Home Blog Page 915

വിനോദയാത്രക്കിടയില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു

ആലപ്പുഴ. വിനോദയാത്രക്കിടയില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു. വിനോദസഞ്ചാരികളുമായി യാത്ര ആരംഭിച്ചതിനു പിന്നാലെയായിരുന്നു തീപിടുത്തം. നാട്ടുകാരുടേയും ബോട്ട് ജീവനക്കാരുടേയും സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായത്.
പുന്നമട ഫിനിഷിംഗ് പോയിന്റിൽ നിന്ന് രണ്ട് വിനോദ സഞ്ചാരികളുമായാണ് സീസൺസ് എന്ന ഹൌസ് ബോട്ട് യാത്ര ആരംഭിച്ചത്. ഒരു കിലോമീറ്റർ പിന്നിട്ട് സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമെത്തിയപ്പോൾ പിൻവശത്ത് നിന്ന് പുക ഉയർന്നു. കരയിലുണ്ടായിരുന്ന നാട്ടുകാരും മറ്റ് ബോട്ടുകാരും അറിയച്ചതോടെ ഹൌസ് ബോട്ട് കരയിലടുപ്പിച്ച് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. പിന്നാലെയാണ് തീ ആളി പടർന്നത്. ബോട്ട് പൂർണമായി കത്തി നശിച്ചു.

ഷോർട് സർക്യൂട്ട് ആണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും ചേർന്ന് തീ പൂർണമായും അണച്ചു. രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർ ഫോഴ്സിന്റെ ബോട്ടിലേക്കും തീ പടർന്നത് ആശങ്കയായി

ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട് .മോഡേൺ ബസാർ ഞെളിയംപറമ്പിന് മുന്നിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കാർ യാത്രക്കാരനാണ് മരിച്ചത്. കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. നാലു പേർക്ക് പരുക്ക്

ബസ് കാറിലിടിച്ചതിന് പിന്നാലെ നിയന്ത്രണം വിട്ട് മറ്റൊരു ബസിലും ഇടിച്ചു

തിരുവല്ലയിൽ എംസി റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു

പത്തനംതിട്ട തിരുവല്ലയിൽ എംസി റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസും തിരുവല്ലയിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ഓർഡിനറി ബസുമാണ് ളായിക്കാട് കൂട്ടിയിടിച്ചത്. വൈകിട്ട് 3.30ഓടു കൂടിയാണ് അപകടം.

അപകടത്തിൽ ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവറടക്കം പത്തോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ​ഗുരുതരമല്ല. ഡ്രൈവറുടെ തലയ്ക്കും കാലിനുമാണ് പരിക്ക്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു. പരിക്ക് പറ്റിയവർക്ക് സമീപത്തുള്ള ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകി.

ഫാസ്റ്റ് പാസഞ്ചർ ബസിന് മുമ്പിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് വെട്ടിച്ചാപ്പോൾ നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് യാത്രക്കാർ പറഞ്ഞത്. തിരുവല്ല പൊലീസ് സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു.

വന്യജീവികളെ കടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ

ഉത്തർപ്രദേശിൽ വന്യജീവികളെ കടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. ഇവരിൽ നിന്ന് 74 അപൂർവ ആമകളെ പിടികൂടി. ദുമില അതിർത്തി പ്രദേശത്തുനിന്നാണ് ബറേലി നിവാസികളായ യാനേന്ദ്ര ഗാങ്‌വാർ, അർഷ് പത്താനിയ എന്നിവർ പിടിയിലായത്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലേക്ക് ആമകളെ കടത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുമില അതിർത്തിക്ക് സമീപം നടത്തിയ റെയ്ഡിനിടെ കർഹൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കാറിൽ നിന്ന് ആമകളെ കണ്ടെത്തിയതെന്ന് റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് രാഹുൽ മിതാസ് പറഞ്ഞു. പ്രാദേശിക മാർക്കറ്റിൽ വിതരണം ചെയ്യുന്നതിനായി ആമകളെ ഉത്തരാഖണ്ഡിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. ആമകളെ കടത്താൻ ഉപയോ​ഗിച്ച വാഹനവും പിടികൂടി.

