Home Blog Page 429

അധ്യാപക ഒഴിവ്

പോരുവഴി:ഗവ.എസ്.കെ.വി എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി താത്ക്കാലിക ഒഴിവുണ്ട്.അഭിമുഖം
വെള്ളിയാഴ്ച രാവിലെ 9.30 ന് സ്കൂളിൽ നടക്കും

ഗർഭിണിയെ ഭർതൃപിതാവ് കഴുത്തറത്ത് കൊലപ്പെടുത്തി

ബംഗളുരു.കർണാടക റായ്ച്ചൂരിൽ ക്രൂര കൊലപാതകം.ഗർഭിണിയെ ഭർതൃപിതാവ് കഴുത്തറത്ത് കൊലപ്പെടുത്തി.സിയാവര ചിക്കഹനാഗിയിലെ രേഖയാണ് കൊല്ലപ്പെട്ടത്.ഭർതൃപിതാവ് സിദ്ധപ്പയെ പൊലിസ് അറസ്റ്റു ചെയ്തു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.


മൂന്ന് വർഷം മുൻപാണ് സിദ്ധപ്പയുടെ മകൻ നാഗരാജും രേഖയും തമ്മിലുള്ള വിവാഹം നടന്നത്. തുടക്കം മുതൽ തന്നെ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു. രേഖയെ വയലിൽ പണിയെടുക്കാൻ സിദ്ധപ്പ നിർബന്ധിച്ചതായിരുന്നു തർക്കത്തിന് കാരണം. ഇതോടെ, നാഗരാജ് രേഖയുമായി പുതിയ വീട്ടിലേക്ക് താമസം മാറി.


രേഖ ഗർഭിണിയാണെന്നറിഞ്ഞ സിദ്ധപ്പയും ഭാര്യും ചേർന്ന് മരുമകളെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇന്നലെ വീണ്ടും സിദ്ധപ്പയും രേഖയും തമ്മിൽ തർക്കമുണ്ടായി. ഇതോടെ, രേഖ, ഇവിടെ നിന്നും സ്വന്തം വീട്ടിലേക്ക് പോയി. ഇതിൽ കുപിതനായ സിദ്ധപ്പ, രേഖയുടെ വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ ടിവി കാണുകയായിരുന്ന രേഖയെ പിന്നിലൂടെയെത്തി കഴുത്തറത്താണ് കൊലപ്പെടുത്തിയത്. രേഖയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും സിദ്ധപ്പ രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്തു.

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി

ന്യൂഡെല്‍ഹി.2016 ലെ അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി.ഷാജിക്ക് ആറുവർഷത്തെ അയോഗ്യത വിധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയുടെ നടപടി അധികാരപരിധിക്ക് പുറത്തുള്ളതെന്ന് സുപ്രീംകോടതി.

തെരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തില്‍ ഈ വിഷയം രാഷ്ട്രപതിക്ക് വിടേണ്ടിയിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെഎം ഷാജി നൽകിയ അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ അനുകൂല ഉത്തരവ്.ഹൈക്കോടതി വിധിച്ച അയോ​ഗ്യത പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നികേഷ് കുമാർ നൽകിയ ഹർജിയും തീർപ്പാക്കി.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ തുടരും, സാമ്പത്തിക സർവ്വേ റിപ്പോർട്ട്

ന്യൂഡെല്‍ഹി. യുഎസിന്റെ പിഴത്തീരുവ ബാധിച്ചില്ലെന്നും, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും കേന്ദ്ര ബജറ്റിന് മുന്നോടിയായി അവതരിപ്പിച്ച സാമ്പത്തിക സർവ്വേ റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിത വളർച്ച നിരക്ക് 7.4 ശതമാനം എന്നും റിപ്പോർട്ടിൽ.കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി മാതൃകാപരം എന്ന് കേന്ദ്രത്തിന്റെ  സാമ്പത്തിക സർവേ റിപ്പോർട്ട്. പാർലമെന്റ് സമ്മേളിക്കുന്നതിന് മുമ്പായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെ പ്രകീർത്തിച്ചു.


