Home Blog Page 957

മുട്ടക്കറിയുടെ പേരിൽ തർക്കം, അടുക്കളയിൽ കയറി ഹോട്ടലുടമയെയും ജീവനക്കാരിയെയും ആക്രമിച്ചു, രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: ഭക്ഷണം കഴിക്കുന്നതിനിടെ മുട്ടക്കറിയുടെ പേരിൽ തർക്കമുണ്ടാക്കി ഹോട്ടലുടമയേയും ജീവനക്കാരിയെയും മാരകമായി മർദിച്ച കേസിൽ രണ്ടുപേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി മരുത്തോർവട്ടം കൊച്ചുവെളി വീട്ടിൽ അനന്തു (27), ഗോകുൽ നിവാസിൽ കമൽ ദാസ് (25) എന്നിവരെയാണ് മാരാരിക്കുളം പൊലീസ്‌ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.

പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിൽ കഴിഞ്ഞ 9ന് വൈകിട്ട് ഭക്ഷണം കഴിക്കാനെത്തിയ പ്രതികൾ മുട്ടക്കറിയെ ചൊല്ലി തർക്കമുണ്ടാക്കുകയും തുടർന്ന് ഹോട്ടലിന്റെ അടുക്കളയിൽ അതിക്രമിച്ചു കയറി കടയുടമയെയും ജോലിക്കാരിയെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.

ചപ്പാത്തി പരത്തുന്ന കോലെടുത്ത് കടയുടമയുടെ തലക്കടിച്ച് പരിക്കേല്പിക്കുകയും ചെയ്തു. നരഹത്യാശ്രമത്തിനാണ് മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. മാരാരിക്കുളം പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും സ്റ്റേഷനിലെ സിസിടിവി കാമറ തകർത്ത കേസുകളിലെയും പ്രതികളാണ് ഇരുവരും. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി കെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ചന്ദ്രബാബു, സുനിൽകുമാർ, എ എസ്ഐ മിനിമോൾ, സിവിൽ പൊലീസ് ഓഫിസര്‍മാരായ സരേഷ്, രതീഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നടുക്കം മാറാതെ രാജ്യതലസ്ഥാനം; എന്താണ് സംഭവിച്ചത്, സ്ഫോടനം നടന്ന ഐ20 കാർ ഓടിച്ചതാര്? ഭീകരാക്രമണമെന്ന് സൂചന, എല്ലാ വിവരങ്ങളും അറിയാം

രാജ്യതലസ്ഥാനത്തെ ഓൾഡ് ഡൽഹി പതിവ് പോലെ ഇന്നലെയും തിക്കേറിയ പായുകയായിരുന്നു. ചരിത്ര പ്രാധാന്യം ഏറെയുള്ള ചെങ്കോട്ടയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷന് മുന്നിൽ ട്രാഫിക് സിഗ്നലിലേക്ക് മെല്ലെ എത്തുന്ന ഒരു ഹ്യൂണ്ടായത് ഐ 20 കാർ. വൈകുന്നേരം 6.55ഓടെ ആ കാർ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഡൽഹിയാകെ ആ അപ്രതീക്ഷിതമായ സ്ഫോടനത്തിൽ നടുങ്ങി. സമീപത്തുണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകൾ എന്നിവ തകർന്നു. ഒരു കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. രാജ്യത്തിൻറെ തലസ്ഥാനം ഉടൻ തന്നെ കനത്ത സുരക്ഷാ വലയത്തിലായി. ഫയർഫോഴ്സ് രക്ഷാപ്രവർത്തനങ്ങൾ തുടങ്ങി. എൻഐഎയും എസ്എസ്‍ജിയും അടക്കമുള്ള ഏജൻസികൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് അധികം വൈകാതെ തന്നെ എത്തി. രാജ്യത്തോട് കാര്യങ്ങൾ വിശദീകരിച്ചു. എട്ട് പേരാണ് സ്ഫോടനത്തിൽ മരിച്ചതെന്നാണ് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്.

