യുഎഇയിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടുന്നു

അബുദാബി: വിവിധ തരത്തിലുള്ള തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് അബുദാബി പൊലീസ്. കുതന്ത്രങ്ങളിലൂടെ ഇരകളെ വശീകരിക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകൾ കൂടുതലായി ഉപയോഗിക്കുന്ന തട്ടിപ്പുകാരെയും അവരുപയോഗിക്കുന്ന മാർഗങ്ങളെക്കുറിച്ചും അബുദാബി പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

പല രീതികളിലായിരിക്കും തട്ടിപ്പുകാർ അവതരിക്കുക. വഞ്ചനാപരമായ കോളുകൾ, തെറ്റിധരിപ്പിക്കുന്ന ലിങ്കുകൾ, എസ്എംഎസ് വഴി അയച്ച വ്യാജ ഇലക്ട്രോണിക് വെബ്‌സൈറ്റുകൾ എന്നിവ ഇതിലുൾപ്പെടുന്നു. പൊതുജനങ്ങളെ കബളിപ്പിക്കാൻ സർക്കാർ സ്ഥാപനങ്ങളെ സമർഥമായി അനുകരിക്കുകയും ചെയ്യുന്നു. സമൂഹത്തിന് കാര്യമായ ഭീഷണി ഉയർത്തുകയാണ് ഇവർ ലക്ഷ്യമിടുന്നതെന്ന് പൊലീസ് പറഞ്ഞു.

∙ ‘വളർത്തുമൃഗങ്ങളുടെ വിൽപനയും ദത്തെടുക്കലും’

വിദേശത്ത് നിന്നുള്ള ഷിപ്പിങ്, ഇൻഷുറൻസ് ചെലവുകൾ എന്നിവയ്ക്ക് പകരമായി വളർത്തുമൃഗങ്ങളെ വിൽപനയ്‌ക്കോ ദത്തെടുക്കലിനോ വാഗ്ദാനം ചെയ്യുന്ന ‘വ്യാജ’ വെബ്‌സൈറ്റുകളിലും പരസ്യങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു. വഞ്ചനാപരമായ പരസ്യങ്ങൾ ഇന്റർനെറ്റ്, സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ, ആപ്പുകൾ വാങ്ങൽ, വിൽക്കൽ എന്നിവയിലൂടെ പ്രചരിപ്പിക്കപ്പെടുന്നു. മോഷണവും വഞ്ചനയും സുഗമമാക്കുക എന്ന ഉദ്ദേശത്തോടെ നിർമിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്‌ക്കുന്നതിനോ പ്രാദേശികമായും രാജ്യാന്തര തലത്തിലും ലൈസൻസുള്ള എക്‌സ്‌ചേഞ്ച് കമ്പനികൾ വഴി ഫണ്ട് കൈമാറ്റം അഭ്യർഥിക്കുന്നതിനോ ഇരകളെ നിർബന്ധിക്കുന്നു.

∙ വ്യാജ തൊഴിൽ പദ്ധതികളെ സൂക്ഷിക്കുക

തൊഴിലന്വേഷകരോട് വ്യാജ തൊഴിൽ പദ്ധതികളെക്കുറിച്ച് ജാഗ്രത പുലർത്താനും പൊലീസ് അഭ്യർഥിച്ചു. നിയമാനുസൃതമായ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ എന്ന പേരിൽ വ്യാജ ഓൺലൈൻ കമ്പനി പേജുകളും സമൂഹ മാധ്യമ പ്രൊഫൈലുകളും സൃഷ്‌ടിക്കാൻ തട്ടിപ്പുകാർ ഔദ്യോഗിക പരിപാടികളുടെ അവസരങ്ങൾ ചൂഷണം ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. തൊഴിലവസരങ്ങൾക്കായുള്ള ഫീസിന്റെ മറവിൽ ഈ തട്ടിപ്പുകാർ ജോലി അപേക്ഷകരിൽ നിന്ന് പണം ആവശ്യപ്പെടുന്നു, അപേക്ഷകർക്ക് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി പിന്നീടാണ് തിരിച്ചറിയുക.

∙ രഹസ്യ വിവരങ്ങൾ കൈമാറരുത്

അക്കൗണ്ട് അല്ലെങ്കിൽ കാർഡ് വിശദാംശങ്ങൾ, ഓൺലൈൻ ബാങ്കിങ് പാസ്‌വേഡുകൾ, എടിഎം പിൻ, സെക്യൂരിറ്റി നമ്പറുകൾ (സിസിവി), പാസ്‌വേഡുകൾ തുടങ്ങിയ രഹസ്യ വിവരങ്ങളൊന്നും ഒരിക്കലും പങ്കിടരുതെന്ന് അബുദാബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിയമാനുസൃത ബാങ്ക് ജീവനക്കാർ അത്തരം വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് ഊന്നിപ്പറഞ്ഞു.

ഈ തട്ടിപ്പുകളെ ചെറുക്കുന്നതിനും അവരുടെ അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും അവരുടെ ബാങ്ക് വിശദാംശങ്ങളുടെ അപ്‌ഡേറ്റുകൾ ആവശ്യപ്പെട്ട് ലഭിക്കുന്ന അജ്ഞാത കോളുകൾ റിപ്പോർട്ട് ചെയ്യാൻ പൊലീസ് വ്യക്തികളോട് അഭ്യർത്ഥിക്കുന്നു. 8002626 എന്ന നമ്പറിൽ അമൻ സേവനവുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ 2828 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചോ റിപ്പോർട്ടുകൾ നൽകാം.

Advertisement