ആഗോള സാമ്പത്തിക രംഗം കടുത്ത വെല്ലുവിളികൾ നേരിടുമ്പോഴും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു എന്ന്  ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു.
നടപ്പു സാമ്പത്തിക വർഷത്തെ  പ്രതീക്ഷിത വളർച്ചനിരക്ക് 7.4 ശതമാനമാണ്. 2026-27 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ചാ നിരക്ക് 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്തൻ നാഗേശ്വർ തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്.

ഗ്രാമീണ വികസനം, സാമൂഹിക വളർച്ച
മേഖലയിലാണ് കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതി മാതൃകാപരമെന്ന് റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നു.
വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയതും ഡിജിറ്റൽ ട്രാക്കിംഗ്, നിരീക്ഷണം എന്നിവയും നേട്ടമായി എന്നും
വിവിധ കേന്ദ്ര പദ്ധതികൾ ഉൾപ്പെടെ ഈ നേട്ടത്തിന് സഹായമായെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർലമെന്റ് സമ്മേളിക്കുന്നതിന് മുമ്പായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര  കരാർ വലിയ അവസരങ്ങൾ മുന്നോട്ടുവയ്ക്കുന്നു എന്ന്  പറഞ്ഞു. ദീർഘകാല  പരിഹാരങ്ങളുടെ പാതയിലാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി.

കേന്ദ്ര ബജറ്റ് ഞായറാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും.

ബഡ്ജറ്റില്‍ ചവറയ്ക്ക് കൈനിറയെ ലഭിച്ചതായി ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ

ചവറ. കെ.എം.എം.എല്‍ നോട് ചേര്‍ന്ന് റെയര്‍ എര്‍ത്ത് കോറിഡോര്‍.
42000 കോടിയുടെ നിക്ഷേപവും 50000 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കും ഭൂമി ഏറ്റെടുക്കലിനും പരിഹാരമാകും

പ്രതിരോധമേഖലയ്ക്ക് ആവശ്യമായ തോറിയം, സ്കാന്‍ഡിയം തുടങ്ങിയ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ചവറ ഉള്‍പ്പെടെയുളള തീരങ്ങളില്‍ സുലഭം. സി.റ്റി സ്കാന്‍ ഉള്‍പ്പെടെയുളള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് ഇവ അത്യന്താപേക്ഷിതമാണ്. ചവറയേയും കൊച്ചിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന  റെയര്‍ എര്‍ത്ത് കോറിഡോറിന് ഒരു കേന്ദ്രം ചവറ കെ.എം.എം.എല്‍ നോട് ചേര്‍ന്ന് സ്ഥാപിക്കും. അതോടെ രാജ്യത്തെ ഏറ്റവും വലിയ പെര്‍മനന്‍റ് മാഗ്നറ്റ് ഹബ്ബായി ചവറ മാറും. 
ഇതുവഴി 42000 കോടിയുടെ നിക്ഷേപവും 50000 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കാന്‍ കഴിയുമെന്നും ചിറ്റൂര്‍, കളരി ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടിവരുമെന്നും ബഡ്ജറ്റില്‍ ഈ പദ്ധതികള്‍ ഉള്‍പ്പെട്ടത് ചവറയ്ക്ക് ലഭിച്ച പ്രത്യേക പരിഗണനയാണെന്നും ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ പറഞ്ഞു.

കൂടാതെ കെ.എം.എം.എല്‍, കെല്‍ട്രോണ്‍, എന്‍.എഫ്.റ്റി.ഡി.സി എന്നീ സ്ഥാപനങ്ങളെ പങ്കാളികളാക്കികൊണ്ട് റെയര്‍ എര്‍ത്ത് ആന്‍റ് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ രൂപീകരിക്കുന്നതിന് 100 കോടി രൂപയും മാരിടൈം അക്കാദമിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 5.50കോടി രൂപയും (മാരിടൈം അക്കാദമി സിയാല്‍ മോഡലില്‍ വികസിപ്പിക്കുന്നതിന് 100 കോടി രൂപ യുടെ നിക്ഷേപം ടെന്‍റര്‍ മുഖേന ലഭിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും) അഷ്ടമുടിക്കായലിന് ചുറ്റും സൈക്കിള്‍ട്രാക്ക് വികസിപ്പിക്കാന്‍ 10 കോടിയും നീക്കിവച്ചിട്ടുണ്ടെന്ന് ധനകാര്യവകുപ്പ് മന്ത്രി ബഡ്ജറ്റ് വായനയില്‍ പറഞ്ഞു.
ചവറ മണ്ഡലത്തിന് അനുവദിച്ച ഓഷ്യനേറിയം സ്ഥാപിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 10 കോടി രൂപ ഭരണാനുമതി ലഭിച്ചിരുന്നു. 300 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയ്ക്ക് 10കോടി രൂപ വീണ്ടും വകയിരുത്തിയിട്ടുണ്ട്. സിയാല്‍ മോഡലില്‍ പൊതുസ്വകാര്യപങ്കാളിത്തത്തോടെയാണ് നടപ്പാക്കുക.

ഇതിനുപുറമേ 20% തുക വകയിരുത്തിയ മറ്റ് പദ്ധതികള്‍

ചവറ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടം (125ലക്ഷം), നീണ്ടകര പഴയ എന്‍.എച്ച്. ബിറ്റ് റോഡുകള്‍, വെറ്റമുക്ക് പഴയ എന്‍.എച്ച് (170ലക്ഷം), ചവറ സൊസൈറ്റിമുക്ക് – മേനാമ്പളളി കടവ് റോഡ് / മുക്കടമുക്ക് കരാറ്റേല്‍ കടവ് റോഡ് (75ലക്ഷം)

ഗ്രാമീണറോഡുകള്‍ക്ക് 9.66 കോടി രൂപയും വകയിരുത്തി.കൊല്ലം കോര്‍പ്പറേഷന്‍ ഡിവിഷന്‍ 2 കറങ്ങയില്‍ ജംഗ്ഷന്‍ റോഡ് (90ലക്ഷം)

തെക്കുംഭാഗം – ചാവണ്ടി ഇറക്കം റോഡ് (60ലക്ഷം), വിളയില്‍ കിഴക്കുമുതല്‍ മുകളില്‍വിള ഇറക്കം വരെയുളള റോഡ് (50ലക്ഷം)

നീണ്ടകര താലൂക്ക് ആശുപത്രി കോംപൗണ്ടില്‍ പ്രത്യേക റോഡ്, ഫുട്പാത്ത്, ലൈറ്റ്, പാര്‍ക്ക് (125ലക്ഷം)

തേവലക്കര വാര്‍ഡ് 19 കളേളഴത്ത്-കോട്ടൂര്‍ റോഡ്, സ്നേഹ ആഡിറ്റോറിയം സിദ്ധവൈദ്യശാല സ്ട്രാറ്റ്ഫോഡ് സ്കൂള്‍ – കോട്ടൂര്‍ മുക്ക് – മുകളത്തറ റോഡ് (75 ലക്ഷം), തേവലക്കര ഷാപ്പ്മുക്ക് – ആറാട്ടുകുളം വരെ റോഡ്, ആലയില്‍കളത്തട്ട് റോഡ്- ലൈഫ് മിഷന്‍ വീടുകള്‍ വരെയുളള റോഡ് (70ലക്ഷം), തേവലക്കര പി.എച്ച്.സി ജംഗ്ഷന്‍ – കോണിമുക്ക് – നെല്‍പ്പറമ്പ് റോഡ് (60ലക്ഷം), തേവലക്കര വാര്‍ഡ് 19 കുഴംകുളം- ചോലയില്‍പാടം ഓടയും കവറിംഗ് സ്ലാബും (60ലക്ഷം)

