കൊല്ലപ്പെട്ട് 10 ദിവസം, മോഡലിന്റെ മൃതദേഹം കണ്ടെത്തി, പഞ്ചാബിലുപേക്ഷിച്ച മൃതദേഹം കണ്ടെത്തിയത് ഹരിയാനയിൽ

ന്യൂഡൽഹി: ഗുഡ്ഗാവിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം ഒടുവിൽ കണ്ടെത്തി. ജനുവരി രണ്ടാംതിയതി കൊല്ലപ്പെട്ട ദിവ്യ പഹൂജയുടെ മൃതദേഹമാണ് ഹരിയാനയിലെ കനാലിൽ കണ്ടെത്തിയത്.

പഞ്ചാബിലെ ബക്ര കനാലിൽ വലിച്ചെറിഞ്ഞ മൃതദേഹം ഒഴുകി അടുത്ത സംസ്ഥാനത്ത് എത്തിയെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത്. ഗുരുഗ്രാം പൊലീസ് സംഘം ഹരിയാനയിലെ തോഹ്നയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതായാണ് ഗുരുഗ്രാം പൊലീസ് വിശദമാക്കുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചതായി പൊലീസ് വ്യക്തമാക്കി. കേസിലെ കുറ്റാരോപിതരിലൊരാൾ മൃതദേഹം വലിച്ചെറിഞ്ഞ സ്ഥലത്തേക്കുറിച്ച് ഇന്നലെയാണ് കുറ്റസമ്മതം നടത്തിയത്.

ജനുവരി മൂന്നിനാണ് മൃതദേഹം വലിച്ചെറിഞ്ഞതെന്നാണ് പ്രതികളിലൊരാൾ വിശദമാക്കിയത്. വിമാനത്തിൽ കയറിക്കൂടാനുള്ള ശ്രമത്തിനിടയിലാണ് ബൽരാജ് ഗിൽ എന്നയാളെ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. ദിവ്യയുടെ മൃതദേഹം കൊലപാതകികൾ വലിച്ചിഴച്ച് കൊണ്ട് പോയി കാറിലിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിരുന്നു. 27കാരിയായ മോഡലിനെ അഞ്ച് പേർ ചേർന്നാണ് ഹോട്ടൽ മുറിയിൽ എത്തിച്ചത്. തലയിൽ വെടിയേറ്റാണ് ദിവ്യ കൊല്ലപ്പെട്ടത്. ഹോട്ടൽ ഉടമയെ ബ്ലാക്ക് മെയിൽ ചെയ്തതിന് പിന്നാലെയായിരുന്നു കൊലപാതകമെന്നാണ് സംശയിക്കുന്നത്.

സിറ്റി പോയിന്റ് ഹോട്ടലിൽ വച്ച് രണ്ടാം തീയതിയാണ് ദിവ്യ പഹുജ കൊല്ലപ്പെട്ടത്. അന്ന് പുലർച്ചെ നാലു മണിയോടെ സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമയായ അഭിജിത്തും ദിവ്യയും മറ്റൊരാളും ഹോട്ടലിലെ 111-ാം നമ്പർ മുറിയിൽ കയറുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അന്ന് രാത്രി 10:45ന് മൂന്ന് പേർ ദിവ്യയുടെ മൃതദേഹം വലിച്ചിഴക്കുന്നതും ഷീറ്റിൽ പൊതിഞ്ഞ് ഹോട്ടലിൽ നിന്ന് ബിഎംഡബ്ല്യു കാറിലേക്ക് കയറ്റുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ദിവ്യയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഭിജിത്ത് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളിയുടെ സഹോദരി സുധേഷ് കടാരിയയും സഹോദരൻ ബ്രഹ്മപ്രകാശും ചേർന്ന് അഭിജിത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ദിവ്യയുടെ കുടുംബത്തിന്റെ പരാതി.

മുംബൈയിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സന്ദീപിന്റെ കാമുകിയായിരുന്നു ദിവ്യ. 2016 ഫെബ്രുവരി ഏഴിനാണ് മുംബൈയിലെ ഒരു ഹോട്ടലിൽ നടന്ന വെടിവെപ്പിൽ സന്ദീപ് കൊല്ലപ്പെട്ടത്. സന്ദീപ് ആക്രമിക്കാൻ ശ്രമിച്ചെന്നും തുടർന്ന് സ്വയരക്ഷയ്ക്ക് വേണ്ടി വെടിവച്ച് കൊന്നെന്നുമായിരുന്നു മുംബൈ പൊലീസിന്റെ ഭാഷ്യം. എന്നാൽ നിരായുധനായിരുന്ന സന്ദീപിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നതാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സന്ദീപ് കൊല്ലപ്പെടുമ്പോൾ ദിവ്യയും അതേ ഹോട്ടൽ മുറിയിലുണ്ടായിരുന്നു. തുടർന്നാണ് സന്ദീപിനെ കൊല്ലാൻ സഹായിച്ചെന്ന കേസിൽ ദിവ്യയെയും പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഏഴു വർഷം ജയിലിൽ കിടന്ന ദിവ്യയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം ലഭിച്ചത് 2023 ജൂണിലാണ്. ജാമ്യം ലഭിച്ച് മാസങ്ങൾക്ക് ശേഷമാണ് കൊല്ലപ്പെട്ടത്.

Advertisement