വീട്ടിലിരുന്നു കൂടുതല്‍ പണം സമ്പാദിക്കാം…. തട്ടിപ്പുകാര്‍ പിന്നാലെയുണ്ട്…

വീട്ടിലിരുന്നു കൂടുതല്‍ പണം സമ്പാദിക്കാം എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തരം വാര്‍ത്തകളില്‍ മിക്കതും വ്യാജമായിരിക്കുമെന്നും പണം നഷ്ടമാകുമെന്നും ഇത്തരം ജോലി വാഗ്ദാനങ്ങളോടു ശ്രദ്ധാപൂര്‍വം പ്രതികരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. തട്ടിപ്പിനിരയായെന്നു മനസിലായാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസിന്റെ കുറിപ്പ്
വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന പരസ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം വ്യാജ ജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂര്‍വം പ്രതികരിക്കുക.
മൊബൈല്‍ ഫോണിലേയ്ക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തില്‍ ചെറിയ ടാസ്‌ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കുമെന്നു പറയുകയും അതനുസരിച്ച് പണം നല്‍കുകയും ചെയ്യുന്നു. പറഞ്ഞ പണം സമയം കിട്ടിയതില്‍ ആകൃഷ്ടനായ ഇര കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാകുന്നു. ഇര വലയില്‍ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാര്‍, ടാസ്‌കില്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ചോദിക്കുന്നു. ടാസ്‌ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്‍കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളില്‍ വലിയൊരു തുക തട്ടിപ്പുകാര്‍ കൈക്കലാക്കിയിരിക്കും.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

Advertisement