തുർക്കി ഖനിയിൽ സ്ഫോടനം; 40 മരണം

തുർക്കി: വടക്കൻ തുർക്കിയിലെ ബാർട്ടിൻ പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 40 പേർ മരിച്ചു. ഡസൻ കണക്കിന് ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ടുകൾ.

കരിങ്കടലിൻറെ തെക്കൻ തീരദേശ നഗരമായ അമാസ്രയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ സ്ഫോടനം നടക്കുമ്പോൾ ഖനിയിൽ 110 പേർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഈ സമയം ഇതിൽ പകുതിയിൽ അധികം പേരും 300 മീറ്ററിലും താഴെ ജോലി ചെയ്യുകയായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 11 പേരെ രക്ഷപ്പെടുത്തിയതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും തുർക്കി ആരോഗ്യ മന്ത്രി ഫഹ്‌റെറ്റിൻ കോക്ക അറിയിച്ചു.

ഖനിയുടെ അടിയിൽ കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്താനായി പാറ തുരക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കാണാതായവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളും തങ്ങളുടെ ഉറ്റവർക്കായി ഖനിയ്ക്ക് സമീപത്തായി തമ്പടിച്ചിരിക്കുകയാണ്. ഏകദേശം 300 മീറ്റർ ആഴത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 300 നും 350 മീറ്ററിനും ഇടയിൽ ഏറ്റവും അപകടസാധ്യതയുള്ള മേഖലയിൽ 49 പേർ ജോലി ചെയ്തിരുന്നെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞു. ഖനിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ തോതിൽ പൊടിപടലങ്ങൾ ഉയർന്നു.

സ്ഫോടനത്തിൻറെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് പ്രാദേശിക പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചു. കൽക്കരി ഖനികളിൽ സ്ഫോടനാത്മക മിശ്രിതം രൂപപ്പെടുന്ന മീഥേൻ ഫയർ ഡാംപാണ് സ്ഫോടനത്തിന് കാരണമായതെന്ന് പ്രാഥമിക സൂചനകളുണ്ടെന്ന് തുർക്കി ഊർജ മന്ത്രി അറിയിച്ചു. ഖനിക്കുള്ളിൽ ഭാഗികമായ തകർച്ചയുണ്ടായി, എന്നാൽ തീപിടുത്തം ഉണ്ടായിട്ടില്ലെന്നും വെൻറിലേഷൻ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ഇന്ന് സ്ഥലം സന്ദർശിച്ചു. രക്ഷപ്പെട്ടവരിൽ പലർക്കും ഗുരുതരമായ പരിക്കുകളുണ്ടെന്ന് അമാസ്ര മേയർ റെക്കായ് കാക്കിർ പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള ടർക്കിഷ് ഹാർഡ് കോൾ എൻറർപ്രൈസസിൻറെ ഖനിയിലാണ് അപകടം നടന്നത്. 2014ൽ പടിഞ്ഞാറൻ പട്ടണമായ സോമയിലുണ്ടായ സ്‌ഫോടനത്തിൽ 301 പേർ മരിച്ചതിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

Advertisement