റ മാനസിക പീഡനം മൂലമാണെന്ന് പിതാവ്. മകളുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട്
അച്ഛൻ വിജയൻ പൊലീസിന് പരാതി നൽകി. ബന്ധുവായ യുവാവാണ് തൻ്റെ മരണത്തിന് കാരണമെന്നാണ്
കുളക്കടവിൽ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുള്ളത്

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ
എരുവ ക്ഷേത്രത്തിലെ കുളത്തിൽ ചാടി മരിച്ചത്. മകളുടെ മരണത്തിൽ ബന്ധുവായ യുവാവിന് പങ്കുണ്ടെന്നും യുവാവിൽ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിഷ്ണുപ്രിയയുടെ അച്ഛൻ വിജയൻ കായംകുളം പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു.
യുവാവ് പലപ്പോഴും തന്നെ ഭീഷണിപ്പെടുത്തുന്നതായും കൂട്ടുകാരികളോട് വിഷ്ണുപ്രിയ പറഞ്ഞതായി വിജയൻ പറയുന്നു.

അതേ സമയം വിഷ്ണുപ്രിയ ശാരീരിക പീഡനത്തിനിരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ആരോപണ വിധേയനായ യുവാവിനെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. വിഷ്ണുപ്രിയയുടെ
അച്ഛൻ വിജയനും, അമ്മ രാധികയും ഭിന്നശേഷിവിഭാഗത്തിലുള്ളവരാണ്. മകളുടെ മരണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് കുടുംബം.

സഹോദരന് ഒപ്പം ഉണ്ണിയപ്പം വിറ്റ് കുടുംബത്തിന് വരുമാനമുണ്ടാക്കി സഹായിക്കുന്ന വിഷ്ണുപ്രിയയെ പ്പറ്റി വന്ന ഒരു വിഡിയോ വൈറലായിരുന്നു. നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട വിഷ്ണുപ്രിയ പ്ളസ്ടുവിന് ശേഷം എല്‍എല്‍ബിക്ക് ചേര്‍ന്നിരിക്കയായിരുന്നു.

Advertisement