ട്യൂഷന് വന്ന പെൺകുട്ടിക്ക് പീഡനം: മലപ്പുറത്ത് ഹയർ സെക്കന്‍ററി അധ്യാപകന് 4 വർഷം കഠിനതടവ്, പിഴ

Advertisement

മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ സ്‌കൂൾ അധ്യാപകനെ നാലുവർഷം കഠിനതടവിനും 50,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. നെല്ലിക്കുത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായ പൂന്താനം കൊണ്ടിപ്പറമ്പ് പൈനാപ്പിള്ളി ജേക്കബ് തോമസി(55)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.

ജേക്കബ് തോമസ് കൊണ്ടിപ്പറമ്പിൽ നടത്തി വന്നിരുന്ന ട്യൂഷൻ സെന്ററിൽ ക്ലാസിന് വന്നിരുന്ന കുട്ടിയെയാണ് ലൈംഗിക അതിക്രമത്തിനിരയാക്കിയത്. 2019-ൽ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മേലാറ്റൂർ പൊലീസാണ് കേസെടുത്തത്. പോക്സോ വകുപ്പ് പ്രകാരം മൂന്നു വർഷം കഠിനതടവും ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷം കഠിനതടവുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

പിഴയടക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. മേലാറ്റൂർ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന പിഎം. ഷമീർ, കെറഫീഖ് എന്നിവരാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർപി സപ്ന പരമേശ്വരത്ത് ഹാജരായി.

അതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ പൊലീസ് പിടിയിലായി. കോഴിക്കോട് ജില്ലിയിലെ കൊയിലാണ്ടിയാണ് സംഭവം.നൊച്ചാട് പൊയിലിൽ മീത്തൽ പി.എം. അനീഷിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്ത്. പീഡനത്തിന് ഒത്താശ ചെയ്ത കുറ്റത്തിന് പെൺകുട്ടിയുടെ അമ്മയെയും കൂട്ടുപ്രതിയായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ലോഡ്ജിൽ വെച്ചാണ് സംഭവമെന്ന് പൊലീസ്. പീഡനവിവരം പെൺകുട്ടി ബന്ധുവിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പരാതി നൽകുകയായിരുന്നു.

Advertisement