അമ്മ മരിച്ച് ഏഴാമത്തെ ദിവസം ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ട ശേഷം മകന്‍ ജീവനൊടുക്കി

അമ്മ മരിച്ച് ഏഴാമത്തെ ദിവസം ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ട ശേഷം മകന്‍ ജീവനൊടുക്കി. പയ്യോളിയിലാണ് സംഭവം. തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന തിക്കോടി പെരുമാള്‍പുരം കളത്തില്‍ വീട്ടില്‍ സുരേഷാണ് (55) സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരെയും അറിയിച്ച ശേഷം ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കിയത്.

അമ്മ നാരായണി (78) ആറ് ദിവസം മുമ്പാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഹരീഷ് സ്മാരക റോഡിന് സമീപമായിരുന്നു സംഭവം. ‘അമ്മയുടെ കൂടെ ഞാനും പോവാ’ എന്ന് ഫേസ് ബുക്ക് കുറിപ്പിട്ട് ഒരു മണിക്കൂര്‍ തികയും മുമ്പേയാണ് സുരേഷ് കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിനിന് മുന്നിലേക്ക് എടുത്തു ചാടിയത്. പരേതരായ നാരായണന്‍ – നാരായണി ദമ്പതികളുടെ മകനാണ് മരിച്ച സുരേഷ്. മടപ്പള്ളി ഗവ. കോളേജിലെ പ്രൊഫസര്‍ ദിനേശനാണ് സുരേഷിന്റെ സഹോദരന്‍.

കരൂര്‍ ദുരന്തത്തിന് ശേഷം തമിഴ്‌നാട്ടിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് വിജയ്

കരൂര്‍ ദുരന്തത്തിന് ശേഷം തമിഴ്‌നാട്ടിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കാഞ്ചീപുരത്ത് നടന്ന ഇന്‍ഡോര്‍ പരിപാടിയിലാണ് വിജയ് പങ്കെടുത്തത്. രണ്ട് മാസത്തിന് ശേഷമാണ് പാര്‍ട്ടി പ്രചാരണ പരിപാടി പുനഃരാരംഭിക്കുന്നത്.
സമൂഹനീതിക്കായാണ് തന്റെ പോരാട്ടമെന്നും സമത്വത്തിലാണ് തന്റെ പാര്‍ടി വിശ്വസിക്കുന്നതെന്നും വിജയ് പറഞ്ഞു. ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച വിജയ് ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പിന്നോക്ക നയങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികളെക്കുറിച്ചും പൊതുയോഗത്തില്‍ മൗനം പാലിച്ചു. കരൂര്‍ ദുരന്തത്തെക്കുറിച്ചും പരാമര്‍ശങ്ങള്‍ ഒഴിവാക്കിയതായാമ് റിപ്പോര്‍ട്ട്.
സ്വകാര്യ കോളേജ് ക്യാമ്പസില്‍ രാവിലെ 11 നാണ് യോഗം ആരംഭിച്ചത്. ജില്ലയിലെ 35 ഗ്രാമങ്ങളില്‍ നിന്നുമുള്ള 2000 പേര്‍ യോഗത്തില്‍ പങ്കെടുത്തു. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, ടിവികെ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. ക്യുആര്‍ കോഡുള്ള പ്രവേശന ടിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരില്‍ നിന്നും പരിശീലനം ലഭിച്ച ടിവികെ വോളന്റിയര്‍മാരാണ് സുരക്ഷ ക്രമീകരണം നടത്തിയത്. പൊതുയോഗം നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ച് കടക്കുന്നത് തടയാന്‍ കെട്ടിമറച്ചിരുന്നു. സെപ്റ്റംബര്‍ 27നാണ് കരൂരിലെ വേലുച്ചാമിപുരത്ത് ടിവികെയുടെ പ്രചാരണ പരിപാടിയില്‍ ദുരന്തമുണ്ടായത്. വിജയ്യെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയതും ഏറെ നേരം കാത്ത് നില്‍ക്കേണ്ടി വന്നതുമാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. കരൂരിലെ തിക്കിലും തിരക്കിലും 41 പേരുടെ ജീവന്‍ നഷ്ടമായിരുന്നു.

