കുടയല്ല വടി, ആ മാസ് ഡയലോഗ് അടിച്ച അന്നമ്മച്ചി ഇനി ഓര്‍മ്മ, ചേടത്തി വൈറലായ വിഡിയോ

കോട്ടയം: വാര്‍ധക്യത്തിലെ കോമഡിയിലൂടെ ലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച അന്നമ്മച്ചി യാത്രയായി. നിമിഷങ്ങള്‍ മാത്രമുള്ള സംഭാഷണത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ കുറവിലങ്ങാട് ഉഴവൂര്‍ ചക്കാലപടവില്‍ അന്ന തോമസാ(92)ണ് കാലയവനികയില്‍ മറഞ്ഞത്.
ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.

അന്നമ്മച്ചിയുടെ സംഭാഷണം കേട്ട് ചിരിക്കുകയും ചിന്തിക്കുകയും ചെയ്യാത്ത മലയാളികള്‍ കുറവ്. ദാമ്പത്യ സായാഹ്നത്തിലെ ആ കൂട്ടുകെട്ടും അവരുടെ സംഭഷണത്തിലെ നൈര്‍മല്യവുമാണ് ആരെയും ആകര്‍ഷിക്കുന്നത്. ജീവിതപങ്കാളിയുമായി അന്നമ്മച്ചി നടത്തിയ സംഭാഷണം കൊച്ചുമകള്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമത്തിലെത്തിച്ചതോടെയാണ് അന്നമ്മച്ചി മിന്നും താരമായത്. കേള്‍വിക്കുറവുള്ള ഭര്‍ത്താവിനോട് അന്നമ്മച്ചി നടത്തിയ സ്നേഹസംഭാഷണമാണ് ശ്രദ്ധ നേടിയത്.

വീടിന്റെ ഉമ്മറത്തിരുന്നു ഭര്‍ത്താവിനോടു തൈയുടെ ചോട്ടില്‍ വളമിടണമെന്ന് അന്നമ്മ പറഞ്ഞിട്ടും ഭര്‍ത്താവിനു കേള്‍ക്കാന്‍ കഴിഞ്ഞില്ല. തെങ്ങിനു വളമിടണം കായില്ലെന്ന് വീണ്ടും പറഞ്ഞെങ്കിലും കേള്‍ക്കാന്‍ കഴിയാത്തതിന്റെ പ്രതികരണമാണുണ്ടായത്. വളമിടണമെന്ന് ഏറെ സ്നേഹത്തോടെ പറഞ്ഞിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ പ്രതികരണമെത്തിയത് എന്നാ തരാമെന്നാ പറഞ്ഞത് കുടയോ എന്നായിരുന്നു. അല്പം ദേഷ്യം പ്രകടിപ്പിച്ച് അന്നാമ്മച്ചി പറഞ്ഞു കുടയല്ല വടിയാണെന്ന്.

ആറു വര്‍ഷം മുമ്ബ് പകര്‍ത്തിയ വീഡിയോ പല വേദികളിലും പൊട്ടിച്ചിരികള്‍ സൃഷ്ടിച്ചിട്ടുണ്ട്. മകള്‍ ചിന്നമ്മയുടെ മകള്‍ ബിനി അമ്മവീട്ടിലെത്തിയപ്പോഴാണ് വല്യമ്മയെയും വല്യപ്പനെയും വീഡിയോയിലാക്കി സമൂഹ മാധ്യമലോകത്തെത്തിച്ചത്. പിന്നീടങ്ങോട്ട് ചിരിയുടെ മാലപ്പടക്കമായിരുന്നു.

ഈ വീഡിയോ ചലച്ചിത്രനടന്‍ ജഗതി ശ്രീകുമാര്‍ കണ്ട് ചിരിക്കുന്ന വീഡിയോയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതായി മൂത്തമരുമകന്‍ കുര്യന്‍ നെല്ലാമറ്റം ഓര്‍മിക്കുന്നു. മക്കളെല്ലാവരും അമേരിക്കയിലായതിനാല്‍ അന്നയും ഭര്‍ത്താവ് തോമസും പലതവണ അമേരിക്ക സന്ദര്‍ശിച്ചിട്ടുമുണ്ട്. അന്നമ്മയുടെ സംസ്‌കാരം ചൊവ്വാഴ്ച നാലിനു വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍.

Advertisement