വാർത്താനോട്ടം

2023 ഡിസംബർ 12 ചൊവ്വ

BREAKING NEWS

👉ഗവർണർക്ക് സുരക്ഷ കൂട്ടി; രാജ്ഭവൻ റിപ്പോർട്ട് റിപ്പോർട്ട് തേടും, പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ.

👉പ്രതിഷേധിച്ച 19 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇവരിൽ 12 പേർക്കെതിരെ ജാമ്യമില്ലാ കുറ്റമാണു ചുമത്തിയിരിക്കുന്നത്.

👉 സംഘ പരിവാർ നയമാണ് ഗവർണ്ണറുടേതെന്ന് ആരോപിച്ച എസ്എഫ് ഐ പ്രതിഷേധം തുടരുമെന്ന് അറിയിച്ചു.

കെ എസ് ആർ റ്റി സി: ആദ്യ ഗഡു ശബളം രണ്ട് ദിവസത്തിനകം നൽകുമെന്ന് മന്ത്രി ആൻ്റണി രാജു

🌴 കേരളീയം 🌴

🙏 സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങും. റേഷന്‍ ഭക്ഷ്യധാന്യ ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുകാര്‍ ഇന്നു മുതല്‍ സമരത്തിന്. റേഷന്‍ വസ്തുക്കള്‍ എത്തിച്ചതിനു നൂറു കോടിയോളം രൂപ തങ്ങള്‍ക്കു പ്രതിഫലമായി ലഭിക്കാനുണ്ട്. പണം ലഭിച്ചശേഷമേ റേഷന്‍ സാധനങ്ങളുടെ ചരക്കുനീക്കം നടത്തൂവെന്നു കരാറുകാര്‍ പറഞ്ഞു.

🙏എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കവേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടുറോഡില്‍ കാറില്‍ നിന്നു പുറത്തിറങ്ങി. തന്നെ ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗുണ്ടകളെ അയച്ചിരിക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. കരിങ്കൊടി വീശി കാറില്‍ ഇടിച്ചു മുദ്രാവാക്യം മുഴക്കിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ‘ബ്ലഡി ക്രിമിനല്‍സ്’ എന്നാണു ഗവര്‍ണര്‍ വിശേഷിപ്പിച്ചത്.

🙏എയര്‍പോര്‍ട്ടിലേക്കു പോകുന്നതിനിടെ മൂന്നിടത്താണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി കാണിച്ചത്. സര്‍വകലാശാല ഭരണസമിതികള്‍ സംഘപരിവാര്‍വത്കരിച്ചെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി സമരം നടത്തിയത്.

🙏നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ഷൂ എറിഞ്ഞതിനു വധശ്രമത്തിനു കേസെടുത്ത പോലീസിനെതിരെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി. മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെകൂടി പോലീസ് സംരക്ഷിക്കണം. ഓടുന്ന ബസിനുനേരെ ഷൂ എറിഞ്ഞാല്‍ വധശ്രമമാകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു.

🙏ശബരിമലയിലെ തിരക്കിനിടയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സംരക്ഷണം നല്‍കണമെന്ന് പോലീസിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം. ക്യൂ കോംപ്ലക്സിലും പില്‍ഗ്രിം ഷെഡിലും ചുക്കുവെള്ളവും ബിസ്‌ക്കറ്റും നല്‍കണമെന്നും ക്യൂവില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ സഹായിക്കാന്‍ കൂടുതല്‍ വോളണ്ടിയര്‍മാരെ നിയോഗിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

🙏ശബരിമലയിലെ തിരക്ക് വര്‍ധിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ 10 ന് അവലോകന യോഗം വിളിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടക്കമുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കമീഷണര്‍, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും.

🙏ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടു തേടും. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എഡിജിപി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് വസ്തുതാ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിര്‍ദേശം.

🙏ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച 19 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാളയത്ത് ഗവര്‍ണറുടെ കാറിലും കാറിന്റെ ചില്ലിലും അടിച്ച ഏഴു പേരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിക്കു സമീപം കരിങ്കൊടി കാണിച്ച ഏഴു പേരെയും പേട്ടയില്‍ പ്രതിഷേധിച്ച അഞ്ചു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.

🙏തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചെന്ന ഗവര്‍ണറുടെ ആരോപണം ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

🙏ജനജീവിതവുമായി ബന്ധപ്പെട്ട ബില്ലുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിടിച്ചുവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂനിയമ ഭേദഗതി ബില്ലിലടക്കം ഗവര്‍ണര്‍ ഇപ്പോഴും പരിശോധനയിലാണ്. അധികകാലം ഒപ്പിടാതെ ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്കു കഴിയില്ല. മുഖ്യമന്ത്രി പറഞ്ഞു.

