Home News Breaking News ഗര്‍ഭിണിയായ ഭാര്യ നാട്ടില്‍ ജീവനൊടുക്കി, ഗള്‍ഫില്‍ നിന്നും മടങ്ങിയ ഭര്‍ത്താവ് ബംഗളൂരുവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍…...

ഗര്‍ഭിണിയായ ഭാര്യ നാട്ടില്‍ ജീവനൊടുക്കി, ഗള്‍ഫില്‍ നിന്നും മടങ്ങിയ ഭര്‍ത്താവ് ബംഗളൂരുവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍… ദുരൂഹത

ആലപ്പുഴ: ഗര്‍ഭിണിയായ ഭാര്യയും വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഭര്‍ത്താവും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. എടത്വ കൊടുപ്പുന്നം പുത്തന്‍വീട്ടില്‍ പി.എസ്. സനുക്കുട്ടന്‍ (30), ഭാര്യ മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മ (27) എന്നിവരെയാണ് രണ്ട് ദിവസത്തെ വ്യത്യാസത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരീഷ്മയെ രണ്ടു ദിവസം മുന്‍പാണ് മാവേലിക്കരയിലെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരീഷ്മയുടെ മരണവിവരമറിഞ്ഞതോടെ ഖത്തറില്‍ ജോലി ചെയ്തിരുന്ന സനുക്കുട്ടന്‍ ഉടന്‍ തന്നെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ദോഹയില്‍ നിന്ന് ബംഗളൂരു വഴി നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്നാണ് അദ്ദേഹം വീട്ടുകാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് സഹോദരനും ബന്ധുക്കളും വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും സനുക്കുട്ടന്‍ എത്തിയില്ല. ഫോണില്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
സംശയം തോന്നിയ ബന്ധുക്കള്‍ ബംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സനുക്കുട്ടന്‍ അവിടെ വിമാനമിറങ്ങിയതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബംഗളൂരുവിലുള്ള മലയാളി അസോസിയേഷന്റെ സഹായത്തോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ ഒരു ലോഡ്ജ് മുറിയില്‍ സനുക്കുട്ടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഹരീഷ്മയുടെ മൃതദേഹം നേരത്തെ മാവേലിക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചിരുന്നു.
നാലുമാസം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഒരു മാസം മുന്‍പാണ് സനുക്കുട്ടന്‍ ദോഹയിലേക്ക് പോയത്. ഗര്‍ഭിണിയായിരുന്ന ഹരീഷ്മയുടെ മരണവും, വിവരം അറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ സനുക്കുട്ടന്‍ ബംഗളൂരുവില്‍ ഇറങ്ങി ലോഡ്ജില്‍ താമസിച്ചതും തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടതും ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്.
ദമ്പതികള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നും, സനുക്കുട്ടന്‍ എന്തുകൊണ്ടാണ് നെടുമ്പാശേരിയിലേക്ക് യാത്ര തുടരാതെ ബംഗളൂരുവില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചതെന്നുമാണ് പൊലീസ് പരിശോധിക്കുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here