‘പഠിപ്പിസ്റ്റാകണം’; 27 തവണ പരീക്ഷ തോറ്റെങ്കിലും പിന്മാറില്ലെന്ന് ഉറച്ച് 52 രണ്ട് കാരനായ കോടീശ്വരൻ !

ബീജീങ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷ എഴുതിയ 56 കാരനായ കോടീശ്വരൻ ലിയാങ് ഷി, തൻറെ 27 മത്തെ തവണയും തോറ്റു. കോടീശ്വരനായ ലിയാങ് ഷി കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഡസൻ കണക്കിന് തവണ “ഗാവോക്കാവോ” എൻട്രൻസ് പരീക്ഷ എഴുതുന്നു. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും ഉന്നതിയിലുള്ള സിചുവാൻ സർവകലാശാലയിൽ ഒരു കോഴ്സ് ചെയ്യാനും അത് വഴി ‘ബുദ്ധിജീവി’ ആകാനുമുള്ള അദ്ദേഹത്തിൻറെ ആഗ്രഹത്തിന്, പക്ഷേ ഇനിയും കാത്തിരിക്കണമെന്ന് മാത്രം.

ചെറിയൊരു ഫാക്ടറിയിൽ നിന്നാണ് ലിയാങ് ഷി തൻറെ ജീവിതം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം സ്വന്തമായൊരു ചെറിയ നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. ഈ കമ്പനിയിലൂടെയാണ് ലിയാങ് കോടീശ്വരനാകുന്നത്. എന്നാൽ, ഒരു സർവകലാശാലയിൽ പഠിക്കണമെന്നുള്ള അദ്ദേഹത്തിൻറെ ആഗ്രഹം മാത്രം നടന്നില്ല. ഉന്നത വിദ്യാഭ്യാസം നേടാനായി അദ്ദേഹം തൻറെ പല ആഗ്രഹങ്ങളും ഇഷ്ടങ്ങളും വേണ്ടെന്ന് വച്ചു. മദ്യപാനവും മഹ്‌ജോംഗ് കളിയും ഒഴിവാക്കി, 12 മണിക്കൂർ വരെ പഠനത്തിനായി ചെലവഴിച്ചു. അങ്ങനെ ഓരോ തവണയും അദ്ദേഹം പരീക്ഷയെഴുതി. പക്ഷേ ഓരോ തവണയും അദ്ദേഹത്തിന് തോൽവിയായിരുന്നു. ലിയാങ് ഷിയുടെ താത്പര്യം തിരിച്ചറിഞ്ഞ മാധ്യമങ്ങൾ ഒടുവിൽ അദ്ദേഹത്തെ “ഗാവോക്കോ ഹോൾഡൗട്ട്” എന്ന് തമാശയായി വിളിച്ച് തുടങ്ങി. എന്നാൽ, ഇതെല്ലാം അദ്ദേഹത്തിൻറെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം.

ഈ വർഷം എന്തു തന്നെയായാലും പരീക്ഷ പാസാകാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു, ഷി. അതിനായി മാസങ്ങളോളും താനൊരു സന്യാസിയെ പോലെ ജീവിച്ചുവെന്ന് അദ്ദേഹം തന്നെ പറയുന്നു. എന്നാൽ പരീക്ഷാ ഫലം വന്നപ്പോൾ ഷിയ്ക്ക് പാസാവാൻ 34 മാർക്ക് കൂടി വേണമായിരുന്നു. ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ, ‘ഒരു ഉന്നത സർവകലാശാലയിൽ പ്രവേശിക്കാൻ ആവശ്യമായ ഉയർന്ന സ്കോർ തനിക്ക് നേടാൻ കഴിയില്ലെന്ന് തോന്നിയിരുന്നു’ എന്ന് അദ്ദേഹം, തന്നെ കാണാനെത്തിയ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിൻറെ പരീക്ഷാ ഫലം അറിയുന്നതിനായെത്തിയ മാധ്യമങ്ങളുടെ ലൈവ് സ്ട്രീമിംഗിന് മുന്നിൽ വച്ച് ഷി തൻറെ പരീക്ഷാ ഫലം തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.

പരീക്ഷാ ഫലം വന്നപ്പോൾ, ഇത് വളരെ ഖേദകരമാണെന്നും ഈ വർഷവും താൻ എല്ലാം വീണ്ടും ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ അദ്ദേഹത്തിന് ആവർത്തിച്ച് വന്ന പിഴവുകൾ ഇത്തവണയും ആവർത്തിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഓരോ തവണ പരാജയപ്പെടുമ്പോഴും അദ്ദേഹം അടുത്ത തവണ താൻ നേടുമെന്ന് പ്രതിജ്ഞ ചെയ്യാൻ മറന്നിരുന്നില്ല. മെച്ചപ്പെടുമെന്ന് തനിക്ക് പ്രതീക്ഷയുള്ളതിനാലാണ് ഓരോ തവണയും താൻ പരിശ്രമിച്ചതെന്നും അതിനായി താൻ കഠിനമായി അധ്വാനിച്ചെന്നും അയാൾ കൂട്ടിച്ചേർത്തു. എന്നാൽ അടുത്ത തവണ ഗാവോക്കാവോയ്‌ക്കുള്ള തയ്യാറെടുപ്പ് തുടരുമോയെന്ന് പറയാൻ പ്രയാസമാണെന്നും ഷി കൂട്ടിച്ചേർത്തു. അതേ ,സമയം ഗാവോക്കാവോ തയ്യാറെടുപ്പില്ലാതെ ഒരു ജീവിതം അദ്ദേഹത്തിന് ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. പരീക്ഷ പാസാവുകയെന്നത് ഏറെ കഠിനമാണെങ്കിലും വിട്ടുകൊടുക്കാൻ താൻ തയ്യാറല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement