തിരുവനന്തപുരം. പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ചെയ്തെന്ന കണ്ടെത്തലിൽ ജയിൽ DIG എം കെ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യും . പത്തിലധികം തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും, അനധികൃത പരോൾ അനുവദിച്ചെന്നും ആണ് വിജിലൻസിന്റെ കണ്ടെത്തൽ .തടവുകാർക്ക് ലഹരി എത്തിച്ചോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട് .ജയിൽ ഡിഐജിക്ക് എതിരെ ഇന്നലെയാണ് വിജിലൻസ് കേസെടുത്തത്
കൈക്കൂലി വാങ്ങി ചട്ടങ്ങള്‍ അട്ടിമറിച്ച് പല പ്രതികള്‍ക്കും ഡിഐജി എംകെ വിനോദ് കുമാർ അനധികൃത പരോള്‍ നൽകി. പത്തിലധികം തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. പണം കൈമാറിയ പ്രതികൾക്ക് പിന്നീട് പരോൾ ലഭിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗൂഗിൾ പേ വഴിയും ഏജൻറ് മുഖേനയും ആയിരുന്നു പിരിവ്. വിനോദ് കുമാറിന്റേതിന് പുറമേ ബന്ധുക്കളുടെ അക്കൗണ്ട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലഹരി ഉള്‍പ്പടെ ജയിലിലേക്ക് കടത്താന്‍ സഹായിച്ചതായും സംശയിക്കുന്നു.
തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്‍റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു. വിനോദ്
കുമാറിൻെറ വഴിവിട്ട നടപടികൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയിൽ ആസ്ഥാന ഡിഐജി, സ്വാധീനമുപയോഗിച്ച് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ് കണ്ടെത്തൽ. വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജൻ്റാക്കി പണം വാങ്ങിയതിലും തെളിവ് ലഭിച്ചു. ഡിഐജിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. റിപ്പോർട്ട് പരിഗണിച്ചായിരിക്കും അച്ചടക്കനടപടി.
പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ,ജയിൽ DIG എം കെ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യും
പോറ്റിയേ കേറ്റിയേ.. എന്ന പാട്ട് വെബ്സൈറ്റുകളില്‍ നിന്നും യൂട്യൂബില്‍ നിന്നും നീക്കാനുള്ള നീക്കവുമായി പോലീസ്
പോറ്റിയേ കേറ്റിയേ.. പാട്ടിനെതിരെ കേസ് എടുത്തതിന് പിന്നാലെ പാട്ട് നീക്കാന്‍ പൊലീസ്. വെബ്സൈറ്റുകളില്‍ നിന്നും യൂട്യൂബില്‍ നിന്നും പാട്ട് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. മതവിദ്വേഷം വളര്‍ത്തുന്ന ഉള്ളടക്കമെന്ന് നിലപാടിലാണ് പൊലീസ് നീക്കം. മതവിശ്വാസം തകർക്കാനും വിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കി വിടാനും ലക്ഷ്യമിട്ടാണ് ഗാനം തയ്യാറാക്കിയതെന്നാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്. കേസില്‍ അണിയറ പ്രവര്‍ത്തകരുടെയും പരാതിക്കാരന്റെയും മൊഴിയെടുക്കും.
തിരുവനന്തപുരം സൈബർ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല. ഗാനം ഷെയർ ചെയ്തവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നുമുണ്ട്. പരാതി സൈബർ ഓപ്പറേഷൻ വിഭാഗം എസ്പിയുടെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. ഗാനത്തിന്റെ വരികൾ അടക്കം പരിശോധിച്ച സൈബർ ഓപ്പറേഷൻസ് ഭാഗം കേസെടുക്കാം എന്ന ശുപാർശയാണ് നൽകിയത്. ഇതിന് പിന്നാലെയാണ് കേസെടുത്തത്. കേരളത്തിലെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗാനത്തിനെതിരെ കേസെടുക്കുന്നത്.
മുസ്ലിംലീഗ് ജനാധിപത്യത്തെ കശാപ്പ് ചെയ്തവര്‍: വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: മുസ്ലിംലീഗിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് മുസ്ലിംലീഗ്. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ എന്തും ചെയ്യാമെന്ന തോന്നൽ അവർക്കുണ്ടായി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആരോടും ചോദിക്കാത്തെ അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചവരാണ് ജനാധപത്യവും മതേതരത്വവും പറയുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
തന്നെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണെന്നും വര്‍ഗീയവാദിയാക്കുന്നതിനായി ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദി താനാണെന്നാണ് ലീഗ് പറയുന്നത്. താന്‍ ഗുരുവിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. തൻ്റെ ഉള്ളിൽ ജാതിചിന്ത ഇല്ല. എന്നാൽ ജാതി വിവേചനം കാണിക്കുമ്പോൾ ആ ചിന്ത ഉണ്ടാകാറുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിചേർത്തു.
ദിലീപിന് പാസ്പോർട്ട് തിരികെ നൽകും, അപേക്ഷ അംഗീകരിച്ച് കോടതി
കൊച്ചി:ദിലീപിന് പാസ്പോർട്ട് തിരികെ നൽകും.ദിലീപിൻ്റെ അപേക്ഷ കോടതി അംഗീകരിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തിരുമാനം.തൻ്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകാൻ ഇനി തടസ്സമില്ല. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നേരത്തെ വിദേശയാത്രകൾ നടത്തിയത്. ജ്യാമ ബോണ്ടുകൾ അവസാനിച്ച സാഹചര്യത്തിൽ കൂടിയാണ് കോടതി നടപടി.നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി കുറ്റക്കാരനല്ലന്ന് കണ്ട് വെറുതെ വിട്ടിരുന്നു. ഏഴര വർഷത്തിന് ശേഷമാണ് പാസ്പോർട്ട് ദിലീപിന് തിരികെ ലഭിക്കുന്നത്.
വൻ ദുരന്തം വഴിമാറി, നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിംങ് നടത്തി വിമാനം
കൊച്ചി. ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തര ലാൻഡിംങ് നടത്തിയത്. വിമാനത്തിൻ്റെ രണ്ട് ടയറുകൾ പൊട്ടി’. 160 യാത്രക്കാരും സുരക്ഷിതരാണ്.
രാവിലെ ഒൻപതിനാണ് സംഭവം കരിപ്പൂരിലേക്കുള്ള വിമാനമാണ് യന്ത്രത്തകരാർ മൂലം അടിയന്തരമായി നെടുമ്പാശേരിയിലേക്ക് വന്നത്. സന്ദേശമനുസരിച്ച് ഫയർ റെസ്ക്യൂ സംഘവും ആംബുലൻസുകളും തയ്യാറായി. വിമാനം ഇറക്കിയതോടെ ടയറുകൾ പൊട്ടി മാറി. എന്നാൽ വിജയകരമായി ലാൻസിങ് പൂർത്തിയായി.
അഹമ്മദ് മുസ്ലിം പുരസ്കാരം മുരളി മേനോന്
കരുനാഗപ്പള്ളി. പ്രശസ്ത നാടക കലാകാരൻ അഹമ്മദ് മുസ്ലിമിന്റെ ഓർമ്മ ദിനമായ
ഡിസംബർ 18ന്വൈകിട്ട് 5 മണിക്ക് അഹമ്മദ് മുസ്ലിം സൗഹൃദ വേദിയും
ക ഖ ഗ ലിറ്റററി ഫെസ്റ്റിവലും സംയുക്തമായി സ്മൃതി ദിനം ആചരിക്കുന്നു. അഹമ്മദ് മുസ്ലിം സ്മാരക പുരസ്കാരം പ്രസിദ്ധ തീയേറ്റർ ആർട്ടിസ്റ്റ് മുരളി മേനോന് സമ്മാനിക്കും.
