മഞ്ജു വാര്യരുടെ മാതാവ് ഗിരിജ വാര്യരുടെ ഓര്‍മക്കുറിപ്പുകളടങ്ങിയ പുസ്തകം ‘നിലാവെട്ടം’ പ്രകാശനം ചെയ്തു

‘അമ്മയ്ക്ക് ഇനി എന്റെയോ ചേട്ടന്റെയോ മേല്‍വിലാസം ആവശ്യമില്ല, ഞങ്ങൾക്ക് എഴുത്തുകാരിയുടെ മക്കള്‍ എന്ന വിലാസംകൂടി’ ആയെന്ന് നടി മഞ്ജു വാര്യർ. മാതാവ് ഗിരിജ വാര്യരുടെ ഓര്‍മക്കുറിപ്പുകളടങ്ങിയ പുസ്തകം ‘നിലാവെട്ടം’ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

‘അമ്മയുടെ ജീവിതത്തിലെ നല്ല മുഹൂര്‍ത്തമാണിത്. ഈ സന്ദര്‍ഭത്തില്‍ കാണിയായി ഇരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. എഴുത്തുകാരി ആയിരുന്നുവെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. കോവിഡ്കാലത്ത് ഞാനെഴുതിയതാ എന്നു പറഞ്ഞ് ഒരു കുറിപ്പ് നീട്ടിയത്. അത് വായിച്ചുനോക്കിയപ്പോള്‍ അദ്ഭുതം തോന്നിപ്പോയി.വായിക്കാന്‍ സുഖമുള്ള കുറിപ്പ്, സാഹിത്യപരമായി വിലയിരുത്താന്‍ എനിക്കറിയില്ല, പക്ഷേ, വായിച്ചാല്‍ നിര്‍ത്താന്‍ തോന്നാത്ത അനുഭവമായിരുന്നു അത്. അമ്മ എഴുതിയിരുന്നുവെന്ന് പറഞ്ഞത് യാഥാര്‍ഥ്യമായിരുന്നുവെന്ന് അന്നാണ് തിരിച്ചറിഞ്ഞത്’-മഞ്ജു പറഞ്ഞു.

അമ്മക്കും സഹോദരന്‍ മധുവാര്യര്‍ക്കുമൊപ്പം ചടങ്ങിനെത്തിയ മഞ്ജു വേദിയില്‍ ഇരിക്കാന്‍ തയ്യാറായില്ല. അമ്മയുടെ ജീവിതത്തിലെ സന്തോഷനിമിഷം കാണികളിലൊരാളായിരുന്ന് കാണാനാണ് തനിക്കിഷ്ടമെന്ന് താരം വ്യക്തമാക്കി. തുടർന്ന് ആശംസാപ്രസംഗത്തില്‍ അമ്മയുടെ എഴുത്തിന്റെ ലോകത്തെ പറ്റിയുളള ഓർമ്മകള്‍ അവര്‍ പങ്കുവെച്ചു. മാതൃഭൂമി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.

Advertisement