പിതൃതർപ്പണത്തിന് ഒരുങ്ങി കുന്നത്തൂർ താലൂക്കിലെ ക്ഷേത്രങ്ങൾ

ശാസ്താംകോട്ട : ഓർമ്മകളുടെയും ഹൃദയവേദനയുടെയും നിറമിഴികളോടെ പിതൃക്കളുടെ ആത്മശാന്തിക്കായി കുന്നത്തൂർ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ തയ്യാറായിട്ടുളള സ്നാനഘട്ടങ്ങളിൽ ആയിരങ്ങൾ തിങ്കളാഴ്ച പുലർച്ചെ മുതൽ ബലിതർപ്പണം നടത്തും.

പുത്തൂർ പാങ്ങോട് താഴം ആദിശമംഗലം മഹാവിഷ്ണു ക്ഷേത്രം,കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതി ക്ഷേത്രം,പടിഞ്ഞാറെ കല്ലട തിരുവാറ്റ ക്ഷേത്രം,ശൂരനാട് വടക്ക് കാഞ്ഞിരംകടവ് വില്ലാടസ്വാമി ക്ഷേത്രം,പോരുവഴി കുറുമ്പകര തൃപ്പാദപുരം സ്വയംഭൂ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും കർക്കിടക വാവുബലി നടക്കുന്നത്.കുന്നത്തൂർ താലൂക്കിലെ ക്ഷേത്രങ്ങളിൽ പിതൃതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.പിതൃതർപ്പണത്തിനൊപ്പം പിതൃപൂജ,തിലഹവനം എന്നിവയ്ക്കുള്ള സൗകര്യവും എല്ലാ ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.

പോരുവഴി കുറുമ്പകര തൃപ്പാദപുരം ക്ഷേത്രത്തിൽ പുലർച്ചെ 4നാല് മുതൽ നടക്കുന്ന തർപ്പണ ചടങ്ങുകൾക്ക് മേൽശാന്തി ഇടക്കുളങ്ങര മടം ശ്രീകുമാരൻ തിരുമേനി മുഖ്യ കാർമികത്വം വഹിക്കും.പാങ്ങോട് താഴം ആദിശമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ബ്രഹ്മശ്രീ ശ്രീശൈലം നാരായണൻ നമ്പൂതിരി,ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മടത്തിൽ വാസുദേവരര് സോമയാജിപ്പാട് എന്നിവർ കാർമ്മികത്വം വഹിക്കും.കടപുഴ അമ്പലത്തുംഗൽ (പാട്ടമ്പലം) മഹാവിഷ്ണു ക്ഷേത്രത്തിൽ പുലർച്ചെ നാല് മുതൽ തർപ്പണം ആരംഭിക്കും.ഡോ.എം.എസ് ബിജു,മേൽശാന്തി പ്രദീപ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.പടിഞ്ഞാറെ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രത്തിൽ കർക്കിടക വാവുബലിതർപ്പണത്തിനും തിലഹവനത്തിനും അജി രാമൻ പോറ്റി കാർമ്മികത്വം വഹിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകും. രാവിലെ ഏഴു മുൽ അന്നദാനവും നടക്കും.

കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതീക്ഷേത്രത്തിൽ ബ്രഹ്മശ്രീ തൃശൂർ ഉദയൻ പോറ്റി കാർമികത്വം വഹിക്കും.രാവിലെ മുതൽ അന്നദാനവും ഉണ്ടാകും.പള്ളിക്കലാറിന്റെ തീരത്ത് കാഞ്ഞിരംകടവ് വില്ലാടസ്വാമി ക്ഷേത്രത്തിലെ വാവുബലികർമ്മങ്ങൾ രാവിലെ ആറിന് ആരംഭിക്കും. കല്ലടയാർ കിഴക്കോട്ടൊഴുകുന്ന കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ക്ഷേത്ര കടവിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പിത്യശാന്തിക്കായി ബലിയർപ്പണത്തിനെത്തും.ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് വർഷങ്ങളായി പിതൃതർപ്പണത്തിന് വിലക്കുള്ളതിനാൽ കുന്നത്തൂർ താലൂക്കിലെ മറ്റ് സ്നാനഘട്ടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.പോലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്,മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്.

Advertisement