കാർ ഓടിച്ചത് ഉമർ മുഹമ്മദ്? ഫരീദാബാദ് ഭീകരസംഘത്തിൽ പൊലീസ് തെരയുന്ന വ്യക്തി


സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ചത് ഉമർ മുഹമ്മദെന്ന് സൂചന. ഫരീദാബാദ് ഭീകര സംഘത്തിൽ പൊലീസ് തെരയുന്ന വ്യക്തിയാണ് ഇയാളെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഭീകരവാദിയായ ഉമർ മുഹമ്മദാണ് കാർ ഓടിച്ച് ചെങ്കോട്ടയിലെത്തിയതെന്നാണ് സംശയിക്കുന്നത്. സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് ഉമർ മുഹമ്മദാണെന്നകാര്യമടക്കമാണ് പൊലീസ് പരിശോധിക്കുന്നത്. മാസ്ക് ധരിച്ച ഒരാൾ കാർ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവർ ഡൽഹി, യുപി സ്വദേശികളാണെന്നാണ് വിവരം. ഭീകരാക്രമണമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന.

ഹരിയാനയിൽ അറസ്റ്റിലായ ഡോക്ട‍ർമാർക്ക് ബന്ധമെന്നും സംശയം

ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് ഈ സ്ഫോടനത്തിൽ പങ്കുള്ളതായാണ് സംശയം. ഡൽഹി പൊലീസ് അനൗദ്യോഗികമായി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടന്നത് ഭീകരാക്രമണം ആണെന്ന സംശയം ശക്തമാകുന്നത്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തത്.

പൊട്ടിത്തെറിച്ച കാറിൻറെ ഉടമ

ചെങ്കോട്ടയിലെ സ്ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ നിലവിലെ ഉടമ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശി താരിഖ് എന്ന് സൂചന. മൊഹമ്മദ് സൽമാൻ ആയിരുന്നു വാഹനത്തിൻറെ ആദ്യ ഉടമ. സൽമാനെ ഡൽഹി പൊലീസിന് കൈമാറിയെന്ന് ഹരിയാന പൊലീസ് വിശദമാക്കുന്നത്. വാഹനം സാമ്പത്തിക ഞെരുക്കം കാരണം വിറ്റെന്ന് സൽമാൻറെ ഭാര്യ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കാർ സൽമാനിൽ നിന്ന് വാങ്ങിയ ദേവേന്ദറും പൊലീസ് കസ്റ്റഡിയിൽ. മറ്റൊരാൾക്ക് കാർ കൈമാറിയെന്ന് ദേവേന്ദർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ദേവേന്ദറിൽ നിന്ന് വണ്ടി വാങ്ങിയത് അമീർ എന്നയാളാണ് വാഹനം വാങ്ങിയതെന്നാണ് വിവരം. അമീറിൽ നിന്നാണ് പുൽവാമ സ്വദേശി താരിഖ് വാഹനം വാങ്ങിയത്. താരിഖ് വാഹനം ഉമ്മർ മുഹമ്മദിന് കൈമാറിയെന്നുമാണ് വിവരം. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത് എച്ച് ആർ 26 ഇ 7674 എന്ന നമ്പറിലുള്ള വാഹനമെന്നാണ് പുറത്ത് വരുന്ന വിവരം.

ലക്ഷ്യമിട്ട് ചാന്ദ്നിചൗക്ക്

ചെങ്കോട്ടയിലെ പാർക്കിങിൽ പുറത്തേക്ക് വരുന്ന കാറിൽ ഡ്രൈവിങ് സീറ്റിൽ ഒരാളെ മാത്രമാണ് കാണുന്നത്. ഇതിനാൽ സ്ഫോടനം നടക്കുമ്പോൾ കാറിൽ ഒരാൾ മാത്രമാണോ ഉണ്ടായിരുന്നതെന്നും സംശയിക്കുന്നുണ്ട്. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്നാണ് വിവരം. ട്രാഫിക്ക് സിഗ്നൽ കാരണം വണ്ടി നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഒന്നിലധികം ഏജൻസികളുടെ അന്വേഷണം

