Home News Breaking News കന്നഡ നടൻ ദർശൻ പ്രതിയായ രേണുകസ്വാമി കൊലപാതകക്കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ...

കന്നഡ നടൻ ദർശൻ പ്രതിയായ രേണുകസ്വാമി കൊലപാതകക്കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ബംഗളൂരൂ : കന്നഡ നടൻ ദർശൻ പ്രതിയായ 2024ലെ രേണുകസ്വാമി കൊലപാതകക്കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. ദർശന്റെ ഫാൻ പേജ് കൈകാര്യം ചെയ്തിരുന്ന പുനീത്, തുമകുരുവിലെ ദർശൻ ഫാൻസ് അസോസിയേഷനിലെ അംഗങ്ങളായ സുഹാസ്, വേണു എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് മൂവരും അറസ്റ്റിലായത്. ചിത്രദുർഗ സ്വദേശിയായ സാക്ഷിയെ കോടതിയിൽ മൊഴി നൽകുന്നത് തടയാൻ ഇവർ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.


നടനെതിരെ മൊഴി നൽകരുതെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് സാക്ഷി കോടതിയിൽ ജഡ്ജിയോട് പറഞ്ഞതിനെ തുടർന്നാണ് വിവരം പുറത്തുവന്നത്. തുടർന്ന് കോടതി സാക്ഷിക്ക് സുരക്ഷ നൽകാൻ നിർദ്ദേശിച്ചു. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.


കന്നഡ നടിയും ദർശന്റെ സുഹൃത്തുമായ പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായി ആരോപിച്ച് 33 കാരനായ രേണുകസ്വാമി എന്ന ആരാധകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് കേസ്. 2024 ജൂണിലായിരുന്നു സംഭവം. രേണുകസ്വാമിയെ ബംഗളൂരുവിലെ ഒരു ഷെഡിൽ മൂന്ന് ദിവസം തടവിലാക്കി ഉപദ്രവിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. മൃതദേഹം അഴുക്കുചാലിൽ നിന്നാണ് കണ്ടെടുത്തത്.


കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ദർശനും പവിത്ര ഗൗഡയും ഉൾപ്പെടെ ആകെ 17 പ്രതികൾ ഇതുവരെ അറസ്റ്റിലായി. ദർശന്റെ നിർദേശപ്രകാരം കൊലയാളിസംഘം രേണുകാസ്വാമിയെ ചിത്രദുർഗയിൽനിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന് ശേഷം ബംഗളൂരു പട്ടണഗരെയിലെ പാർക്കിങ് കേന്ദ്രത്തിലെത്തിച്ച് മർദിച്ച് കൊലപ്പെടുത്തി എന്നാണ് കണ്ടെത്തൽ. ജൂൺ ഒൻപതാം തീയതി പുലർച്ചെയാണ് രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. കൊലക്കുറ്റം ഏറ്റെടുത്ത് മൂന്നുപേർ കാമാക്ഷിപാളയ പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ദർശനും പവിത്രയ്ക്കും കൃത്യത്തിൽ പങ്കുള്ളതായി കണ്ടെത്തിയത്. പിന്നാലെ ഇരുവരെയും മൈസൂരുവിലെ ഫാംഹൗസിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.


അതിക്രൂരമായാണ് പ്രതികൾ യുവാവിനെ മർദിച്ചതെന്ന് കണ്ടെത്തിയിരുന്നു. നിരവധി തവണ ഷോക്കേൽപ്പിച്ചു. രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ക്രൂരമർദനത്തിൽ ജനനേന്ദ്രിയം തകർന്നു പോയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു. ദർശൻ നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here