ഭൂമിക്കടിയിൽ എവറസ്റ്റിന്റെ നാലിരട്ടി ഉയരമുള്ള പർവതങ്ങൾ!

വാഷിങ്ടൺ: എവറസ്റ്റിനെക്കാൾ മൂന്നോ നാലോ ഇരട്ടി ഉയരമുള്ള കൊടുമുടികൾ ഭൂമിക്കടിയിലുണ്ടെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര സംഘമാണ് കണ്ടെത്തലിന് പിന്നിൽ.

ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. അന്റാർട്ടിക്കയിലെ ഭൂകമ്പശാസ്ത്ര കേന്ദ്രങ്ങൾ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തിയത്. ഭൂമിക്കടിയിൽ ഏകദേശം 2,900 കിലോമീറ്റർ ആഴത്തിൽ കാമ്പിനും ആവരണത്തിനും ഇടയിലുള്ള ഭാ​ഗത്താണ് കൂറ്റൻ പർവതങ്ങൾ കണ്ടെത്തിയത്. അൾട്രാ-ലോ വെലോസിറ്റി സോണുകൾ അല്ലെങ്കിൽ ULVZ- കൾ എന്ന് വിളിക്കപ്പെടുന്ന ഭൂഗർഭ പർവതനിരകൾക്ക് ഭൂകമ്പങ്ങളും ആറ്റോമിക് സ്ഫോടനങ്ങളും സൃഷ്ടിക്കുന്ന ഭൂകമ്പ ഡാറ്റ പുറത്താകുന്നതുവരെ ശാസ്ത്രജ്ഞരുടെ നീരീക്ഷണത്തിൽ നിന്ന് മറഞ്ഞുനിൽക്കാൻ കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂറ്റൻ പർവതനിരകൾക്ക് 24 മൈൽ (38 കിലോമീറ്റർ) ഉയരമുണ്ടെന്നും പറയുന്നു. എവറസ്റ്റ് കൊടുമുടിയുടെ ഉയരം ഉപരിതലത്തിൽ നിന്ന് 5.5 മൈൽ (8.8 കിലോമീറ്റർ) ആണ്. അന്റാർട്ടിക്കയിൽ നിന്നുള്ള 1000-ഓളം ഭൂകമ്പ റെക്കോർഡിംഗുകൾ വിശകലനം ചെയ്താണ് പർവത നിര കണ്ടെത്തിയതെന്ന് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ജിയോഫിസിസ്റ്റ് എഡ്വേർഡ് ഗാർനെറോ പ്രസ്താവനയിൽ പറഞ്ഞു. നിഗൂഢമായ കൊടുമുടികളുടെ രൂപീകരണത്തിന് പിന്നിലെ കാരണവും വിദഗ്ധർ വിശദീകരിച്ചു. സമുദ്രത്തിന്റെ പുറംതോടുകൾ ഭൂമിയുടെ ഉള്ളിൽ രൂപപ്പെട്ടപ്പോഴാണ് പർവതങ്ങൾ രൂപപ്പെട്ടത്. ടെക്‌റ്റോണിക് പ്ലേറ്റുകൾ ഭൂമിയുടെ ആവരണത്തിലേക്ക് വഴുതി വീഴുകയും കോർ-മാന്റിൽതാഴുകയും ചെയ്തിട്ടാകാം പർവത രൂപീകരണം ആരംഭിച്ചതെന്നും ശാസ്ത്രജ്ഞർ വാദിക്കുന്നു.

സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ബസാൾട്ട് പാറയുടെയും അവശിഷ്ടങ്ങളുടെയും സംയോജനമാണ് പർവതങ്ങളെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയുടെ കാമ്പിൽ നിന്ന് ചൂട് ബഹിർ​ഗമിക്കുന്നതിൽ ഭൂഗർഭ പർവതങ്ങൾ നിർണായക പങ്ക് വഹിക്കുമെന്ന് ശാസ്ത്രജ്ഞർ വാദിക്കുന്നു. ഭൂമിയുടെ ആന്തരിക ഘടന വിചാരിച്ചതിലും വളരെ സങ്കീർണ്ണമാണെന്ന് പഠന സഹ-ലേഖകനും അലബാമ സർവകലാശാലയിലെ ജിയോ സയന്റിസ്റ്റുമായ സാമന്ത ഹാൻസെൻ പറഞ്ഞു.

Advertisement