ഒറ്റദിവസം, മൂന്ന് പിഎസ് സി റാങ്ക് ലിസ്റ്റില്‍ സ്റ്റാറായി അഖില്‍ ജോണ്‍

വയനാട്. ഒരൊറ്റ ദിവസം മൂന്ന് റാങ്കുകളുടെ തിളക്കത്തിലാണ് അഖില്‍ ജോണ്‍. രാവിലെ പോലീസ് എസ്.ബി സി.ഐ.ഡി വിഭാഗം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍, 150 ആം റാങ്കും, വൈകീട്ട് മൂന്നു മണിയോടെ ആംഡ് പോലീസ് ബറ്റാലിയന്‍ എസ്.ഐ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്കുകാരനായും, സിവില്‍ പോലീസ് കേഡര്‍ എസ്.ഐ (ഓപ്പണ്‍ മാര്‍ക്കറ്റ്) റാങ്ക് പട്ടികയില്‍ രണ്ടാം റാങ്ക് നേടിയുമാണ് അഖില്‍ അവിശ്വസനീയമായ നേട്ടം കൈവരിച്ചത്.

ഇതില്‍ സിവില്‍ പോലീസ് എസ്.ഐ ജോലി സ്വീകരിക്കാനാണ് അഖിലിന്റെ തീരുമാനം. കെ.എ.എസ് നേടുകയെന്നുള്ളതാണ് അഖിലിന്റെ ലക്ഷ്യം. മുമ്ബും പല റാങ്ക് പട്ടികയിലും അഖില്‍ ഇടം നേടിയിട്ടുണ്ട്. പോലീസിലെ തന്നെ ഫിംഗര്‍ പ്രിന്റ് സെര്‍ച്ചറാണ് അഖില്‍ സ്ഥാനം പിടിച്ച പി.എസ്.സിയുടെ ആദ്യ റാങ്ക് പട്ടിക.

എന്നാല്‍ ഒഴിവ് കുറവായ തിനാല്‍ നിയമനം കിട്ടിയില്ല. പിന്നീട് വന്ന സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് റാങ്ക്പട്ടികയിലും അഖില്‍ ഇടം നേടി. അതിലും നിയമന ശുപാര്‍ശയുണ്ടായിരുന്നില്ല.

എക്സൈസ്ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍ കായിക പരിക്ഷ ഈയിടെ അഖില്‍ വിജയിച്ചിരുന്നു. എന്നാല്‍ അതിലും മെച്ചപ്പെട്ട റാങ്കുണ്ടാകുമെന്നാണ് അഖിലിന്റെ പ്രതീക്ഷ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ അസിസ്റ്റന്റിന്റെ സാധ്യതാ പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബി.എസ്.സി ബിരുദവും, കൊച്ചിന്‍ മഹാരാജാസില്‍ നിന്ന് എം.എസ്.സി ജയിച്ച ശേഷം 2019ല്‍ ഹൈദരാബാദ് എം.ആര്‍.എഫില്‍ ക്വാളിറ്റി അഷ്വറന്‍സ് സൂപ്പര്‍വൈസറായി ജോലിക്ക് ചേര്‍ന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് ആ ജോലി രാജിവെച്ച് അഖില്‍ നാട്ടിലെത്തി പി.എസ്.സി പരീക്ഷകള്‍ക്ക് പഠനം തുടങ്ങി. രണ്ടുവര്‍ഷം കഴിയുമ്‌ബോഴേക്ക് അഞ്ച് റാങ്ക് പട്ടികയില്‍ അഖിലിന് ഇടം നേടാനായി. തേറ്റമല വടക്കേല്‍ വീട്ടില്‍ കൃഷിക്കാരനായ വി.എന്‍ ജോണിന്റെയും മോളി ജോണിന്റെയും മൂത്ത മകനാണ് അഖില്‍ ജോണ്‍

Advertisement