10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സി ആർ മഹേഷ് എംഎൽഎ അവാർഡ് സമ്മാനിക്കും. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടിയിൽ അനുഭവങ്ങൾ പങ്കുവെക്കൽ, ഓർമ്മകൾ, തുടങ്ങിയവ സംഘടിപ്പിക്കും. പുന്നൂർ ശ്രീകുമാർ അധ്യക്ഷത വഹിക്കുന്ന യോഗം സി ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും..ഡോ.പി കെ ഗോപൻ നജീബ് മണ്ണേൽ, ഗോപൻകൽഹാരം, പ്രമോദ് ശിവദാസ് ചക്കാലത്തറ മണിലാൽ, സജീവ് മാമ്പറ തുടങ്ങിയവർ സംസാരിക്കുമെന്ന് സൗഹൃദ വേദി ഭാരവാഹികളായ പുന്നൂർ ശ്രീകുമാർ,പ്രമോദ് ശിവദാസ് ചക്കലത്തറ മണിലാൽ,സജീവ് മാമ്പറ എന്നിവർ അറിയിച്ചു
ചുമ്മാ പരാതിയല്ല കോൺഗ്രസേ , എന്തൊരു സ്പീഡ്, പാരഡിയിൽ തറ പറ്റിക്കാനാണ് നീക്കം
തിരുവനന്തപുരം. പാരഡിയിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്
വിവരശേഖരണത്തിന്റെ ഭാഗമായി സൈബർ പോലീസ് മെറ്റയ്ക്ക് കത്തയച്ചു
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താനും നീക്കം. പരാതിക്കാരൻ പ്രസാദിന് മൊഴി രേഖപ്പെടുത്താൻ എത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നൽകി
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പ്രതികളുടെ മൊഴിയെടുക്കും
ഷോക്കേറ്റ് മരിച്ച താൽക്കാലിക കെഎസ്ഇബി ജീവനക്കാരൻ സുബീഷിന്റെ സംസ്കാരം ഇന്ന്
കോന്നി.സുബീഷിന്റെ സംസ്കാരം ഇന്ന്
കോന്നിയിൽ ഷോക്കേറ്റ് മരിച്ച താൽക്കാലിക കെഎസ്ഇബി ജീവനക്കാരൻ സുബീഷിന്റെ സംസ്കാരം ഇന്ന്
കലഞ്ഞൂരിലെ വീട്ടുവളപ്പിൽ ആയിരിക്കും സംസ്കാരം
കോന്നി മെഡിക്കൽ കോളേജിൽ പത്തുമണിയോടെ പോസ്റ്റ്മോർട്ടം നടക്കും
സുബീഷിന്റെ മരണത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ആരോപണം
സ്ഥലത്ത് ഇന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പരിശോധന നടത്തും
അതിനുശേഷം മറ്റ് നടപടികളിലേക്ക് കടക്കാൻ കെഎസ്ഇബി
ആറുമാസം മുമ്പായിരുന്നു സുബീഷിന്റെ വിവാഹം
സത്യപ്രതിജ്ഞ ചടങ്ങുകൾ ഞായറാഴ്ച രാവിലെ സംഘടിപ്പിക്കുന്നതിൽ പ്രതിഷേധം
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങുകൾ ഞായറാഴ്ച രാവിലെ സംഘടിപ്പിക്കുന്നതിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ക്രൈസ്തവ ദേവാലയങ്ങളിൽ ആരാധന നടക്കുന്ന സമയത്ത് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള അവഹേളനമാണെന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് റവ എ ആർ നോബിൾ അധ്യക്ഷനായി. റവ ഡോ എൽ ടി പവിത്ര സിംഗ്, മേജർ ടി ഇ സ്റ്റീഫൻസൺ, ടി ജെ മാത്യു മാരാമൺ, അശ്വിൻ ഈ ഹാംലെറ്റ്, വർഗീസ് കൊടുങ്ങാനൂർ, ജെ വി സന്തോഷ്, വിജയരാജ്, പുഷ്പലത നെൽസൺ, വിനീത ജോർജ് എന്നിവർ പ്രസംഗിച്ചു.






