സ്ഫോടകവസ്തുക്കളുടെ ഫോറൻസിക് പരിശോധനകൾ കൂടാതെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവറുകളിൽ നിന്നുള്ള കോൾ രേഖകൾ, ദൃക്‌സാക്ഷികളെ ചോദ്യം ചെയ്യൽ, ഇൻറലിജൻസ് ഏജൻസികളിൽ നിന്നുള്ള എല്ലാ മുന്നറിയിപ്പുകളും പരിശോധിക്കൽ എന്നിവ പൊലീസ് നടത്തുന്നുണ്ട്. ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയായ ഓപ്പറേഷൻ സിന്ദൂറിന് മാസങ്ങൾക്ക് ശേഷമാണ് സ്ഫോടനം സംഭവിച്ചത്. ഇത് ഒരു ഭീകരാക്രമണമാണോ എന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, അടുത്ത ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ അധികൃതർ ഒരു റിസ്കുമെടുക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നു.

അമിത് ഷായുടെ പ്രതികരണം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസിൽ ഏകോപിപ്പിച്ച മൾട്ടി-ഏജൻസി അന്വേഷണത്തിന് ഉത്തരവിട്ടു. ദേശീയ അന്വേഷണ ഏജൻസി, ദേശീയ സുരക്ഷാ ഗാർഡ്, ഫോറൻസിക് സയൻസ് ലബോറട്ടറി, ദില്ലി പൊലീസ് എന്നിവരാണ് അന്വേഷണത്തിൽ പങ്കുചേരുന്ന പ്രധാന ഏജൻസികൾ. അർദ്ധസൈനിക വിഭാഗങ്ങളെയും വിളിച്ചിട്ടുണ്ട്. സ്ഫോടനത്തിൻറെ കാരണവും സ്വഭാവവും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താനും എത്രയും വേഗം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട എല്ലാ ഏജൻസികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

തന്റെ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവിന്റെ അച്ഛനാണെന്ന് പറഞ്ഞിട്ടും ഭര്‍ത്താവ് മിണ്ടിയില്ല,ശൂരനാട് സ്വദേശിനി രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ്

ആലപ്പുഴ. ഭര്‍തൃവീട്ടില്‍ യുവതി നേരിടേണ്ടി വന്ന നികൃഷ്ട പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ആലപ്പുഴയില്‍ ജീവനൊടുക്കിയ രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ്.

ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനവും ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവുമാണ് രേഷ്മയുടെ ജീവനെടുത്തതെന്ന് ആത്മഹത്യാക്കുറിപ്പില്‍ നിന്നും വ്യക്തമാണ്. ഏഴുപേജുള്ള ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഭര്‍ത്താവ് അജിത്തിന്റെ ചേട്ടത്തിയമ്മയായ സുജിതയുമായുള്ള ബന്ധത്തെക്കുറിച്ചാണ് രണ്ടര പേജില്‍ പറയുന്നത്. തന്റെ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവിന്റെ അച്ഛനാണെന്ന് അയാള്‍ അവകാശപ്പെട്ടപ്പോള്‍ ഭര്‍ത്താവ് എതിര്‍ത്തില്ലെന്നും രേഷ്മയുടെ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ട്.

എനിക്ക് അജിത്തേട്ടനെ മറക്കാന്‍ കഴിയില്ല. ആ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാന്‍ കഴിയില്ല. ഞാനും അജിത്തുമായി ഒരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. പക്ഷേ ഞങ്ങള്‍ ഇന്ന് പരസ്പരം ഒരുപാട് അകലെയാണ്. സുജിതക്ക് സ്വന്തം ഭര്‍ത്താവുമായുള്ള ബന്ധം ഇനി ലഭിക്കില്ല എന്ന് തോന്നിയപ്പോള്‍ തന്റെ ജീവിതത്തിലേക്ക് കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. സുജിതയോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് എന്ത് അവകാശം ഉണ്ടെന്ന് സുജിത ചോദിച്ചപ്പോഴാണ് ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതും ആത്മഹത്യക്ക് പ്രവണതയുണ്ടെന്ന് കത്ത് എഴുതിയതും. ഒരു പൊറോട്ട കഴിക്കാത്തതിന്റെ പേരിലാണ് വഴക്ക് തുടങ്ങിയത്. ഞാനും അജിത്തും തമ്മില്‍ വഴക്കുകള്‍ ഇല്ലാതെ ജീവിക്കുന്നത് സുജിതക്ക് ഇഷ്ടമല്ലായിരുന്നു. അജിത്തേട്ടന്‍ എന്നെ ശൂരനാട് കൊണ്ടുവിട്ടാല്‍ പിന്നെ വിളിക്കാറില്ല, ആംബ്രൂവിനെ വിളിക്കും. അജിത്ത് ഒന്ന് ചോദിച്ചിരുന്നെങ്കില്‍ എന്നെ കേള്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു.

