ഭൂമിയുടെ ഉൾക്കാമ്പിൽ എവറസ്റ്റിന്റെ അഞ്ച് മടങ്ങ് പൊക്കമുള്ള പർവതങ്ങൾ

ഭൂമിയിൽ ഉൾക്കാമ്പും മാന്റിൽ എന്ന മധ്യഭാഗവും ക്രസ്റ്റ് എന്ന പുറംഭാഗവുമുണ്ടെന്ന് നമുക്കറിയാവുന്ന കാര്യമാണ്. ഭൗമ ഉപരിതലത്തിൽ നിന്ന് 2900 കിലോമീറ്റർ താഴെയാണ് ഉൾക്കാമ്പ് സ്ഥിതി ചെയ്യുന്നത്.

ദ്രവീകൃതമായ പുറംഭാഗവും ഖരാവസ്ഥയിലുള്ള ഉൾഭാഗവും കോറെന്നു വിളിക്കുന്ന ഉൾക്കാമ്പിനുണ്ട്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. ഈ ഉൾക്കാമ്പിനെ ഒരു പുതപ്പുപോലെ ആവരണം ചെയ്യുന്ന ഘടനയുണ്ടത്രേ. ആ ഘടനയ്ക്ക് ചില ഭാഗത്ത് എവറസ്റ്റിന്റെ അഞ്ച് മടങ്ങ് പൊക്കമുള്ള പർവതങ്ങളുമുണ്ട്. യുഎസിലെ അലബാമ സർവകലാശാലയിലെ ജിയോളജി ഗവേഷകയായ സമന്ത ഹാൻസനും സംഘവുമാണ് പഠനത്തിനു പിന്നിൽ.

അന്റാർട്ടിക്കയിൽ 15 ഇടങ്ങളിലായി സീസ്മിക് തരംഗങ്ങൾ വിലയിരുത്തിയാണ് സംഘം പഠനം നടത്തിയത്. പ്രപഞ്ചത്തിന്‌റെ ഉദ്ഭവത്തിനു വഴി വച്ച ബിഗ് ബാങ് സ്‌ഫോടനത്തിനു ശേഷം ഉടലെടുത്ത അതിപ്രാചീനവും അപൂർവവുമായ ഹീലിയം വാതകം ഭൂമിയുടെ ഉൾക്കാമ്പിൽ നിന്നു പുറന്തള്ളപ്പെടുന്നതായി കഴിഞ്ഞവർഷം ശാസ്ത്രജ്ഞരുടെ കംപ്യൂട്ടേഷനൽ പഠനത്തിലൂടെ തെളിയിച്ചിരുന്നു. ഹീലിയം 3 എന്നറിയപ്പെടുന്ന ഈ വാതകം 1380 കോടി വർഷം മുൻപാണു ബിഗ് ബാങ് സ്‌ഫോടനകാലയളവിൽ ഉടലെടുത്തത്.

ബിഗ് ബാങ് സ്‌ഫോടനത്തിലൂടെ

ഭൂമിയുടെ ഉൾക്കാമ്പിൽ ഹീലിയം 3യുടെ വലിയ സ്രോതസ്സ് സ്ഥിതി ചെയ്യുന്നെന്നാണ് ഈ പഠനത്തിലൂടെ തെളിഞ്ഞത്.ഹീലിയം 3, ഹീലിയം മൂലകത്തിന്‌റെ ഒരു ഐസോടോപ് രൂപമായാണു പരിഗണിക്കപ്പെടുന്നത്. സാധാരണ ഹീലിയം ന്യൂക്ലിയസിൽ രണ്ട് ന്യൂട്രോണുകളുണ്ട്. എന്നാൽ ഹീലിയം 3യിൽ ഒറ്റയൊരെണ്ണം മാത്രമാണുള്ളത്. ഭൂമിയിലെ ആകെ ഹീലിയത്തിന്‌റെ 0.0001 ശതമാനം മാത്രമാണു ഹീലിയം 3 ഉള്ളത്. ഹൈട്രജന്‌റെ ആണവശേഷിയുള്ള ഐസോടോപ്പായ ട്രിഷ്യത്തിന്‌റെ ജീർണതയും ഹീലിയം 3യുടെ ഉത്പാദനത്തിനു കാരണമാകുന്നുണ്ട്. എന്നാൽ പ്രധാനമായും സൗരയൂഥത്തിൽ ഈ വാതകം വരാൻ കാര്യം ബിഗ് ബാങ് സ്‌ഫോടനം തന്നെയാണ്.

