പ്രൊഫഷണൽ കില്ലർമാരെ വെല്ലും ആസൂത്രണം, 18-ാം വയസിൽ ഫർഹാന ചെയ്ത ഹണിട്രാപ്പും, കൊലയും, നടന്നത് ഇങ്ങനെ…

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിൻറെ കൊലപാതകത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 18 വയസ് മാത്രം പ്രായമുള്ള ഫർഹാന ആസൂത്രണം ചെയ്ത തേൻകെണിയും പ്രാഫഷണൽ കില്ലർമാരെ വെല്ലുന്ന ആസൂത്രണവും അന്വേഷണ ഉദ്യോഗസ്ഥരെ വരെ അമ്പരപ്പിച്ചിരിക്കുകയാണ്.

സിദ്ദിഖിൻറെ കൊലപാതക വിവരം അറിഞ്ഞത് മുതൽ പലരും പങ്കുവെച്ച സംശയമായിരുന്നു ഇത് ഹണി ട്രാപ്പ് ആകാനാണ് സാധ്യതയെന്ന്. ഒടുവിൽ അത് തന്നെ തെളിഞ്ഞു, പിന്നാലെ 18കാരിയുടെ തേൻകെണിയുടെ വിവരങ്ങൾ ഓരോന്നായി പുറത്തുവന്നു..

സുഹൃത്തുക്കളായ. ഷിബിലിയെയും ആഷിഖിനെയും ഒപ്പം നിർത്തിയായിരുന്നു ഫർഹാനയുടെ ഹണിട്രാപ്പും കൊലപാതകവും.
നഗ്നഫോട്ടോ പകർത്തി പണം തട്ടുകയായിരുന്നു പ്രതികളുടെയും ലക്ഷ്യം, ഒടുവിൽ ഫർഹാന കൊണ്ടു വന്ന ചുറ്റിക ഉപയോഗിച്ചാണ് സിദ്ദിഖിന്റെ തലയ്ക്കടിച്ച് പ്രതികൾ കൊലപ്പെടുത്തി. ചെന്നൈയിൽ പിടിയിലായ 22കാരൻ ഷിബിലിയെയും പെൺസുഹൃത്ത് ഫർഹാനയെയും തിരൂരിലെത്തിച്ചതോടെ നേരം പുലരാൻ പോലും അന്വേഷണ സംഘം കാത്തിരുന്നില്ല. പ്രമാദമായ കേസിൽ പ്രതികളെ ഒന്നിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയും ചോദ്യം ചെയ്യാൻ തുടങ്ങിയതോടെയാണ് കൊടും ക്രൂരതയുടെ ചുരുളഴിഞ്ഞത്.

പൊലീസിൻറെ ചോദ്യം ചെയ്യലിൽ അധിക നേരം പിടിച്ചുനിൽക്കാൻ പ്രതികൾക്കായില്ല. എന്തിന് കൊന്നു, എങ്ങനെ കൊന്നു, തെളിവുകൾ നശിപ്പിച്ചത് എവിടെ എന്നെല്ലാം ഒന്നിന് പിറകെ ഒന്നായി മലപ്പുറം എസ്പി സുജിത് ദാസിൻറെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ തുറന്നുപറഞ്ഞു. പ്രൊഫഷണൽ കില്ലർമാരെ വെല്ലുന്ന കൊലപാതകമാണ്‌ ഫർഹാനയും ഷിബിലിയും ആഷിക്കും ചേർന്ന് നടപ്പാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

സിദ്ദിഖും ഫർഹാനയുടെ അച്ഛനും പണ്ടേ സുഹൃത്തുക്കളായിരുന്നു. ഈ പരിചയും സിദ്ദിഖിന് ഫർഹാനയോടുമുണ്ടായി. സാമ്പത്തികമായി നല്ല നിലയിലാണ് റസ്റ്റോറൻറ് ഉടമയായ സിദ്ദിഖെന്ന് 18കാരിക്ക് അറിയാമായിരുന്നു. അങ്ങനെയാണ് ഹണി ട്രാപ്പിൽ കുടുക്കാൻ തീരുമാനിച്ചത്. സിദ്ദിഖുമായി കൂടുതൽ അടുപ്പം സ്ഥാപിച്ചു. ഫർഹാനയുടെ ആൺ സുഹൃത്തായ ഷിബിലിയും ആഷിഖും ഇതിന് എല്ലാവിധ പിന്തുണയും നൽകി. ഇതിൻറെ ഭാഗമായാണ് ഫർഹാന ഷിബിലിയെ സിദ്ദിഖിൻറെ ഒളമണ്ണയിലെ ഹോട്ടലിൽ ജോലിക്ക് കയറ്റിയത്. പിന്നെ ആസൂത്രണത്തിൻറെ ദിവസങ്ങളായിരുന്നു.

