കെ സുധാകരൻ എംപിയുടെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വിജിലൻസിന് മുന്നിലെത്തിയിയില്ല, ശനിയാഴ്ച മൊഴി നൽകും

കോഴിക്കോട്.കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ ഡ്രൈവർ പ്രശാന്ത് ബാബു ശനിയാഴ്ച വിജിലൻസിന് മൊഴി നൽകും . ഇന്ന്
കോഴിക്കോട് വിജിലൻസ് ഒഫീസിലെത്താൻ അസൗകര്യം അറിയിച്ചതോടെ ശനിയാഴ്ച ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. ലഭ്യമായ മുഴുവൻ വിവരങ്ങളും വിജിലൻസിന് കൈമാറുമെന്നും പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നും പ്രശാന്ത് ബാബു വ്യക്തമാക്കി.

കണ്ണൂർ ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുത്ത് കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിലാക്കാൻ കോടികൾ പിരിച്ചെടുത്ത് അഴിമതി നടത്തി എന്ന പരാതിയിലാണ് കെ സുധാകരന്റെ അനധികൃത സ്വത്തും അന്വേഷിക്കുന്നത്. 16 കോടി രൂപ പിരിച്ചെടുത്തെങ്കിലും സ്കൂൾ ഏറ്റെടുക്കാനോ ട്രസ്റ്റിന്റെ ഭാഗമാക്കാനോ നേതൃത്വം തയ്യാറായില്ല. പിരിച്ചെടുത്ത പണം തിരിച്ചു നൽകിയതുമില്ല . ഇതുമായി ബന്ധപ്പെട്ട് കെ സുധാകരൻ വലിയ തട്ടിപ്പ് നടത്തി എന്നാണ് സുധാകരന്റെ ഡ്രൈവർ പ്രശാന്ത് ബാബൂ വിജിലൻസിന് നൽകിയ പരാതി. 20 21 ൽ നൽകിയ പരാതിയിലാണ് നടപടി ആരംഭിച്ചത് . കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ് പി അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായി വിശദാംശങ്ങൾ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇന്ന് ഹാജരാകാൻ ആകില്ലെന്ന് പ്രശാന്ത് ബാബു ഉദ്യോഗസ്ഥരെ അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് ട്രെയിൻ നഷ്ടമായിയെന്നും ഈ സാഹചര്യത്തിൽ എത്താൻ വൈകുമെന്നും ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു . തുടർന്നാണ് ശനിയാഴ്ച 11 മണിക്ക് എത്തി മൊഴി നൽകാൻ വിജൻസ് നിർദേശിച്ചത്. സുധാകരന്റെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഭാര്യ സ്മിതയുടെ വരുമാനവും വിജിലൻസ് പരിശോധിച്ച് വരികയാണ് . കണ്ണൂർ കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനോട് സ്മിതയുടെ 2001 മുതലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടങ്ങിയ വിശദാംശങ്ങൾ തേടിയിട്ടുണ്ട്

Advertisement