പുള്ളി എന്താണ് ചെയ്യുന്നത് എന്നൊന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു,അനശ്വര രാജന്‍

കൊച്ചി:തുറന്നുപറച്ചിലുകളുടെ കാലമാണിപ്പോള്‍ പ്രശസ്ത സിനിമാ താരങ്ങളൊക്കെ തങ്ങള്‍ക്കുണ്ടായ നല്ല അനുഭവവും ചീത്ത അനുഭവവും പങ്കു വയ്ക്കാറുണ്ട്.

ആദ്യ ചിത്രമായ ഉദാഹരണം സുജാതയില്‍ ബാലതാരമായി അഭിനയിച്ച് രണ്ടാമത്തെ പടത്തിൽ തന്നെ നായികയായി മാറിയ താരമാണ് നടി അനശ്വര രാജൻ. ഇതിനോടകം പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അനശ്വര രാജൻ. ആദ്യ ചിത്രത്തിനുശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. ചിത്രത്തിൽ മികച്ച വേഷമായിരുന്നു അനശ്വരയുടേത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും അനശ്വര പാത്രമായിട്ടുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്കുണ്ടായൊരു മോശം അനുഭവത്തെ കുറിച്ച് അനശ്വര പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

അനശ്വരയുടെ വാക്കുകൾ

”ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളിൽ പോകുന്ന സമയം. ബസിൽ അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേർ അവിടെ അവിടവിടെ ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി. എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. ഇയാൾ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അയാൾ സ്വയംഭോഗം ചെയ്യുന്നതാണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നത് എന്നൊന്നും. അതിനു മുൻപ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു.

പക്ഷെ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ ഇതിൽ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് എനിക്ക് അറിയില്ല. ഞാൻ അപ്പോൾ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി. ഇപ്പോഴും അത് ആലോചിക്കുമ്പോൾ എന്തോ പോലെയാണ്. അന്ന് ഞാൻ വെറും അഞ്ചാം ക്ലാസിലാണ്. അങ്ങനെ ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആൾ, അയാൾക്ക് ഒരു കുടുംബമുണ്ടെങ്കിൽ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും. അയാളുടെ ചുറ്റുപാടുമുള്ള പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും.

അതെനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. ഇപ്പോഴും അവരെ കുറച്ചൊക്കെ ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെയാണ്. വലുതായ ശേഷം അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ഇപ്പോൾ പ്രതികരിക്കാൻ കഴിയും. അവർ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാൻ കഴിയും. പ്രതികരിക്കാനുള്ള ധൈര്യവും ഉണ്ട്.- അനശ്വര പറയുന്നു.

Advertisement