അനുവിനെ കൊലപ്പെടുത്തിയത് ക്രൂരമായി… ലിഫ്റ്റ് വാഗ്ദാനം ചെയ്തു ബൈക്കില്‍ കയറ്റി…പ്രതി കൊടുംകുറ്റവാളി, കൊലപ്പെടുത്തിയത് തല തോട്ടിൽ ചവിട്ടി താഴ്ത്തി..

കോഴിക്കോട് പേരാമ്പ്രയിൽ അനു എന്ന യുവതി തോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ ആള്‍ 55 കേസുകളിലെ പ്രതിയാണെന്ന് പൊലീസ്. യുവതിയെ നിഷ്ഠൂരമായിട്ടാണ് പ്രതി കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കുന്നു.
ഈ മാസം 11ന് മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് പ്രതി കൊലപാതകം നടത്തുന്നത്. മോഷ്ടിച്ച ബൈക്കുമായി കൊണ്ടോട്ടിയിലെ താമസസ്ഥലത്തേക്ക് പോകുമ്പോൾ ഇയാൾ പേരാമ്പ്ര വാളൂരിന് സമീപസ്ഥലത്തു നിന്നും കൊല്ലപ്പെട്ട അനുവിനെ കാണുന്നു. സ്വന്തം വീട്ടില്‍ വന്ന യുവതി തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതിയെ കാണുന്നത്.
അസുഖബാധിതനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതിന്റെ തിടുക്കത്തിലായിരുന്നു യുവതി. വാഹനങ്ങള്‍ ലഭിക്കാതെ അക്ഷമയായി നില്‍ക്കുകയായിരുന്ന അനുവിന് സമീപം പ്രതി ബൈക്കിലെത്തി. പോകേണ്ട സ്‌റ്റോപ്പിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി. അടിയന്തര സാഹചര്യം മൂലം അപരിചിതനായ പ്രതിക്കൊപ്പം യുവതി ബൈക്കില്‍ കയറുകയായിരുന്നു.
യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ എന്ന വ്യാജേന പ്രതി ബൈക്ക് നിര്‍ത്തി. സ്ഥലം നിരീക്ഷിച്ചശേഷം സമീപത്തെ തോടിനരികിലേക്ക് യുവതിയെ ബലമായി പിടിച്ചുകൊണ്ടുവന്ന് ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍ ശ്രമിച്ചു. എതിര്‍ത്ത യുവതിയുടെ തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി. മുഴുവന്‍ ആഭരണങ്ങളും അഴിച്ചെടുത്തശേഷമാണ് പ്രതി അവിടെ നിന്നും രക്ഷപ്പെട്ടത്.
മോഷ്ടിച്ച ബൈക്ക് എടവണ്ണപ്പാറയില്‍ ഉപേക്ഷിച്ചുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. യുവതിയുടെ ശരീരത്തില്‍ നിന്നും കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ കൊണ്ടോട്ടി സ്വദേശിക്ക് കൈമാറിയെന്നാണ് പ്രതി മൊഴി നല്‍കിയിട്ടുള്ളത്. മലപ്പുറം സ്വദേശിയായ പ്രതിയെ താമസസ്ഥലത്തു നിന്നും അതിസാഹസികമായി പൊലീസ് പിടികൂടുന്നതിനിടെ ഇയാൾ പോലീസിനെ ആക്രമിച്ചതായും സൂചന ഉണ്ട്.

Advertisement

1 COMMENT

  1. 55 കേസിൽ ഒരു കേസിലെങ്കിലും ശിക്ഷ വാങ്ങി നൽകാൻ നമ്മുടെ നിയമത്തിന് കഴിഞ്ഞിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു

Comments are closed.