’18 വയസ്സായാൽ ഒന്നിച്ചു ജീവിക്കാനാണ് താൽപര്യം’; 17കാരിയെ തട്ടിക്കൊണ്ടുപോയ അധ്യാപിക പൊലീസിനോട്

തിരുവനന്തപുരം: ഒരുമിച്ച് ജീവിക്കാനാണ് 17 കാരിയെ തട്ടിക്കൊണ്ടു പോയതെന്ന് ട്യൂഷൻ അധ്യാപിക പൊലീസിനോട് പറഞ്ഞു. അധ്യാപികയെ പോക്സോ കേസിൽ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശ്രീകാര്യം സ്വദേശിനിയായ 22 കാരിയാണ് പിടിയിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഉത്താശ ചെയ്ത ഇവരുടെ സുഹൃത്തും വേറ്റിനാട് സ്വദേശിയുമായ 24 കാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മെഡിക്കൽ കോളജിനു സമീപം താമസിക്കുന്ന 17കാരിയേയാണ് ഇവർ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിക്ക് 18 വയസ്സായാൽ ഒന്നിച്ചു ജീവിക്കാനാണ് താൽപര്യമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. തൽക്കാലം രക്ഷിതാക്കൾക്കൊപ്പം പോകാൻ പൊലീസ് നിർദേശിച്ചതനുസരിച്ച് പെൺകുട്ടി വീട്ടുകാർക്കൊപ്പം മടങ്ങി.

കുട്ടിയുടെ മുൻ ട്യൂഷൻ ടീച്ചറാണ് പിടിയിലായ യുവതി. യുവതിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് യുവതിക്കെതിരെ മുമ്പ് ശ്രീകാര്യം പൊലീസും കേസെടുത്തിട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് പെൺകുട്ടിയെ യുവതി തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അങ്കമാലി ബസ് സ്റ്റാന്‍റിൽ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. 17 വയസ്സുകാരി തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയാണ്.

Advertisement