‘പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നത് കാണാനെത്തിയ 9വയസുകാരനെ പൊലീസ് ലാത്തികൊണ്ട് മർദിച്ചു’

ആലപ്പുഴ: കായംകുളത്ത് പുതുവത്സരാഘോഷത്തിനിടെ നാലാം ക്ലാസുകാരനെ പൊലീസ് ലാത്തികൊണ്ട് മർദിച്ചതായി പരാതി.പടക്കം പൊട്ടിക്കുന്നത് കാണാൻ അച്ഛനൊപ്പം എത്തിയ ഒൻപത് വയസുകാരനെ മഫ്റ്റിയിലുണ്ടായിരുന്ന പൊലീസ് ലാത്തി കൊണ്ട് തല്ലി എന്നാണ് പരാതി.

എന്നാൽ ആഘോഷം അതിര് വിട്ടപ്പോൾ യുവാക്കളെ മാത്രമാണ് മർദിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നത് കാണാനാണ് 9 വയസുകാരൻ അച്ഛനൊപ്പമെത്തിയത്. കൊയ്ക്കപ്പടിയിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്തി ആഘോഷം തുടർന്നപ്പോൾ പൊലീസ് ലാത്തി വീശുകയായിരുന്നു.

കുട്ടിയാണെന്നറിഞ്ഞിട്ടും മഫ്റ്റിയിലുള്ള പൊലീസുകാരൻ ലാത്തി കൊണ്ട് മർദിച്ചുവെന്നാണ് പരാതി. കുട്ടിയുടെ പുറത്താണ് അടിയേറ്റത്. പരിക്കേറ്റ നാലാംക്ലാസുകാരൻ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അതിക്രമത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും ചൈൽഡ് ലൈനിനും പരാതി നൽകുമെന്ന് രക്ഷിതാക്കൾ അറിയിച്ചു. അതേ സമയം കുട്ടിയെ മർദിച്ചിട്ടില്ലെന്നാണ് കായംകുളം പൊലീസിന്റെ വിശദീകരണം. ഗതാഗത തടസ്സം ഉണ്ടാക്കി ആഘോഷം നടത്തിയ യുവാക്കൾക്കെതിരെയാണ് ലാത്തി വീശിയതെന്നും മഫ്റ്റി പൊലീസ് ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസിൻറെ വാദം.

Advertisement