പന്മന പോസ്റ്റാഫീസിന് പടിഞ്ഞാറുവശം – വടക്കോട്ട് മിന്നാംതോട്ടില്‍ക്ഷേത്രം – എവണ്‍ ലൈബ്രറി റോഡ് (106 ലക്ഷം), പന്മന, പോരൂക്കര (വാര്‍ഡ് 22) പൊന്‍വയല്‍ ആഡിറ്റോറിയത്തിന് പടിഞ്ഞാറുവശം മുതല്‍ വാണിയത്ത്മുക്ക് പാലത്തറ റോഡ് (50ലക്ഷം), വാര്‍ഡ് 6 കുറ്റിവട്ടം മീന്‍ചന്തമുതല്‍ പുതിയവീട്ടില്‍ കിഴക്കുവശം വരെ ഓട, മേക്കാട് വാര്‍ഡില്‍ വണ്ടിത്തറമുക്ക് – വയലിന്‍റെ മധ്യഭാഗത്ത് കൂടെയുളള റോഡ് (70ലക്ഷം)

ചവറ ഗ്രാമപഞ്ചായത്തിലെ എസ്.ബി.റ്റിയ്ക്ക് പടിഞ്ഞാറോട്ടുളള റോഡ്, മുകുന്ദപുരം- അമ്മവീട് തെക്ക് – പുത്തേഴത്ത് റോഡ് (80ലക്ഷം), ചവറ കൈതവനമുക്ക് – പുത്തന്‍കാവ് റോഡ്, മുകുന്ദപുരം – പുത്തേഴ്ത്ത് കിഴക്കുവശം മുതല്‍ അമ്മവീട് ജംഗ്ഷന്‍ വരെ (70ലക്ഷം)

എന്നിവയാണ് ബഡ്ജറ്റിലെ പ്രധാനപ്പെട്ട പദ്ധതികള്‍

പോരുവഴി പള്ളിമുറി പേരൂർ വടക്കതിൽ ഓമനയമ്മ നിര്യാതയായി

പോരുവഴി :- പള്ളിമുറി പേരൂർ വടക്കതിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (87) നിര്യാതയായി.

മക്കൾ. രാമചന്ദ്രൻ പിള്ള , തിലകമ്മ. മരുമക്കൾ. ഗീതാകുമാരി, അനിൽകുമാർ. സംസ്കാരം വീട്ടുവളപ്പിൽ നടത്തി
സഞ്ചയനം ഫെബ്രുവരി 2 തിങ്കളാഴ്ച്ച 8 മണിക്ക്..

അതേ,കുന്നത്തൂരില്‍ എൽഡിഎഫിന് വേറേ ചോയിസില്ല, കോവൂർ കുഞ്ഞുമോൻ തന്നെ

ശാസ്താംകോട്ട:നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ സംവരണ സീറ്റിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടും കോവൂർ കുഞ്ഞുമോൻ എംഎൽഎ തന്നെ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി.അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യത്തിൽ ആർഎസ്പി (ലെനിനിസ്റ്റ്) സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയെ തുടർന്നാണ് അനുകൂല തീരുമാനം ഉണ്ടായതെന്നാണ് അറിയുന്നത്.

പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കാനും മുഖ്യമന്ത്രി കുഞ്ഞുമോന് നിർദ്ദേശവും നൽകി.25 വർഷമായി നിയമസഭയിൽ കുന്നത്തൂരിനെ പ്രതിനിധികരിക്കുന്ന കുഞ്ഞുമോനെ ഒഴിവാക്കി സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ചർച്ച സജീവമായിരുന്നു.അങ്ങനെയെങ്കിൽ മുൻ രാജ്യസഭാ എം.പിയും വയോജന കമ്മീഷൻ ചെയർമാനുമായ കെ.സോമപ്രസാദിനെ രംഗത്ത് ഇറക്കാനായിരുന്നു ധാരണ.പി.രാമഭദ്രൻ,പുന്നല ശ്രീകുമാർ എന്നിവരുടെ പേരുകളും പരിഗണനയിൽ ഉൾപ്പെട്ടിരുന്നു.എന്നാൽ സിപിഐയും കേരള കോൺഗ്രസ് (മാണി) വിഭാഗവും സീറ്റിൽ അവകാശവാദമുന്നയിച്ച് എത്തിയത് എൽഡിഎഫിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇതിനിടയിൽ മറ്റാർക്കും കുന്നത്തൂർ സീറ്റ് വിട്ടുകൊടുക്കില്ലെന്നും തനിക്ക് അവകാശപ്പെട്ടതാണെന്നുമുള്ള വാദമുയർത്തി കുഞ്ഞുമോനും രംഗത്ത് എത്തുകയുണ്ടായി.മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുന്ന കുഞ്ഞുമോൻ അദ്ദേഹത്തെ നേരിൽ കണ്ട് ആവശ്യം ഉന്നയിച്ചതോടെയാണ് സ്ഥാനാർത്ഥി വിവാദത്തിൽ അന്തിമ തീരുമാനമായത്.2001 മുതൽ തുടർച്ചയായി കുന്നത്തൂരിനെ നിയമസഭയിൽ പ്രതിനിധികരിക്കുന്നത് കോവൂർ കുഞ്ഞുമോനാണ്.കന്നിയങ്കത്തിൽ മുൻ മന്ത്രി പന്തളം സുധാകരനെ പരാജയപ്പെടുത്തി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയ കുഞ്ഞുമോന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നന്നേ കുറഞ്ഞു.ആർഎസ്പി യുഡിഎഫിൻ്റെ ഭാഗമായതോടെ തുടക്കത്തിൽ അവർക്കൊപ്പം നിന്ന കുഞ്ഞുമോൻ,അധികം വൈകാതെ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചു.ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് സ്വീകരിച്ചില്ല.

പിണറായി വിജയൻ്റേയും കോടിയേരി ബാലകൃഷ്ണൻ്റെയും നിർദ്ദേശമനുരസരിച്ചാണ് കുഞ്ഞുമോൻ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു.തുടർന്ന് 2016 ലെ തെരഞ്ഞെടുപ്പിൽ ആർഎസ്പി (ലെനിനിസ്റ്റ്) എന്ന പേരിൽ പുതിയൊരു പാർട്ടി രൂപീകരിച്ച ശേഷം എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തുകയായിരുന്നു.യുഡിഎഫ് സ്ഥാനാർത്ഥി ഔദ്യോഗിക ആർഎസ്പിയിലെ ഉല്ലാസ് കോവൂരിനെയണ് വലിയ മാർജിനിൽ പരാജയപ്പെടുത്തിയത്.എന്നാൽ കഴിഞ്ഞ തവണ കുഞ്ഞുമോൻ വെറും 2700 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിനെ പരാജയപ്പെടുത്തിയത്.

തുളസിക്കതിര്‍ നുള്ളിയെടുത്ത് കണ്ണന്നൊരു മാലക്കായ്… ഗാനമെഴുതിയ സഹദേവന്‍ അന്തരിച്ചു

തുളസിക്കതിര്‍ നുള്ളിയെടുത്ത് കണ്ണന്നൊരു മാലക്കായ്…’ എന്ന ഗാനം ഹിറ്റ് ഗാനത്തിന്റെ രചയിതാവ് തൊടിയൂര്‍ ഇടക്കുളങ്ങര കല്ലേലിഭാഗം പട്ടശ്ശേരില്‍ എ.സഹദേവന്‍ (82) അന്തരിച്ചു. ഏറെ ശ്രദ്ധേയമായ ഈ കൃഷ്ണ ഭക്തിഗാനം 30 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മരംകയറ്റ തൊഴിലാളിയായിരുന്ന സഹദേവന്‍ എഴുതിയത്.