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമ സമര്‍പ്പിച്ചു

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമ സമര്‍പ്പിച്ചു. ഇന്നു രാവിലെ ഒമ്പതേമുക്കാലോടെയായിരുന്നു ചടങ്ങ്.

ശ്രീവത്സം അതിഥിമന്ദിര വളപ്പില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമയുടെ സമര്‍പ്പണം നടത്തി. ശിലാഫലകം അനാച്ഛാദനം ചെയ്തു. ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട് നിലവിളക്കില്‍ ദീപം പകര്‍ന്നു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ശില്‍പി എളവള്ളി നന്ദന്‍, കേശവന്റെ പ്രതിമാ നവീകരണ പ്രവൃത്തി വഴിപാടായി സമര്‍പ്പിച്ച മണികണ്ഠന്‍ നായരും കുടുംബവും ,ദേവസ്വം ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ ,ഭക്തജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. കേശവന്‍ പ്രതിമ നവീകരിച്ച ശില്‍പി എളവള്ളി നന്ദനും വഴിപാടുകാരനായ മണികണ്ഠന്‍ നായര്‍ക്കും ദേവസ്വം ചെയര്‍മാന്‍ ഉപഹാരം നല്‍കി.

മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികൾക്ക് പോലീസുമായി അടുത്ത ബന്ധം

വയനാട് .മാനന്തവാടിയിൽ മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികൾക്ക് പോലീസുമായി അടുത്ത ബന്ധമെന്ന് സൂചന. പിടികൂടിയതിന് പിന്നാലെ മുഖ്യ സൂത്രധാരൻ വടകര സ്വദേശി സൽമാൻ വടക്കൻ കേരളത്തിലെ പോലീസുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫോൺ വിശദാംശങ്ങൾ കേന്ദ്രീകരിച്ച് സമഗ്രമായാ അന്വേഷണം കസ്റ്റംസ് ആരംഭിച്ചു

കസ്റ്റംസിന്റെ കോഴിക്കോട് ഡിവിഷനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനാണ് വന്‍ കുഴല്‍പ്പണ വേട്ടയിലേക്കു നയിച്ചത്. വ്യാഴാഴ്ച രാവിലെ മാനന്തവാടി ചെറ്റപ്പാലത്തു വച്ചാണ് ഹ്യുണ്ടായി ക്രെറ്റ കാറിലെത്തിയ 3 അംഗ സംഘം പോലീസിന്റെ വലയിലാക്കുന്നത്. വടകര സ്വദേശികളായ ആസിഫ്, റസാഖ്, മുഹമ്മദ് ഫാസില്‍ എന്നിവരാണ് പിടിയിലായത്. എന്നാൽ പ്രതികൾക്ക് പോലീസുമായി അടുത്ത ബന്ധമെന്ന സൂചനകളാണ് പുറത്തു വരുന്നത്.കുഴൽപ്പണക്കടത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സംശയമുണ്ട്
കുഴൽപ്പണം പിടിച്ചതിന് പിന്നാലെ മുഖ്യപ്രതി സൽമാൻ ഒരു പോലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു.
വടക്കൻ കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് ബന്ധപ്പെട്ടതെന്നുമാണ് ഫോൺ വിശദാംശങ്ങളിലെ കണ്ടെത്തൽ.വാട്ട്സാപ് ചാറ്റുകൾ അടക്കം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിലേക്കാണ് കസ്റ്റംസ് ഉൾപ്പെടെയുള്ള ഏജൻസികൾ കടന്നിരിക്കുന്നത്

മൂന്നു കോടി 15 ലക്ഷത്തി 11,500 രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്. അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും നൂറിന്റെയും നോട്ടുകെട്ടുകള്‍ അടുക്കിവെച്ച നിലയിലായിരുന്നു

കുറവാ സംഘം നടത്തിയ മോഷണ കേസിലെ മുഖ്യപ്രതി 17 വർഷത്തിനുശേഷം പിടിയിൽ

ഇടുക്കി. കുമളിയിൽ കുറവാ സംഘം നടത്തിയ മോഷണ കേസിലെ മുഖ്യപ്രതി 17 വർഷത്തിനുശേഷം പിടിയിൽ. തമിഴ്നാട് തേനി ജില്ലയിലെ തിരുട്ടു ഗ്രാമം എന്നറിയപ്പെടുന്ന കാമാക്ഷിപുരത്ത് നിന്നാണ് ചോളയപ്പൻ എന്നയാളെ പിടികൂടിയത്. തിരുട്ടു ഗ്രാമത്തിലെ ആളുകളുടെ ശക്തമായ എതിർപ്പിനിടെ പ്രതിയെ കസ്റ്റഡിയിലെടുത്തത് സാഹസികമായാണ്.

