17കാരിയടക്കം നൂറിലധികം രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ഡോക്ടര്‍ മരിച്ച നിലയില്‍

ലോസ്‌ഏഞ്ചല്‍സ്: നൂറിലധികം രോഗികളെ ലൈംഗികമായി പീഡിപ്പിച്ചതിന് വിചാരണ നേരിടുന്ന 76 കാരനായ ഗൈനക്കോളജിസ്റ്റ് ജോര്‍ജ് ടിന്‍ഡാല്‍ സ്വന്തം ഭവനത്തില്‍ മരിച്ച നിലയില്‍.

സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയൂ എന്നും ഇയാളുടെ അഭിഭാഷകന്‍ പറഞ്ഞു. കാലിഫോര്‍ണിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ സ്റ്റുഡന്റ് ഹെല്‍ത്ത് സെന്ററില്‍ അബോധാവസ്ഥയിലായ രോഗികളുള്‍പ്പെടെ നൂറിലധികം പേരെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള ആരോപണം.

30 വര്‍ഷത്തെ കരിയറില്‍ 1990 മുതല്‍ ഡോക്ടര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. നൂറു കണക്കിന് സ്ത്രീകള്‍ക്ക് ഒരു ബില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരത്തുക നല്‍കാന്‍ യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ സ്റ്റുഡന്റ് ഹെല്‍ത്ത് സെന്റര്‍ തയ്യാറായപ്പോഴും ജോര്‍ജ് ടിന്‍ഡാല്‍ തയ്യാറായിരുന്നില്ല. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ഡോക്ടര്‍ ചെയ്തത്. 17 കാരിയടക്കം പ്രായം കുറഞ്ഞ പെണ്‍കുട്ടികളെയായിരുന്നു ഇയാള്‍ കൂടുതല്‍ ദുരുപയോഗം ചെയ്തത്.

തന്നെ കാണാന്‍ വരുന്ന രോഗിയുടെ ലൈംഗികാവയവങ്ങളുടെ ഫോട്ടോ എടുക്കുകയും ശരീരഘടനയെക്കുറിച്ച്‌ മോശം പരാമര്‍ശം നടത്തുന്ന വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നു ജോര്‍ജ് ടിന്‍ഡാല്‍. ന്യൂനപക്ഷ വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചും ഇയാള്‍ പെരുമാറിയിട്ടുള്ളതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെയുള്ള പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ 2018ല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റ് രാജി വെക്കുകയുണ്ടായി.

Advertisement