വീടിനു സമീപത്തെ ആശ്രമത്തിലെ വിദ്യാധരന്‍ സ്വാമിക്ക് ഭജനയ്ക്കായിട്ടാണ് അദ്ദേഹം ഈ പാട്ട് എഴുതിക്കൊടുത്തത്. അടുത്തിടെ, സഹദേവന്റെ സമീപവാസിയായ ഹന്ന ഫാത്തിമ എന്ന കുട്ടി ഈ പാട്ടു പാടി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു വൈറലോടെയാണ് തന്റെ പാട്ട് ഇപ്പോഴും ജനമനസുകളില്‍ തങ്ങിനില്‍ക്കുന്ന കഥ സഹദേവന്‍ അറിഞ്ഞത്.

20 വര്‍ഷത്തിന് ശേഷം ‘ഉദയനാണ് താരം’ വീണ്ടും തീയേറ്ററുകളിലേക്ക്

കൊച്ചി: മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘ഉദയനാണ് താരം’. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ 20 വര്‍ഷത്തിന് ശേഷം ചിത്രം വീണ്ടും തീയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രം ഫെബ്രുവരി ആറിന് റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. വൈറല്‍ ലുക്കിലാണ് താരം റിലീസ് തീയതി പ്രഖ്യാപിച്ചത്. 4K ദൃശ്യമികവിലാണ് ‘ഉദയനാണ് താരം’ രണ്ടാം വരവിന് ഒരുങ്ങുന്നത്.

മോഹന്‍ലാലിന്റെ ഉദയഭാനുവിനും ശ്രീനിവാസന്റെ രാജപ്പന്‍ എന്ന സരോജ് കുമാറിനും ഇന്നും ആരാധകര്‍ ഏറെയാണ്. പച്ചാളം ഭാസിയായി ജഗതി ശ്രീകുമാറും തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചത്. മീനയാണ് സിനിമയിലെ നായിക. മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരാണ് ‘ഉദയനാണ് താര’ത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി കരുണാകരനാണ് നിര്‍മിച്ചത്. സിനിമയിലെ ദീപക് ദേവ് ഒരുക്കിയ പാട്ടുകള്‍ എല്ലാം ഹിറ്റുകളായിരുന്നു. കൈതപ്രം ആയിരുന്നു ഗാനരചന. പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിര്‍വഹിച്ചു.

‘കാന്താര’ സിനിമയിലെ ഹിന്ദു ദൈവങ്ങളെ വികലമായി അനുകരിച്ചു; നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസ്

മുംബൈ: ‘കാന്താര’ സിനിമയിലെ ഹിന്ദു ദൈവങ്ങളെ വികലമായി അനുകരിച്ചതില്‍ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബംഗളൂരു പൊലീസാണ് കേസെടുത്തത്. ‘കാന്താര’ സിനിമയിലെ ചാമുണ്ഡി ദൈവത്തെ വികലമായി അനുകരിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് കേസ്.
ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനവേദിയില്‍ ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ ചിത്രത്തിലെ നായകന്‍ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ രണ്‍വീര്‍ അനുകരിച്ചിരുന്നു. ഋഷഭിന്റെ മുന്നില്‍ വച്ചായിരുന്നു രണ്‍വീറിന്റെ അനുകരണം. സിനിമയില്‍ പ്രതിപാദിക്കുന്ന പഞ്ചുരുളി ദൈവത്തെ വികലമായി അവതരിപ്പിക്കുകയും ചാമുണ്ഡി ദൈവത്തെ പെണ്‍പ്രേതം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു എന്ന് കാണിച്ചാണ് രണ്‍വീറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തല്‍ ആണ് പരാതി നല്‍കിയത്. ഡിസംബര്‍ 27ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജനുവരിയില്‍ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ബെംഗളൂരു ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.