കേരളം യുഡിഎഫിന് അധികാരം കൈമാറുമ്പോൾ ആ വിജയത്തിന്റെ ശില്പിയായ വി.ഡി. സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത് ദിവസങ്ങൾ നീണ്ട അനിശ്ചിതങ്ങൾക്ക് ഒടുവിൽ ആണ്. വോട്ടെണ്ണൽ ദിനം മുതൽ ആരാണ് മുഖ്യമന്ത്രി എന്ന് കേരളം ഉറ്റുനോക്കിയ ചോദ്യത്തിനാണ് ഇപ്പോൾ തിരശ്ശീല വീണിരിക്കുന്നത്.
ഹൈക്കമാൻഡ് ചർച്ചകൾക്കുമൊടുവിലാണ് യുഡിഎഫിനെ ചരിത്രവിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നിരയിൽ സതീശൻ നടത്തിയ സമാനതകളില്ലാത്ത പോരാട്ടവും പാർട്ടി പ്രവർത്തകർക്കിടയിലെ വലിയ സ്വീകാര്യതയുമാണ് അദ്ദേഹത്തിന് തുണയായത്.
കേരളത്തിന്‍റെ 24–ാം മുഖ്യമന്ത്രിയും കോണ്‍ഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയുമാണ് വി.ഡി.സതീശന്‍. കേവലം എംഎൽഎമാരുടെ ഭൂരിപക്ഷം എന്നതിലുപരി, കേരളത്തിലെ പൊതുസമൂഹത്തിന്റെ വികാരവും മുന്നണിയിലെ മറ്റുപാര്‍ട്ടികളുടെ താൽപ്പര്യവും കണക്കിലെടുത്താണ് ഹൈക്കമാൻഡ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പാർട്ടിക്ക് പുതിയ ഊർജ്ജം നൽകാനും വരാനിരിക്കുന്ന ഭരണകാലയളവിൽ ശക്തമായ നേതൃത്വം ഉറപ്പാക്കാനും സതീശന്റെ വരവ് ഉപകരിക്കുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളും സജീവമായി ഉയർന്നിരുന്നു. എന്നാൽ, എ.കെ. ആന്റണി, വി.എം. സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ നൽകിയ റിപ്പോർട്ടുകളും കെ. മുരളീധരൻ ഉൾപ്പെടെയുള്ളവരുടെ നിലപാടുകളും സതീശന് അനുകൂലമായ ഘടകങ്ങളായി. ജനവികാരം അവഗണിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന പ്രിയങ്ക ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നിർദ്ദേശവും തീരുമാനത്തിൽ നിർണായകമായി.






