അജിത്ത് എന്റെ ഫോണ്‍ ഹാക്ക് ചെയ്തിരുന്നു. അജിത്തിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടോ എന്ന് ഞാന്‍ സംശയിച്ചിരുന്നു. ഒരു തവണ ഞാന്‍ അത് പിടിച്ചിരുന്നു. പക്ഷേ അതില്‍ അജിത്തിന്റെ ഭാഗത്ത് തെറ്റില്ലെന്നാണ് പറഞ്ഞത്. അതുകൊണ്ട് ഞാന്‍ അജിത്തിന്റെ കൂടെ നിന്നു. പിന്നീടും മെസേജുകള്‍ പലതും കണ്ടിരുന്നു. ഫോണ്‍ എന്റെ കയ്യില്‍ തന്നില്ല. സ്ത്രീധനമായി തന്ന 25 പവന്‍ സ്വര്‍ണവും അജിത്തിന്റെ ആവശ്യത്തിനായി പണയം വെച്ചു. അത് എവിടെയാണെന്നോ എന്ത് ആവശ്യത്തിനാണെന്നോ പറഞ്ഞില്ല. ഒരു ദിവസം ബാങ്കില്‍ നിന്ന് നോട്ടീസ് വന്നപ്പോഴാണ് ഞാന്‍ അറിയുന്നത്. സ്വര്‍ണത്തെ ചൊല്ലി പലതവണ വഴക്കുണ്ടാക്കി. പിന്നെ ഒന്നും ചോദിക്കാതെയായി. എനിക്ക് ജോലി ഉണ്ടായിരുന്നപ്പോള്‍ എന്റെയോ കുഞ്ഞിന്റെയോ ഒന്നും ചിലവുകള്‍ അറിയിച്ചിരുന്നില്ല. ജോലി ഇല്ലാതെ വന്നപ്പോള്‍ അജിത്തിനെ ആശ്രയിക്കേണ്ടി വന്നു. വീട്ടില്‍ ഇടുന്ന തുണികള്‍ കീറിയിട്ട് പോലും വാങ്ങിച്ചുതരാന്‍ പറഞ്ഞിട്ടില്ല.

വിവാഹം കഴിഞ്ഞ് 18-ാമത്തെ ദിവസം സ്വര്‍ണം പണയം വെച്ചു. ആറ് പവന്റെ താലിമാല 28 ദിവസം തികച്ച്‌ ഞാന്‍ ഇട്ടിട്ടില്ല. ഞാന്‍ ജോലിക്ക് പോയി ഒന്നരപവന്റെ മാല വാങ്ങി. കുറേ മൈക്രോ ഫിനാന്‍സുകളില്‍ നിന്നും എന്റെ പേരില്‍ ലോണുകള്‍ എടുത്തിട്ടുണ്ട്. അതൊന്നും എന്റെ ആവശ്യത്തിനെടുത്തതല്ല. അജിത്തിന്റെ അച്ഛന്‍ എന്റെ മകനെ അയാള്‍ ഉണ്ടാക്കിയതാണെന്ന് വരെ പറഞ്ഞു. ഇതില്‍ കൂടുതല്‍ എങ്ങനെ സഹിക്കാനാകും. മകന്റെ ഭാര്യയുടെ ഗര്‍ഭം അയാള്‍ ഉണ്ടാക്കിയതാണെന്ന്. ഇത് കേട്ടപ്പോഴും അജിത്തിന് ഒന്നും തന്നെ പറയാനില്ല. സുജിതയും എന്റെ അമ്മായി അച്ഛനും അമ്മായി അമ്മയും എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം അവരാണ്’ ഇങ്ങനെ പോകുന്നു ആത്മഹത്യാക്കുറിപ്പിലെ രേഷ്മയുടെ വാക്കുകള്‍.

