സരിതയുടെ ശരീരത്തിൽ രാസവസ്തുക്കൾ ഉണ്ടോയെന്ന അറിയാൻ ശാസ്ത്രീയ പരിശോധന

തിരുവനന്തപുരം∙ സോളർ കേസിലെ പ്രതി സരിത എസ്.നായരുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെ രാസവസ്തുക്കൾ എത്തിയിട്ടുണ്ടോ എന്നു കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. കെമിക്കൽ ലാബിൽ പരിശോധന നടത്താനാണ് തീരുമാനം. പരിശോധനാഫലം ലഭിച്ചശേഷം രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ വീണ്ടും പരിശോധന നടത്താനും ആലോചനയുണ്ട്.

സാംപിളുകൾ ശേഖരിക്കുന്നതിനായി സരിതയ്ക്കു നോട്ടിസ് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻ ഡ്രൈവർ വിനു കുമാർ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സരിതയുടെ പരാതി. രാസവസ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി ഇടതു കണ്ണിന്റെയും ഇടതു കാലിന്റെയും സ്വാധീനം കുറഞ്ഞതായി സരിത പറയുന്നു. ഡ്രൈവർ വിനു കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വിനു കുമാറിന്റെ ബാങ്ക് ഇടപാടുകൾ പരിശോധിക്കുന്നതിനായി ബാങ്കുകൾക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. സരിതയ്ക്കു രാസവസ്തുക്കൾ നൽകി കൊലപ്പെടുത്തുന്നതിലൂടെ വിനു കുമാറിന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

സരിതയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനു കുമാർ സരിത നൽകിയ പീഡനപരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. പരാതിക്കാരിക്കു മരണം വരെ സംഭവിക്കാവുന്ന തരത്തിൽ രാസപദാർഥങ്ങൾ നൽകി. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രോഗം ബാധിച്ചു ചികിൽസ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പരാതിയിൽ പറയുന്നു. രക്തത്തിൽ അമിത അളവിൽ ആഴ്സനിക്, മെർക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയിൽ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്നു മനസിലായതെന്നും പരാതിയിൽ പറയുന്നു.

Advertisement