കണ്ണൂർ.മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു.സംഭവം കുറുമാത്തൂർ പൊക്കുണ്ടിൽ.മരിച്ചത് ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ.കുഞ്ഞ് കിണറ്റിൽ വീണത് എങ്ങനെ എന്നതിൽ അവ്യക്തത.കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത് സമീപവാസി.പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ മരിച്ചു
കുന്നംകുളം പോലീസിനെതിരെ വീണ്ടും മർദ്ദന പരാതി
കുന്നംകുളം. പോലീസിനെതിരെ വീണ്ടും മർദ്ദന പരാതി.
പള്ളിപ്പെരുന്നാൾ ദിവസം റോഡരികിൽ നിന്നിരുന്ന യുവാക്കളെ മർദ്ദിച്ചു. എസ് ഐ വൈശാഖിനെതിരെ വീണ്ടും പരാതി.
കുന്നംകുളം സ്വദേശി ജിൻസനെയാണ് പോലീസ് മർദ്ദിച്ചത്. റോഡരികിൽ നിന്നിരുന്ന യുവാക്കളെ എസ് ഐ വൈശാഖ് ഉൾപ്പെടെയുള്ള പോലീസുകാർ അകാരണമായി മർദ്ദിച്ചു എന്നാണ് പരാതി . ഇത് ചോദ്യം ചെയ്തതോടെ ലാത്തി കൊണ്ട് കുത്തി ദേഹത്ത് പരിക്കേൽപ്പിച്ചു . കസ്റ്റഡിയിലെടുക്കാൻ ജീപ്പിൽ കയറ്റി
നാട്ടുകാർ ചുറ്റും കൂടി പോലീസിനെ ചോദ്യം ചെയ്തതോടെ ജീപ്പിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മർദ്ദനമേറ്റ ജിൻസൻ .കുന്നംകുളം പോലീസിനെതിരെ ഇന്നലെ സിപിഎം ഏരിയ കമ്മിറ്റിയും പരസ്യമായി രംഗത്തെത്തിയിരുന്നു .പോലീസിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിപിഎം .ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു യുവാക്കളെ അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഎം രംഗത്തെത്തിയത്
കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിച്ച് രക്ഷപെട്ട കേസിൽ പ്രതികളായ തമിഴ്‌നാട് സ്വദേശിനികള്‍ക്ക് തടവുശിക്ഷ
കെഎസ്‌ആര്‍ടിസി ബസില്‍ വെച്ച് യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിച്ച് രക്ഷപെട്ട കേസിൽ പ്രതികളായ തമിഴ്‌നാട് സ്വദേശിനികള്‍ക്ക് തടവുശിക്ഷ. തെങ്കാശി സ്വദേശിനികളായ മഹേശ്വരി, പാര്‍വതി എന്നിവരെയാണ് ഒരുവര്‍ഷം തടവിനും രണ്ടായിരം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പിഴത്തുക പേഴ്സിന്റെ ഉടമസ്ഥയ്ക്ക് നല്‍കാനും ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നാലിലെ സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) ശ്വേത ശശികുമാറാണ് വിധി പ്രസ്താവിച്ചത്.
ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തേക്കുള്ള ബസ് അമ്പലംമുക്ക് ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോഴാണ് പേരൂര്‍ക്കടയില്‍ നിന്ന് കയറിയ പാലോട് സ്വദേശിയായ യാത്രക്കാരിയുടെ പേഴ്‌സ് തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ തട്ടിപ്പറിച്ച് ഓടിരക്ഷപ്പെട്ടത്. തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നുതന്നെ പ്രതികളെ പിടികൂടി. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവർക്കെതിരെ കേസുണ്ട്. പലയിടത്തും വിവിധ പേരും വിലാസവുമാണ് നല്‍കാറ്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് അരുണ്‍ ഹാജരായി. ബിഎൻഎസ് മുന്നൂറ്റിനാലാം വകുപ്പ് അനുസരിച്ചുള്ള സ്‌നാച്ചിംഗ് കുറ്റത്തിനാണ് ശിക്ഷ. ഈ കുറ്റകൃത്യം പുതിയതായി നിയമത്തില്‍ ഉള്‍പ്പെടുത്തിയതാണ്. ഈ വകുപ്പ് അനുസരിച്ചുള്ള കേരളത്തിലെ ആദ്യ വിധിയാണിത്.
