പാലൂരിന്‍റെ സ്നേഹപ്പാല്‍ നുകര്‍ന്ന് അവന്‍, അമ്മയിന്നു വരുമോ,വിഡിയോ

അട്ടപ്പാടി. പാലൂരിന്‍റെ സ്നേഹപ്പാലാണ് അവനിഷ്ടം. പാലൂരില്‍ ജനവാസമേഖലയിലെത്തിയ കുട്ടിയാന അമ്മയാനക്കായി കാത്തിരിക്കുന്നു.സത്യത്തില്‍ അവനല്ല കാത്തിരിക്കുന്നത് നാട്ടുകാരും ഉദ്യോഗസ്ഥരുമാണ്. അവന് പാലൂരിന്‍റെ സ്നേഹം നുകര്‍ന്ന് മതിയായിട്ടില്ല. ഇന്നലെ രാത്രി മുഴുവന്‍ കുട്ടിയാനക്ക് പ്രത്യേകമൊരുക്കിയ ഷെല്‍ട്ടറില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാവലിരുന്നു.കുട്ടിയാനയെ അമ്മയാന വന്ന് കൊണ്ടുപോയില്ലെങ്കില്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് അട്ടപ്പാടി റെയ്ഞ്ച് ഓഫീസര്‍ സി സുമേഷ് പറഞ്ഞു


വ്യാഴാഴ്ച രാവിലെ കൂട്ടം തെറ്റി പാലൂരിലെത്തിയതാണ് ഈ കുട്ടിയാന.പിന്നീട് അമ്മയാനയും സംഘവും വന്ന് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ വൈകാതെ മടങ്ങി.പലതവണ കാടുകയറ്റിയിട്ടും കൂട്ടത്തിനൊപ്പം കൂടാതെ ജനവാസമേഖലയിലേക്ക് മടങ്ങിയെത്തുകയാണ് ഇവന്‍..ഈ സാഹചര്യത്തിലാണ് ഒരിക്കല്‍ക്കൂടി കാടുകയറ്റാന്‍ വനംവകുപ്പിന്റെ ശ്രമം..വനംവകുപ്പ് കാടിനോട് ചേര്‍ന്ന് ഒരുക്കി നല്‍കിയ പ്രത്യേക ഷെല്‍ട്ടറിലാണ് ഇന്നലെ മുതല്‍ കുട്ടിയാന..മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല..വനപാലകര്‍ നല്‍കുന്ന ഭക്ഷണമെല്ലാം കഴിക്കുന്നുണ്ട്..കുപ്പിയില്‍ നല്‍കുന്ന ഇളനീരാണ് ഏറ്റവും പ്രിയം..ഇന്ന് കുട്ടിയാനയെ തളളയാന വന്ന് കാട്ടിലേക്ക് കൊണ്ടുപോയില്ലെങ്കില്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്നാണ് അട്ടപ്പാടി റെയ്ഞ്ച് ഓഫീസര്‍ സി സുമേഷ് പറയുന്നത്.

സാധാരണ ആനക്കൂട്ടം കുട്ടിയെ എന്തു റിസ്ക് എടുത്തും തിരികെ കൊണ്ടുപോകാറാണ് പതിവ്. ആരോഗ്യപകരമായ കാരണങ്ങളാല്‍ കൂട്ടത്തില്‍ പോരെന്ന് തോന്നി ഉപേക്ഷിക്കുന്ന കഥയുണ്ട്. പക്ഷേ നമ്മുടെ കുട്ടിയാനയ്ക്ക് വലിയ ആരോഗ്യപ്രശ്നമൊന്നുമില്ല,ആകെ ഉണ്ടായിരുന്നത് തുമ്പികൈയിലെ മുറിവ്, അത് മരുന്നു വയ്ക്കുന്നുമുണ്ട്.

ഇന്നലെ തൃശൂരില്‍ നിന്നുളള വെറ്റനറി ഓഫീസര്‍ ആനയെ പരിശോധിച്ച് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു.ഇന്നും അമ്മയാന എത്തിയില്ലെങ്കില്‍ കുട്ടിയാനയുടെ ആരോഗ്യസംരക്ഷണത്തിന് ലാക്ടോജന്‍ അടങ്ങിയ ഭക്ഷണം നല്‍കാനാണ് വനംവകുപ്പിന്റെ തീരുമാനം

Advertisement