വർഷം തോറും 2 കിലോഗ്രാമോളം ഹീലിയം 3 വാതകം ഭൂമിക്കുള്ളിൽ നിന്നു പുറന്തള്ളപ്പെടുന്നുണ്ടെന്നത് അറിവുള്ള കാര്യമാണ്. ഇതുവളരെ ചെറിയ അളവാണ്. ഒരു കാലത്ത് ഹീലിയം ത്രീ ഭൂമിയിൽ സുലഭമായുണ്ടായിരുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിലേക്ക് വലിയ പിണ്ഡമുള്ള ഒരു വസ്തു 400 കോടി വർഷം മുൻപ് വന്നിടിച്ചതാണ് ഈ വാതകം വലിയ തോതിൽ ഭൂമിയിൽ നിന്നു നഷ്ടപ്പെടാൻ കാരണമായതെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുണ്ട്. ഈ ഇടിയിലാകാം ചന്ദ്രൻ സൃഷ്ടിക്കപ്പെട്ടതെന്നും വാദമുണ്ട്.

ഉൾക്കാമ്പിനെ തുരുമ്പ് ബാധിക്കുന്നെന്നും ശാസ്ത്രജ്ഞർ കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു. ഇരുമ്പ്–നിക്കൽ ലോഹസംയുക്തമായ ഇവിടെ ഇത്തരമൊരു കണ്ടെത്തൽ ആദ്യമാണ്.വെള്ളമോ, ഈർപ്പമുള്ള വായുവോ ആയി സമ്പർക്കം വരുമ്പോഴാണ് ഇരുമ്പിൽ തുരുമ്പ് ഉടലെടുക്കുന്നത്. ഇരുമ്പും ഹൈഡ്രോക്സൈൽ അടങ്ങിയ ഒരു ധാതുവുമായി അതീവ മർദത്തിൽ സമ്പർക്കം ഉടലെടുക്കുമ്പോഴും തുരുമ്പിക്കൽ പ്രക്രിയ സംഭവിക്കാം എന്നാണു ലബോറട്ടറി പരീക്ഷണങ്ങളിലൂടെ ശാസ്ത്രജ്ഞർ തെളിയിച്ചത്.

സമാന സാഹചര്യമാണ് ഭൂമിയുടെ ഉൾക്കാമ്പും രണ്ടാമത്തെ കാമ്പായ മാന്റിലുമായുള്ളതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു.

ഉൾക്കാമ്പിലെ തുരുമ്പ് 250 കോടി വർഷം മു‍ൻപ് ഭൂമിയിൽ സംഭവിച്ച ഗ്രേറ്റ് ഓക്സിജനേഷൻ ഇവന്റിനെക്കുറിച്ചും വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷ നൽകുന്നതാണ്. ഇത്തരം തുരുമ്പെടുക്കലുകൾ ഭാവിയിലും വലിയൊരു ഓക്സിജൻ ഉത്പാദന ഇവന്റിനു വഴിയൊരുക്കിയേക്കാമെന്നു ശാസ്ത്രജ്ഞർ പറയുന്നു. വലിയ രീതിയിൽ ഓക്സിജൻ അന്തരീക്ഷത്തിലേക്കെത്താൻ അതു വഴിയൊരുക്കും. കൂടുതൽ പഠനങ്ങൾ ഈ വിഷയത്തിൽ നടത്താൻ ശാസ്ത്രജ്ഞർ പദ്ധതിയിടുന്നുണ്ട്.

Advertisement