അച്ഛനും അമ്മയും വിഷമിക്കുന്നുണ്ടെന്ന് അറിയാമെന്നും പക്ഷേ തന്റെ വിധി ഇതാണെന്നും മാതാപിതാക്കള്‍ക്കുള്ള കുറിപ്പില്‍ രേഷ്മ വ്യക്തമാക്കുന്നു. സ്ത്രീധനമായി നല്‍കിയ ഉരുപ്പടികളെല്ലാം തിരികെ വാങ്ങണമെന്നും മകനെ നന്നായി നോക്കണമെന്നും നന്നായി പഠിപ്പിക്കണമെന്നും വിശദീകരിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലപ്പുഴ പുന്നപ്രയിലെ ഭര്‍തൃവീട്ടില്‍ 29കാരിയായ രേഷ്മ ജീവനൊടുക്കിയത്.

സ്ഫോടനമുണ്ടായ കാറിന്‍റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്…മൂന്ന് മണിക്കൂറോളം ചെങ്കോട്ടക്ക് സമീപം കറങ്ങി

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഉഗ്ര സ്ഫോടനത്തിനു പിന്നിൽ പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണെന്നു സൂചനകൾ. സ്ഫോടനം പുൽവാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നു പ്രഥാമിക തെളിവുകൾ നൽകുന്ന സൂചന. ഏതാണ്ട് മൂന്ന് മാസത്തെ ഇടവേളകളിൽ നടത്തിയ പഹൽഗാം ആക്രമണത്തിനു സമാനമായി മറ്റൊരു ആക്രമണം നടത്താൻ ജെയ്ഷെ മുഹമ്മദ് വീണ്ടും ശ്രമിച്ചിരിക്കാമെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കാർബോംബ് സ്ഫോടനത്തിൽ സ്ഫോടനമുണ്ടായ ഹ്യുണ്ടായുടെ വെള്ള ഐ20 കാറിന്‍റെ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് മണിക്കൂറോളം വാഹനം മേഖലയിൽ കറങ്ങി നടന്നതായാണ് റിപ്പോർട്ട്. തുടർന്നാണ് ചെങ്കോട്ട ട്രാഫിക് സിഗ്നലിനരികെ പതിയെ നീങ്ങിയ കാർ പൊട്ടിത്തെറിച്ചത്.

ഉച്ചയ്ക്ക് 3.19-ന് ചെങ്കോട്ടയോട് ചേർന്നുള്ള പാർക്കിങ് ഏരിയയിൽ കാർ എത്തി. മൂന്ന് മണിക്കൂറോളം കാർ ഇവിടെ ഉണ്ടായിരുന്നു. വൈകിട്ട് 6.48-ഓടെ കാർ പാർക്കിങ് ഏരിയയിൽനിന്ന് പുറത്തേക്കിറങ്ങി.
സ്ഫോടനത്തിന്റെ ആഘാതം വ്യക്തമാകുന്ന സ്ഫോടനത്തിന്‍റെ വിഡിയോ ‘ചാന്ദ്നി ചൗക് വ്യാപാരി അസോസിയേഷൻ’ ഇന്നലെ തന്നെ പുറത്തുവിട്ടിരുന്നു.

കാറിന്റെ ആദ്യ ഉടമയെ പൊലീസ് ഹരിയാനയിലെ ഗുരുഗ്രാമിൽനിന്ന് ഇന്നലെ തന്നെ പിടികൂടിയിരുന്നു. മുഹമ്മദ് സൽമാൻ എന്നയാളെയാണ് പിടികൂടിയത്. ഇയാൾ ഒഖ്‍ലയിലുള്ള മറ്റൊരാൾക്ക് കാർ വിറ്റിരുന്നു. കാറിന് ഹരിയാന രജിസ്ട്രേഷനാണുണ്ടായിരുന്നത്. ദേവേന്ദ്ര എന്നയാൾക്കാണ് മുഹമ്മദ് സൽമാൻ കാർ വിറ്റത്. ഇതു വീണ്ടും അംബാലയിലെ ഒരാൾക്ക് വിറ്റിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