ജെ.ഇ.ഇ.മെയിൻ: പരീക്ഷാ ഹാളിൽ കാൽക്കുലേറ്റർ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി
ന്യൂഡൽഹി: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ 2026ന് പരീക്ഷാ ഹാളിൽ കാൽക്കുലേറ്റർ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ പുറത്തിറക്കിയ വിവര ബുള്ളറ്റിനിൽ ‘ഓൺ-സ്ക്രീൻ കാൽക്കുലേറ്റർ’ അനുവദിക്കുമെന്ന പരാമർശം ടൈപ്പോഗ്രാഫിക്കൽ പിശക് (അച്ചടി പിശക്) ആയിരുന്നു എന്നും എൻ.ടി.എ. വ്യക്തമാക്കി. ജെ.ഇ.ഇ. മെയിൻ 2026ന്റെ വിവര ബുള്ളറ്റിൻ പുറത്തിറങ്ങിയപ്പോൾ, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ (CBT) ‘ഒരു ഓൺ-സ്ക്രീൻ സ്റ്റാൻഡേർഡ് കാൽക്കുലേറ്റർ ലഭ്യമാകും’ എന്ന് സൂചിപ്പിച്ചിരുന്നു. ഇത് വിദ്യാർഥികൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു.
ഈ സവിശേഷത എൻ.ടി.എ ഉപയോഗിക്കുന്ന പൊതുവായ പരീക്ഷാ നടത്തിപ്പ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്. എന്നാൽ ജെ.ഇ.ഇ. മെയിൻ പരീക്ഷക്ക് ഇത് ബാധകമല്ല. അതിനാൽ, വിദ്യാർഥികൾക്ക് ഭൗതികമായതോ വിർച്വൽ ആയതോ ആയ ഒരു കാൽക്കുലേറ്ററും ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ ഉപയോഗിക്കാൻ അനുവാദമില്ല. തെറ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എൻ.ടി.എ. തിരുത്തിയ വിവര ബുള്ളറ്റിൻ വെബ്സൈറ്റിൽ വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഓൺ-സ്ക്രീൻ സ്റ്റാൻഡേർഡ് കാൽക്കുലേറ്റർ ലഭ്യമാകുമെന്ന് പരാമർശിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ സവിശേഷത പൊതുവായ പരീക്ഷാ നടത്തിപ്പ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്. എന്നാൽ ഈ പരീക്ഷയിൽ കാൽക്കുലേറ്റർ ഒരു രൂപത്തിലും അനുവദനീയമല്ലാത്തതിനാൽ ഇത് ജെ.ഇ.ഇ (മെയിൻ) പരീക്ഷക്ക് ബാധകമല്ല. വിദ്യാർഥികൾ ഏറ്റവും പുതിയ, തിരുത്തിയ വിവര ബുള്ളറ്റിൻ മാത്രം ആശ്രയിക്കണമെന്ന് നിർദേശത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കി.
35-കാരിയുടെ മൃതദേഹം വാഴത്തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ… ആൺസുഹൃത്ത് അറസ്റ്റിൽ
തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ കാണാതായ 35 വയസുള്ള യുവതിയുടെ മൃതദേഹം സ്വകാര്യ വാഴത്തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. യുവതിയുമായി ബന്ധമുണ്ടായിരുന്ന 27 വയസുള്ള ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോബിചെട്ടിപ്പാളയം പട്ടണത്തിന് സമീപമുള്ള കൃഷിയിടത്തിൽ നിന്നാണ് പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. മഴയെത്തുടർന്ന് കൂൺ ശേഖരിക്കാൻ പാടത്ത് എത്തിയ പ്രദേശവാസികളാണ് മണ്ണിൽ നിന്ന് രക്തക്കറയുള്ള കത്തിയും മുടിയുടെ കുറച്ച് ഇഴകളും പുറത്തേക്ക് തള്ളിനിൽക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
അപ്പാക്കുടൽ സ്വദേശിനിയും ബ്യൂട്ടീഷ്യനുമായ സോണിയ ആണ് കൊല്ലപ്പെട്ടത്. നവംബർ രണ്ട് മുതൽ സോണിയയെ കാണാനില്ലായിരുന്നു. ജോലി സ്ഥലത്ത് നിന്ന് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി വിധവയായി കഴിയുന്ന സോണിയ മകൻ, മകൾ, അമ്മ എന്നിവർക്കൊപ്പമാണ് താമസിച്ചിരുന്നത്.
അന്വേഷണത്തിൽ, കൊല്ലപ്പെട്ട സോണിയയും പ്രതിയായ മോഹൻ കുമാറും തമ്മിലുള്ള കോൾ രേഖകൾ പൊലീസിന് ലഭിച്ചു. മൃതദേഹം കണ്ടെത്തിയ വാഴത്തോട്ടത്തിന്‍റെ ഉടമയും ബികോം ബിരുദധാരിയുമാണ് മോഹൻ കുമാർ. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ യുവതി നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും പൊലീസ് പറഞ്ഞു. കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മോഹൻ കുമാറിനെ ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുകയാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് പി.എസ്. പ്രശാന്ത് തുടരും
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും. ഒരുവര്‍ഷത്തേക്ക് കൂടി പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. ഈ മാസം പത്തിനാണ് നിലവിലെ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെടുന്ന വേളയിലാണ് കാലാവധി നീട്ടി നല്‍കാനുള്ള സിപിഎം തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റുന്നത് ഗുണകരമാകില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് കുടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഉടന്‍ തന്നെ ഇറങ്ങും. മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും.