🙏കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപകൂടി സഹായമായി അനുവദിച്ചെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കഴിഞ്ഞ മാസം 120 കോടി രൂപ നല്‍കിയിരുന്നു. ഒമ്പതു മാസത്തിനകം 1264 കോടി രൂപയാണ് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 4,963.22 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്കു നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ നല്‍കിയത് 4,936 കോടി രൂപ നല്‍കിയിരുന്നു.

🙏തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പു കേസിലെ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെ ബാബു എംഎല്‍എയുടെ ആവശ്യം സുപ്രീം കോടതി തള്ളി. സ്റ്റേ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയതാണെന്നും സ്വരാജിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

🙏നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ഷൂ എറിഞ്ഞതിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പണ്ടു ഡിവൈഎഫ്ഐക്കാര്‍ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞപ്പോള്‍ എവിടെയായിരുന്നെന്ന് കെ എസ് യു നേതാക്കള്‍.

🙏ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പരിപാടി ഭക്ഷ്യസുരക്ഷാ നിയമം അടക്കമുള്ള നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പൊതിച്ചോറ് പരിപാടിയുടെ മറവില്‍ നടക്കുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനമാണ്. നൂറുകണക്കിനു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്ഐ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

🙏ചാലക്കുടിയില്‍ റിട്ടയേഡ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സെയ്ത് (68) തലയ്ക്കു പരിക്കേറ്റു മരിച്ച നിലയില്‍. ആനമല ജംക്ഷനില്‍ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തോടൊപ്പം മദ്യപിച്ചവരെ പൊലീസ് തെരയുന്നു.

🙏കവര്‍ച്ചയ്ക്കിടെ പാല കര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതിയായ കാസര്‍കോഡ് സ്വദേശി സതീഷ് ബാബു നല്‍കിയ അപ്പീലാണു കോടതി തള്ളിയത്.

🙏കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴയില്‍ മുള്ളന്‍പന്നിയുടെ മുള്ളുകളേറ്റു പുള്ളിപ്പുലി ചത്ത നിലയില്‍. മൈനാം വളവ് റോഡില്‍ രണ്ടര വയസുള്ള പുള്ളിപ്പുലിയാണു ചത്തത്.

🇳🇪 ദേശീയം 🇳🇪

🙏മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും. പതിനെട്ടര വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനെ തഴഞ്ഞാണ് മുന്‍മന്ത്രിയും ഉജ്ജെയിന്‍ എംഎല്‍എയുമായ മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയത്. മുന്‍ കേന്ദ്രമന്ത്രി നരേന്ദര്‍ സിംഗ് തോമര്‍ സ്പീക്കറാകും.

🙏രാജ്യത്തെ ശിക്ഷാ നിയമങ്ങള്‍ക്കു പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ താത്കാലികമായി പിന്‍വലിച്ചു. മാറ്റങ്ങളോടെ പുതിയ ബില്ലുകള്‍ കൊണ്ടുവരും.

🙏ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി ശരിവച്ച സുപ്രീംകോടതി വിധി ഞെട്ടിച്ചുകളഞ്ഞെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കാഷ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടത്താന്‍ ഉത്തരവിടാതെ സെപ്റ്റംബര്‍ 30 വരെ സാവകാശം നല്‍കിയത് എന്തിനാണെന്നു മനസിലാകുന്നില്ല.

🇦🇺 അന്തർദേശീയം 🇦🇽

🙏വടക്കന്‍ ജപ്പാനിലെ ഹാക്കോഡേറ്റ് തീരത്തു ടണ്‍ കണക്കിനു മത്തി ചത്തടിഞ്ഞു. തീരമാകെ വെള്ളി നിറത്തിലായതോടെ നാട്ടുകാര്‍ ആശങ്കയിലായി. മത്തി തീരത്തു ചീഞ്ഞഴുകുന്നതു തടയാന്‍ അധികൃതര്‍ ശുചീകരണം നടത്തി.

🙏ജയിലിലായിരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ കാണാനില്ല. അലക്സി നവാല്‍നിയുടെ അഭിഭാഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായിരുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കൂടിയായ അഭിഭാഷകര്‍ പറഞ്ഞു.

കായികം🏏

🙏ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പിന്നാക്കം പോയാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്ന് പറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് വീണ്ടും വിലക്കും പിഴയും. റഫറിമാരെ വിമര്‍ശിച്ചതിന് ഒരു മത്സരത്തില്‍ നിന്ന് വിലക്കും 50,000 രൂപ പിഴയുമാണ് എഐഎഫ്എഫിന്റെ അച്ചടക്ക സമിതി ചുമത്തിയത്.

🙏ഇന്ത്യാ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന്. വൈകീട്ട് 8.30 മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

Advertisement