അതിപുരാതനമായ നാല് കെട്ട് വീട് കത്തിനശിച്ചു

വൈക്കം.അതിപുരാതനമായ നാല് കെട്ട് വീട് കത്തിനശിച്ചു.വൈക്കം മറവൻതുരുത്ത് മണിയശ്ശേരിയിലാണ് സംഭവംമറവന്തുരുത്ത് സ്വദേശി അഭിലാഷിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിനാണ് തീ പിടിച്ചത്.ഒരു നൂറ്റാണ്ടിൽ അധികം പഴക്കമുള്ള വീട് ഭൂരിഭാഗവും തടിയിൽ തീർത്തതായിരുന്നു.രാത്രി അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. കുടുംബ വീട്ടിൽ ആൾ താമസം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

30 ഗ്രാം MDMA പിടികൂടി

കൊച്ചി.30 ഗ്രാം MDMA പിടികൂടി. വൈറ്റിലയിൽ നിന്ന് പിടിയിലായത് പ്രശാന്ത് (44)കൊച്ചി ഡാൻസഫ് യൂണിറ്റ് ഒന്നാണ് പിടികൂടിയത്. വില്പനയ്ക്ക് എത്തിച്ച MDMA യാണ് എന്ന് പോലീസ്

ഇന്ത്യയുമായി മുമ്പ് ചർച്ച ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കരാറിലേർപ്പെടാനുള്ള ചർച്ചകളിലെന്ന് ട്രംപ്

വാഷിംങ്ടണ്‍.ഇന്ത്യ- അമേരിക്ക വ്യാപാര കരാർ, ഇന്ത്യയുമായി മുമ്പ് ചർച്ച ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കരാറിലേർപ്പെടാനുള്ള ചർച്ചകളിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇരുകൂട്ടർക്കും ഗുണകരമായ ന്യായമായ ഒരു വ്യാപാര കരാറിൽ ഉടൻ തന്നെ അമേരിക്കയും ഇന്ത്യയും എത്തിച്ചേരുമെന്നും ട്രംപ്.നിലവിൽ ഇന്ത്യ എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിലും വൈകാതെ അവർ വീണ്ടും സ്‌നേഹിച്ചുതുടങ്ങുമെന്നും ട്രംപ്.

ഇന്ത്യയിൽ നിയമിതനായ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.ഇന്ത്യ – അമേരിക്ക ഉഭയകക്ഷി വ്യാപാര കരാറിനെപ്പറ്റിയുള്ള ചർച്ചകൾ തുടരുകയാണെന്ന് കേന്ദ്ര വാണിജ്യകാര്യമന്ത്രി പിയൂഷ് ഗോയൽ. സെൻസിറ്റീവ് ആയ പല വിഷയങ്ങളുമുള്ളതിനാൽ സ്വാഭാവികമായും സമയമെടുക്കുമെന്നും .പിയൂഷ് ഗോയൽ

അന്വേഷണം ബഹുമാന പുരസരം വാസുവിലേക്ക്

പത്തനംതിട്ട. ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ.വാസുവിലേക്ക് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നെന്ന് ആക്ഷേപം. സ്വമേധയാ ഹാജരാവുന്നത് നീണ്ടുപോയാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാൻ എസ്‌ഐടിശ്രമമുണ്ട്. എന്നാല്‍ വാസുവിലേക്കുള്ള നടപടികള്‍ക്ക് ഒരു വേഗക്കുറവ് വന്നിട്ടുണ്ട്. വാസുവിനെ നേരത്തേ എസ്‌ഐടി ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. . SIT കസ്റ്റഡിയിലുള്ള സുധീഷ് കുമാറുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും റിമാന്റിലാണ്