ബസ് ചരൽ നിറച്ച ട്രക്കുമായി കൂട്ടിയിടിച്ച് ഇരുപത് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ഹൈദരബാദ്: ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ ഇന്ന് രാവിലെ യാത്രാ ബസ് ചരൽ നിറച്ച ട്രക്കുമായി കൂട്ടിയിടിച്ച് ഇരുപത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഹൈദരാബാദിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് അപകടം.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിൽ 70 യാത്രക്കാരുണ്ടായിരുന്നു. വികാരാബാദ് ജില്ലയിലെ തണ്ടൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസ് നിർമ്മാണ സാമഗ്രികൾ നിറച്ച ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിൽ കയറ്റിയ കരിങ്കൽ ചരൽ ബസിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർ മണ്ണിനടിയിലായി.
അപകടത്തിൽ മരിച്ചവരിൽ 10 മാസം പ്രായമുള്ള കുഞ്ഞ്, 10 സ്ത്രീകൾ, രണ്ട് ഹെവി വാഹനങ്ങളുടെയും ഡ്രൈവർമാർ എന്നിവർ ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റ നിരവധി യാത്രക്കാരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ചരലിൽ കുടുങ്ങിയ ആളുകൾ സഹായത്തിനായി നിലവിളിക്കുന്നത് ദൃശ്യങ്ങൾ പ്രചരിച്ചു. പരിക്കേറ്റവരെ പുറത്തെടുക്കാൻ പോലീസും രക്ഷാപ്രവർത്തകരും പാടുപെട്ടു. മൃതദേഹങ്ങൾ വീണ്ടെടുക്കാൻ രക്ഷാപ്രവർത്തകർക്ക് ബസ് മുറിച്ച് അകത്ത് കടക്കേണ്ടിവന്നു.
കൊല്ലം നഗരത്തില്‍ സ്കൂളുകൾക്ക് ഇന്ന് ഉച്ചക്ക് ശേഷം അവധി… നഗരത്തിൽ ഗതാഗത നിയന്ത്രണം
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിന്റെ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിനായി എത്തുന്നതിന്റെ ഭാഗമായി നാളെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയ്ക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പൂര്‍ണമായും ബൈപ്പാസ് വഴി പോകണം. തിരുവനന്തപുരത്ത് നിന്ന് നഗരത്തിലെത്തേണ്ട വാഹനങ്ങള്‍ എസ്എന്‍ കോളേജ് ജംഗ്ഷന്‍ കഴിഞ്ഞ് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കയറി കൊച്ചുപിലാമൂട് ബീച്ച് റോഡ്, വാടി, വെള്ളയിട്ടമ്പലം വഴി ആല്‍ത്തറമൂട് ബൈപ്പാസില്‍ എത്തേണ്ടതാണ്. ആലപ്പുഴ ഭാഗത്തുനിന്ന് നഗരത്തിലെത്തേണ്ട വാഹനങ്ങള്‍ ആല്‍ത്തറമൂട് നിന്ന് തിരിഞ്ഞ് വെള്ളയിട്ടമ്പലം വാടി ബീച്ച് റോഡ്, കൊച്ചുപിലാമൂട് ആര്‍ഒബി, എസ്എന്‍ കോളേജ് വഴി പോകണം. അഞ്ചാലുംമൂട് നിന്ന് കൊല്ലത്തേക്ക് വരുന്ന വാഹനങ്ങള്‍ കടവൂര്‍ ജംഗ്ഷനില്‍ എത്തി വലത്തേക്ക് തിരിഞ്ഞ്, കുരീപ്പുഴ പാലം, ആല്‍ത്തറമൂട് വഴി ദേശീയപാതയില്‍ എത്തി വെള്ളയിട്ടമ്പലം, വാടി ബീച്ച് റോഡ് വഴി കൊല്ലം നഗരത്തില്‍ എത്തും.