ഹോട്ടലിൽ മുറിയെടുക്കണമെന്നും താൻ അങ്ങോട്ടേക്ക് വരാമെന്നും ഫർഹാന സിദ്ദിഖിനോട് പറയുന്നു. രണ്ട് മുറിയെടുക്കാനും നിർദേശം നൽകി. ഇതനുസരിച്ചാണ് 18ആം തീയതി എരഞ്ഞിപ്പാലത്തെ ഡി കാസയിലെ റൂം നമ്പർ മൂന്നും നാലും സിദ്ദിഖ്
എടുക്കുന്നത്. ഫർഹാനയെ പ്രതീക്ഷിച്ച് വൈകീട്ട് ഹോട്ടലിൽ എത്തിയ സിദ്ദിഖ് അക്ഷരാർത്ഥത്തിൽ ഞെട്ടി. കാരണം ആ ഹോട്ടലിൽ ഷിബിലിയും ആഷികുമുണ്ടായിരുന്നു. ഹണി ട്രാപ്പാണെന്നും താൻ പറ്റിക്കപ്പെടുകയായിരുന്നെന്നും സിദ്ദിഖ് മനസിലാക്കുന്നത് അപ്പോൾ മാത്രമാണെന്ന് പൊലീസ് പറയുന്നു.

സിദ്ദിഖിൻറെ നഗ്ന ഫോട്ടോ എടുത്ത് വിലപേശുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ചെറുത്തുനിൽക്കാനായി ചുറ്റികയുമായിട്ടായിരുന്നു ഹോട്ടൽ മുറിയിലേക്ക് 18കാരി ഫർഹാന എത്തിയത്. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചത് എതിർത്തപ്പോൾ‍ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിനും അടിച്ച് വീഴ്ത്തി. ഫർഹാനയാണ് ചുറ്റിക എടുത്ത് നൽകിയത്. മറ്റൊരു പ്രതിയായ ആഷിഖ്. സിദ്ദിഖിൻറെ വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. കൊലക്ക് ശേഷം പ്രതികൾ പുറത്തു പോയി മൃതദേഹം മുറിക്കാൻ ഇലട്രിക് കട്ടറും ട്രോളിയും വാങ്ങി.

ഹോട്ടൽ മുറിയിലെ കുളിമുറിയിൽ വെച്ച് മൃതദേഹം ക്ഷണങ്ങളാക്കി ട്രോളിയിൽ കുത്തി നിറച്ചു. പിറ്റേന്ന്, അതായത് 19 ആം തീയതി ട്രോളി ബാഗിലാക്കിയ മൃതദേഹം സിദ്ദിഖിൻറെ തന്നെ കാറിലെ ഡിക്കിയിൽ കയറ്റി. തുടർന്ന് മൃതദേഹംഅട്ടപ്പാടി ചുരത്തിൽ തള്ളി. ശേഷം സിദ്ധിക്കിന്റെ കാറിൽ സുഹൃത്തുക്കൾ ഫർഹാനയെ വീട്ടിൽ എത്തിച്ചു. അന്വേഷണം തങ്ങളിലേക്ക് എത്തുന്നു എന്നു മനസിലായപ്പോൾ 24ന് പുലർച്ചെ ഫർഹാനയും ഷിബിലിയും ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. അവിടെ നിന്നും അസമിലേക്ക് കടക്കാനായിരുന്നു പ്ലാൻ. അതിനിടെയാണ് റെയിൽവേ പൊലീസിൻറെ പിടിയിലാകുന്നത്. എന്തായാലും ഏറെ പ്രമാദമായ, കേരളം ഞെട്ടലോടെ കേട്ട സിദ്ദിഖ് കൊലപാതകത്തിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടാനും തെളിവ് കണ്ടെത്താനും കഴിഞ്ഞതിൻറെ ആശ്വാസത്തിലാണ് മലപ്പുറം പൊലീസ്.

Advertisement