2008 – ൽ കുമളി ചക്കുപള്ളത്ത് വീടിൻറെ പിൻവാതിൽ കുത്തിതുറന്ന് അകത്തുകയറിയ ശേഷം സ്ത്രീയുടെ മാല പൊട്ടിക്കുകയും പണം കവരുകയും ചെയ്ത സംഭവം നടന്നിരുന്നു. തിരുട്ട് ഗ്രാമത്തിലെ ചോളയപ്പൻ ഉൾപ്പെടുന്ന കുറുവ സംഘവുമാണിതിനു പിന്നിലെന്ന് പോലീസ് അന്ന് കണ്ടെത്തിയതാണ്.  സംഘാംഗങ്ങളിൽ ചിലരെ മറ്റ് സ്ഥലങ്ങളിലെ മോഷണ കോസുമായി ബന്ധപ്പെട്ട് നേരത്തെ പിടികൂടി. എന്നാൽ ഒളിവിൽ കഴിഞ്ഞിരുന്ന ചോളയപ്പനെ പിടികൂടാൻ ആയിരുന്നില്ല. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചോളയപ്പൻ കഴിഞ്ഞ ദിവസം കാമാക്ഷി പുരത്തെത്തിയതായി പോലീസിന് മനസ്സിലായി.  തുടർന്ന് കുമളി എസ്എച്ചഒ അഭിലാഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

ചോളയപ്പനേ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസികൾ ഒത്തു ചേർന്ന് പോലീസിനെ തടഞ്ഞു. തുടർന്ന് തമിഴ്നാട് പോലീസിൻറെ സാഹായവും തേടി. മുട്ടം, തൊടുപുഴ, പാലാ, മണിമല, പള്ളിക്കത്തോട് എന്നീ പോലീസ് സ്റ്റേഷനുകളിലും ചോളയപ്പനെതിരേ കേസുകൾ ഉണ്ട്.

ലഹരിമരുന്നുമായി 20 പേർ പിടിയിൽ

കൊച്ചി. ലഹരിമരുന്നുമായി 20 പേർ പിടിയിൽ.ഇന്നലെ പൊലീസിന്റെ രാത്രി പരിശോധനയിലാണ് നടപടി. കോഴിക്കോട് രാമനാട്ടുകരയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിലായി.45 ഗ്രാം എംഡിഎംഎ യുമായി മലപ്പുറം സ്വദേശിയാണ് പിടിയിലായത്.

സംസ്ഥാനത്തെ എക്സൈസിന്‍റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ ലഹരി ഒഴുക്ക് തടയാൻ പരിശോധകൾ തുടരുകയാണ്.ഇന്നലെ കൊച്ചിൽ മാത്രം ലഹരിമരുന്നുമായി പിടിയിലായത് 20 പേരാണ്. കൂടാതെ മദ്യപിച്ച് വാഹനമോടിച്ച 117 പേരും ,പൊതുസ്ഥലത്ത് മദ്യപിച്ചതിന് 21 കേസുകൾ രജിസ്റ്റർ ചെയ്തു.പൊലീസിന്റെ രാത്രി പരിശോധനയിലാണ് നടപടി.അതെ സമയം കോഴിക്കോട് രാമനാട്ടുകര
നിസരി ജംഗ്ഷനിൽ നിന്ന് 45 ഗ്രാം എംഡിഎംഎ യുമായി മലപ്പുറം ഒളവട്ടൂർ സ്വദേശി ഷാഫി പിടിയിലായി.KL 11 BF 1947 നമ്പർ കാറിൽ വന്ന ഷാഫിയെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്.ഇയാളുടെ ജ്യേഷ്ഠൻ ഷെഫീഖ് എംഡിഎംഎ കേസ്സിൽ വിയ്യൂർ ജയിലിൽ കഴിഞ്ഞു വരികയുമാണ്