ഫിഫ ലോകകപ്പ് സെമിഫൈനലിൽ കരുത്തരായ ഫ്രാൻസിനെ തകര്‍ത്ത് സ്പെയിൻ ഫൈനലില്‍. ഡാലസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് യൂറോ ചാന്പ്യൻമാരുടെ ജയം. പെനൽറ്റിയിലൂടെ മിക്കേൽ ഒയർസബാൽ ആദ്യപകുതിയിൽതന്നെ ഫ്രഞ്ച് വീര്യം കെടുത്തി. ഇടവേളയ്‌ക്കുശേഷം പ്രതിരോധക്കാരൻ പെഡ്രോ പോറോ സ്‌പാനിഷ് ജയം പൂർത്തിയാക്കി. 2010നുശേഷം ആദ്യമായാണ് സ്പെയിൻ ഫൈനൽ കളിക്കുന്നത്. ചരിത്രത്തിലെ രണ്ടാം ഫൈനൽ കൂടിയാണ് മുൻ ചാന്പ്യൻമാർക്ക്.
കളിയുടെ ഇരുപത്തിരണ്ടാം മിനിറ്റിൽ സ്പാനിഷ് സൂപ്പർ താരം ലമീൻ യമാലിനെ ഫ്രഞ്ച് ഡിഫൻഡർ ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് മിക്കൽ ഒയാർസബാലാണ് സ്പെയിനിന് ആദ്യം ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ അമ്പത്തിയെട്ടാം മിനിറ്റിൽ പെഡ്രോ പോറോയിലൂടെ സ്പെയിൻ തങ്ങളുടെ രണ്ടാം ഗോളും നേടി.
മറുഭാഗത്ത് കിലിയൻ എംബപെയുടെ നേതൃത്വത്തിൽ ഫ്രാൻസ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സ്പെയിനിന്റെ പ്രതിരോധം തകർക്കാൻ അവർക്കായില്ല. 15–ാം മിനിറ്റിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ മിച്ചല്‍ ഒലിസെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഫ്രഞ്ച് ഡിഫൻസിലെ പിഴവുകളും സ്പെയിൻ ഗോൾകീപ്പർ ഉനായ് സിമോണിന്റെ മികച്ച സേവുകളും ഫ്രാൻസിന് തിരിച്ചടിയായി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ മടക്കാൻ ഫ്രാൻസ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
രണ്ടാമത്തെ പകുതിയില്‍ രണ്ടാം ഗോളും വഴങ്ങിയതോടെ ഫ്രഞ്ച് താരങ്ങള്‍ തകര്‍ന്ന നിലയിലായിരുന്നു. അവസാന മിനിറ്റുകളിൽ ഗോൾ മടക്കാൻ ഫ്രാൻസ് നീക്കങ്ങൾ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം ഭേദിക്കാനായില്ല.




























