പുതിയ കൊറോണ വകഭേദം വൈകാതെ ഉടലെടുക്കും; ഒമിക്രോണിനേക്കാൾ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: കൊറോണ കഴിഞ്ഞുവെന്ന് കരുതി ആശ്വസിക്കാൻ വരട്ടെയെന്ന് യുകെയിലെ ആരോഗ്യ വിദഗ്ധർ. മഹാമാരിക്കെതിരായി രണ്ട് വർഷമായി തുടരുന്ന പോരാട്ടത്തിനൊടുവിൽ വിശ്രമിക്കാൻ തുടങ്ങിയ ലോകരാജ്യങ്ങളോടും ജനങ്ങളോടുമാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറായ ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകുന്നത്.

ഒമിക്രോണിനേക്കാളും ഡെൽറ്റയേക്കാളും അപകടകാരിയായ കൊറോണ വകഭേദം അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. ലോകം കൊറോണ മുക്തമാകുന്നതിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും ക്രിസ് വിറ്റി പറഞ്ഞു. നമുക്കിടയിൽ കൊറോണ വൈറസ് എന്നും നിലനിൽക്കുമെന്നും ഫ്‌ളൂ എന്ന രോഗം സൃഷ്ടിച്ചതിന് സമാനമായ മരണഭീഷണി എപ്പോഴും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലക്രമേണ കൊറോണ വൈറസിന്റെ രൂക്ഷമായ വ്യാപനം കുറയുകയും അപകടസാധ്യത ഇല്ലാതാകുകയും ചെയ്യും. എങ്കിലും ലോകം ജാഗ്രത പാലിക്കുന്നതിൽ നിന്നും പിന്നോട്ട് സഞ്ചരിക്കരുതെന്ന് ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകി. അതേസമയം മറ്റ് പല ആരോഗ്യവിദഗ്ധരും മഹാമാരിയെ ജലദോഷ പനിയായി കണക്കാക്കണമെന്ന അഭിപ്രായവും മുന്നോട്ടുവെക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഇത്തരം കാഴ്ചപ്പാടുകളോട് ലോകാരോഗ്യ സംഘടന യോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല.

നിലവിൽ ദക്ഷിണ കൊറിയ, ഹോങ്കോങ്, ചൈന എന്നീ രാജ്യങ്ങളിലൊഴികെ കൊറോണയുടെ വ്യാപനം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുൾപ്പെടെ ജനസംഖ്യ കൂടുതലുള്ള പല രാജ്യങ്ങളും കൊറോണയെ ശക്തമായ രീതിയിൽ പ്രതിരോധിച്ചു. രാജ്യത്ത് രണ്ടായിരത്തിൽ താഴെ രോഗികൾ മാത്രമാണ് ഇപ്പോൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. സജീവ രോഗികൾ 23,000ത്തിൽ താഴെയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസ കണക്കുകളാണ് രേഖപ്പെടുത്തുന്നത്.

Advertisement