കൊല്ലം നഗരത്തില്‍ നിന്ന് അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വെള്ളയിട്ടമ്പലം, ആല്‍ത്തറമോട് ബൈപ്പാസില്‍ എത്തി വലത് തിരിഞ്ഞ് കുരീപ്പുഴ പാലം കടവൂര്‍ വഴി അഞ്ചാലുംമൂട്ടിലേക്ക് പോകേണ്ടതാണ്. നിയന്ത്രണ സമയത്ത് ആശ്രമം, ചിന്നക്കട, റെയില്‍വേ സ്റ്റേഷന്‍ ചെമ്മാമുക്ക് റോഡിലും താലൂക്ക്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍, തേവള്ളി, കടവൂര്‍ വരെയുള്ള റോഡിലും ഗതാഗതമോ പാര്‍ക്കിങ്ങോ അനുവദിക്കുന്നതല്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടവര്‍ കൊല്ലം ചെങ്കോട്ട റോഡിലുള്ള രണ്ടാം ടെര്‍മിനല്‍ ഉപയോഗിക്കേണ്ടതാണ്.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശത്തിന്റെ ഭാഗമായി ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍, ടികെഡിഎംജി എച്ച്എസ്എസ്, സെന്റ് അലോഷ്യസ് എച്ച്എസ്എസ്, വിമല ഹൃദയ എച്ച്എസ്എസ്, വിമലാഹൃദയ എല്‍പി, പട്ടത്താനം എസ്എന്‍ഡിപി യുപിഎസ്, കൊല്ലം ബോയ്‌സ് ജിഎച്ച്എസ്എസ്, കൊല്ലം ഗേള്‍സ് എച്ച്എസ്, വെസ്റ്റ് കൊല്ലം ജിഎച്ച്എസ്എസ്, വള്ളിക്കീഴ് ജിഎച്ച്എസ്എസ്, മൗണ്ട് കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം ഐസിഎസ്, ഇന്‍ഫന്റ് ജീസസ് ഐസിഎസ്‌സി, സെന്റ് ജോസഫ് എച്ച്എസ്എസ്, ട്രിനിറ്റി ലിസിയം ഐസിഎസ്ഇ, സെന്റ് ജോസഫ് എല്‍പിഎസ്, അഞ്ചാലുംമൂട് ജിഎച്ച്എസ്എസ്, അഞ്ചാലുംമൂട് എല്‍പിഎസ്, നീരാവില്‍ എസ്എന്‍ഡിപി എച്ച്എസ്എസ്, കുരീപ്പുഴ യുപിഎസ്, നീരാവില്‍ എല്‍പിഎസ്, മലയാളിസഭ എല്‍പിഎസ്, ഗവ. ടൗണ്‍ യുപിഎസ് കൊല്ലം, സെന്റ് ജോര്‍ജ് യുപിഎസ് കടവൂര്‍, സെന്റ് ജോസഫ് കോണ്‍വെന്റ് ഐസിഎസ്ഇ ആന്‍ഡ് സിബിഎസ്ഇ എന്നീ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും.
നഗരസഭ ബിജെപി സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ
തിരുവനന്തപുരം. നഗരസഭ ബിജെപി സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ.വാർഡ് തലങ്ങളിൽ നിന്നുള്ള മൂന്നംഗ സ്ഥാനാർത്ഥി പട്ടിക ജില്ലാ നേതൃത്വത്തിന് കൈമാറി.സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒരാഴ്ചക്കുള്ളിൽ.വി വി രാജേഷ്,മഹേശ്വരൻ നായർ,തമ്പാനൂർ സതീഷ്,എം ആർ ഗോപൻ,കരമന അജിത്,വിവി ഗിരി,എസ് കെ പി രമേശ്,പാപ്പനംകോട് സജി,സിമി ജ്യോതിഷ് ,ആശ നാഥ്,മഞ്ജു ജി എസ് തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥികൾ ആകും.71 വാർഡുകളിലാണ് ബിജെപിക്ക് സ്വാധീനമുള്ളത്
നഗരസഭ പിടിക്കാൻ നേതാക്കളെ കളത്തിലിറക്കി ബിജെപി.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരം നഗരസഭയുടെ ചുമതല.നേതാക്കളുടെ നേതൃത്വത്തിൽ പദയാത്രകൾ.സംസ്ഥാന നേതാക്കൾ മത്സരിക്കാൻ ഉദ്ദേശിക്കുന്ന നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് പദയാത്രകൾ
രാജീവ് ചന്ദ്രശേഖർ നേമം വി മുരളീധരൻ-കഴക്കൂട്ടം എസ് സുരേഷ് കോവളം – നേമം ,വി വി രാജേഷ് – വട്ടിയൂർക്കാവ്
R ശ്രീലേഖ റിട്ട് ഐപിഎസ് -തിരുവനന്തപുരം സെൻട്രൽ, കരമന ജയൻ – തിരു സെൻട്രൽ എന്നിങ്ങനെയാണ് ചുമതല.




























