രക്ഷിതാക്കൾക്കും അധ്യാപകർക്കും എതിരെ വരെ പരാതികൾ; ചൈൽഡ് ഹെൽപ് ലൈൻ 10 ദിവസത്തിൽ തീർപ്പാക്കിയത് 67 കേസ്

മലപ്പുറം: ആരോഗ്യവും സന്തോഷവുമുള്ള ബാല്യം ഓരോ കുഞ്ഞിനും ഉറപ്പുനൽകുകയാണ് ജില്ലയിലെ ചൈൽഡ് ഹെൽപ് ലൈൻ. പ്രവർത്തനം ആരംഭിച്ച് പത്തു ദിവസത്തിനകം ലഭിച്ച 67 പരാതിയിലും സത്വര നടപടികളും സ്വീകരിച്ചു. മാതാപിതാക്കളുടെ മദ്യപാനം മൂലമുണ്ടാകുന്ന അതിക്രമങ്ങൾ, അധ്യാപകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന മോശം പ്രതികരണങ്ങൾ, കുഞ്ഞുങ്ങൾക്കെതിരായ പീഡന ശ്രമങ്ങൾ, ഷെൽറ്റർ ആവശ്യങ്ങൾ ഉൾപ്പെടെ നിരവധി പരാതികളാണ് ലഭിച്ചത്.

നിലവിൽ അഞ്ച് പോക്സോ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭയം ആവശ്യമുള്ള കുഞ്ഞുങ്ങളെ രണ്ടത്താണിയിലെ ശാന്തി ഭവനിലേക്കും തവനൂരിലെ ചിൽഡ്രൻസ് ഹോമിലേക്കുമാണ് മാറ്റുന്നത്. മൂന്ന് കുട്ടികൾക്കാണ് ഇത്തരത്തിൽ അഭയം നൽകിയിട്ടുള്ളത്. സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ ശിശുസംരക്ഷണ യൂണിറ്റിലാണ് 24 മണിക്കൂറും ഓഫീസിന്റെ പ്രവർത്തനം. കുട്ടികൾക്കെതിരായുള്ള ലൈംഗികവും ശാരീരികവുമായ പീഡനം, ആക്രമണം, ഭിക്ഷാടനം, അശരണരായ കുട്ടികൾക്ക് അഭയം ഒരുക്കൽ തുടങ്ങി കുഞ്ഞുങ്ങൾക്കെതിരായ വിഷയത്തിലും വളരെ വേഗത്തിൽ സേവനം ലഭ്യമാകും.

ഒരു പ്രൊജക്ട് കോ-ഓർഡിനേറ്റർ, ഒരു കൗൺസിലർ, മൂന്ന് സൂപ്പർവൈസർ, മൂന്ന് കേസ് വർക്കർ തുടങ്ങി എട്ട് ജീവനക്കാരുടെ സേവനമാണ് ലഭ്യമാക്കുന്നത്. ഓരോ കുട്ടിക്കും ആരോഗ്യവും സന്തോഷവുമുള്ള ബാല്യകാലം ഉറപ്പാക്കുക, അവരുടെ മുഴുവൻ കഴിവുകളും കണ്ടെത്തി വളരാൻ സഹായിക്കുക, കുട്ടികളുടെ വികസനത്തിന് സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് മിഷൻ വാത്സല്യക്ക് കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ് ലൈനിന്റെ ലക്ഷ്യം.

ബാല നീതി നിയമം, വിദ്യാഭ്യാസ അവകാശനിയമം, പോക്സോ, ബാലവേല എന്നീ നിയമങ്ങൾ ഫലവത്തായി നടപ്പാക്കുകയും ശൈശവ വിവാഹത്തെ തടയുകയും ചൈൽഡ് ഹെൽപ് ലൈനിന്റെ സംരക്ഷണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. 18ന് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ചൈൽഡ് ഹെൽപ് ലൈനിന്റെ സേവനം ഉപയോഗപ്പെടുത്താം. മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലാണ് ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്. 24 മണിക്കൂറും 112 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാനുള്ള സേവനം ലഭിക്കും. 112 നമ്പർ പരിചിതമാകുംവരെ 1098 -ഉം തുടരും.

Advertisement