മൂലമറ്റം പവർ ഹൗസ് ഇന്ന് മുതൽ അടക്കാനുള്ള തീരുമാനം തല്ക്കാലം മാറ്റിവച്ചു

ഇടുക്കി.അറ്റകുറ്റപ്പണിക്കായി മൂലമറ്റം പവർ ഹൗസ് ഇന്ന് മുതൽ അടക്കാനുള്ള തീരുമാനം തല്ക്കാലം മാറ്റിവച്ചു. ഇന്ന് ചേരുന്ന റിവ്യൂ മീറ്റിങ്ങിനു ശേഷം തുടർ തീരുമാനങ്ങൾ എടുക്കും. പവർഹൗസ് അടക്കുന്നതുമായി ബന്ധപ്പെട്ട ജലവിതരണം അടക്കമുള്ള കാര്യങ്ങളിൽ തുടർ തീരുമാനങ്ങൾ എടുക്കാനാണ് റിവ്യൂ മീറ്റിംഗ് ചേരുന്നത്. ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകളെ ബാധിക്കുന്ന കുടിവെള്ളം അടക്കമുള്ള ജലവിതരണ പദ്ധതികളെ ബാധിക്കുന്നതിനാണ് വിശദമായ യോഗത്തിന് ശേഷം തീരുമാനം എന്ന നിലപാടിലേക്ക് മാറിയത്. വൈദ്യുത നിലയത്തിന്റെ പ്രവർത്തനം നിലച്ചാൽ മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് താഴ്ന്നതും മറ്റ് പലഭാഗങ്ങളിൽ പദ്ധതികൾ അവതാളത്തിൽ ആകുന്നതും പരിഗണിച്ചാണ് തീരുമാനം

നടന്നത് ചാവേർ ആക്രമണമെന്നു സൂചന, മരണം എട്ടുമാത്രം, ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ ഇ മുഹമ്മദ് എന്ന് സംശയം

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ വന്‍ സ്ഫോടനം, നടന്നത് ചാവേർ ആക്രമണമെന്നു സൂചന. മരണം എട്ടുമാത്രം. ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ ഇ മുഹമ്മദ് എന്ന് സംശയം.ഫരീദാബാദിലും സഹാറൻപൂരിലും നടന്ന അറസ്റ്റുകളുമായി ബന്ധമെന്ന് സൂചന.

സ്ഫോടനത്തിന് കാരണം ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കൾ എന്ന് സൂചന. അന്വേഷണം പുരോഗമിക്കുന്നു. NIA,NSG, ഡൽഹി പോലീസിൻറെ പ്രത്യേക വിഭാഗം, JK പോലീസ് ഉൾപ്പെടെ സംയുക്തമായി ചേർന്നാണ് അന്വേഷണം നടത്തുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്ഫോടകവസ്തുക്കേസിൽ അറസ്റ്റിലായ ഡോക്ടർമാരെ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. സ്ഫോടനത്തിന് കാരണമായ കാറിന്റെ കൂടുതൽ വിശദാംശങ്ങളെ പറ്റി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കി.

കാർ ഉടമ താരിഖ് അറസ്റ്റിൽ എന്ന് സൂചന.കാറിന്‍റെ CCTV ദൃശ്യങ്ങൾ ശേഖരിച്ചു.കാർ ചെങ്കോട്ടയ്ക്ക് സമീപം പാർകിങ്ങിൽ എത്തിയത് വൈകീട്ട് 3 19ന്.648 ന് പാർക്കിംഗ് ൽ നിന്നും വാഹനം പുറത്തേക്ക് എടുത്തു.സ്ഫോടനം നടന്നത് 4 മിനിറ്റിനു ശേഷം 6.52 ന്. പുൽവാമ സ്വദേശി കാർ സ്വന്തമാക്കിയത് കഴിഞ്ഞമാസം.
ദര്യ ഗഞ്ച്, റെഡ് ഫോർട്ട് ഏരിയ, കശ്മീർ ഗേറ്റ്, സുനെഹ്‌രി മസ്ജിദിന് സമീപം എന്നിവിടങ്ങളിൽ കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

സ്ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടൻ വ്യക്തത നൽകാൻ കഴിയുമെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും. അന്വേഷണ ഏജൻസികളുടെയും സുരക്ഷാസേനകളുടെയും തലവന്മാർ യോഗത്തിൽ പങ്കെടുക്കും. സ്ഥിരീകരിച്ച് കണക്കുകൾ പ്രകാരം സ്ഫോടനത്തിൽ എട്ടു പേരാണ് മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട ഇടങ്ങളിൽ എല്ലാം സുരക്ഷ വർദ്ധിപ്പിക്കുകയും പരിശോധനകൾ ശക്തമാക്കുകയും ചെയ്തു.