Home Blog Page 398

വൻതോതിൽ എണ്ണക്കള്ളക്കടത്ത് നടത്തിവന്ന അന്താരാഷ്ട്ര സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി

മുംബൈ: മുംബൈ തീരത്തിന് സമീപം വൻതോതിൽ എണ്ണക്കള്ളക്കടത്ത് നടത്തിവന്ന അന്താരാഷ്ട്ര സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. വെള്ളിയാഴ്ച മുംബൈയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വെച്ച് നടത്തിയ സങ്കീർണ്ണമായ തിരച്ചിലിനൊടുവിലാണ് മൂന്ന് വിദേശ കപ്പലുകളെ കോസ്റ്റ് ഗാർഡ് വളഞ്ഞത്. യുദ്ധം കൊടുമ്പിരി കൊള്ളുന്ന രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ശേഖരിച്ച്, അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് വലിയ ടാങ്കറുകളിലേക്ക് മാറ്റി, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കസ്റ്റംസ് നികുതി വെട്ടിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.


ഇന്ത്യൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ ഒരു മോട്ടോർ ടാങ്കറിൻ്റെ അസ്വാഭാവികമായ നീക്കം അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളിലൂടെ കണ്ടെത്തിയതാണ് നിർണ്ണായകമായത്. തുടർന്ന് നടത്തിയ ഡിജിറ്റൽ അന്വേഷണത്തിലും ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെയും മറ്റ് രണ്ട് കപ്പലുകളുടെ പങ്കും നിയമവിരുദ്ധ ഇടപാടിലെ വിപുലമായ ശൃംഖലയെക്കുറിച്ചും വ്യക്തമായ തെളിവുകൾ ലഭിച്ചു. പിടിയിലായ കപ്പലുകളെ കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി മുംബൈയിലെത്തിച്ച് കസ്റ്റംസിനും മറ്റ് ഏജൻസികൾക്കും കൈമാറും.

സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 2120 രൂപ വര്‍ധിച്ച് 1,14,840 രൂപയായി. ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയായി. ഇന്നലെ 1,12,720 രൂപയായിരുന്നു പവന്‍ വില.

ഇന്നലെ രാവിലെ കുറഞ്ഞ വില ഉച്ചയോടെ വര്‍ധിച്ചിരുന്നു. ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം. പല ദിവസങ്ങളിലും ഒന്നിലേറെ തവണ വില വ്യത്യാസപ്പെടുന്നുണ്ട്.

ആഗോളവിപണിയില്‍ സ്വര്‍ണവില മുന്നേറ്റമുണ്ടാക്കി. 98 ഡോളര്‍ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 4966 ഡോളര്‍ എന്ന നിലയിലാണ് വില. വെള്ളിയും നേരിയ തോതില്‍ ഉയര്‍ന്നു. 0.40 ഡോളര്‍ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 77.8 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

കേരളത്തില്‍ ജനുവരി 29ന് 1,31,160 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചിറങ്ങിയത്. മാസങ്ങള്‍ നീണ്ട കുതിപ്പിനൊടുവില്‍ നിക്ഷേപകര്‍ ലാഭമെടുക്കുന്നത് തുടര്‍ന്നതോടെയാണ് സ്വര്‍ണത്തിന് ആഗോളവിപണിയില്‍ വന്‍തോതില്‍ വിലയിടിഞ്ഞത്.

എം പരിവാഹൻ ആപ്പിന്റെ മറവിൽ സൈബർ തട്ടിപ്പുകൾ പെരുകുന്നു

തിരുവനന്തപുരം: വാഹന ഉടമകൾക്ക്‌ സഹായകമായ എം പരിവാഹൻ ആപ്പിന്റെ മറവിൽ സൈബർ തട്ടിപ്പുകൾ പെരുകുന്നു. പിഴയടക്കാനാവശ്യപ്പെട്ട് വാട്ട്സാപ് വഴിയാണ് തട്ടിപ്പ് നടന്നത്. തിരുവനന്തപുരത്ത് നിരവധി ആളുകൾ തട്ടിപ്പിനിരയായതായാണ് വിവരം. നിരവധിയാളുകൾക്ക് പണം നഷ്ടമായി. തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്.


ട്രാഫിക്‌ നിയമലംഘനത്തിന്‌ പിഴ അടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വാട്‌സാപ്‌ വഴിവരുന്ന സന്ദേശത്തിൽ ക്ലിക്ക്‌ ചെയ്യുന്നവരുടെ പണമാണ്‌ സൈബർ കൊള്ളക്കാർ തട്ടുന്നത്‌. വാട്‌സാപ്‌ സന്ദേശത്തിലെ ‘എപികെ’ ഫയൽ ഡൗൺലോഡ്‌ ചെയ്‌ത്‌ പിഴത്തുക അടയ്‌ക്കണമെന്നാണ്‌ തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്‌. തുടർന്ന് ഫോണിലെ ഗൂഗിൾപേ, ഫോൺപേ ബാങ്ക്‌ ആപ്പുകളിൽ കയറിയാണ്‌ സൈബർ തട്ടിപ്പുകാർ പണം പിൻവലിക്കുന്നത്‌. ഇന്ന് റിപ്പോർട്ട് ചെയ്ത ആറ് കേസുകളിൽ തട്ടിപ്പിനിരയായവർക്ക് 12000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടെന്ന് സൈബർ ക്രൈം വിഭാഗം അറിയിച്ചു.


ഗതാഗതനിയമലംഘനത്തിന്‌ മോട്ടോർ വാഹന വകുപ്പിന്റെ സന്ദേശം മാത്രമേ വരികയുള്ളൂ. പിഴ അടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എംഎസിലൂടെ മാത്രമാണ്‌ സന്ദേശം അയക്കുന്നത്‌. വാട്‌സാപ്പിലൂടെ ഒരിക്കലും ഔദ്യോഗിക അറിയിപ്പ്‌ അയക്കില്ല. എം പരിവാഹന്റെ പേരിൽ വാട്‌സാപ്‌ വഴി വരുന്ന മുഴുവൻ സന്ദേശവും വ്യാജമാണെന്നും ഇത്തരത്തിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. പൊലീസ് ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം അടക്കം എസ്‌ഐടി ചോദിച്ചറിയുന്നുണ്ട്. ശബരിമലയില്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണം വാങ്ങിയവരും വിറ്റവരും തമ്മിലുള്ള ബന്ധം, അടൂര്‍ പ്രകാശ് പല സ്ഥലങ്ങളില്‍ ഇവരുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യം, പാരിതോഷികങ്ങള്‍ കൈപ്പറ്റിയ സാഹചര്യം അടക്കം എസ്‌ഐടി വിശദമായി ചോദിക്കുന്നതായാണ് വിവരം.

ഇന്ന് രാവിലെ പത്തരയോടെയാണ് അടൂര്‍ പ്രകാശ് പൊലീസ് ആസ്ഥാനത്ത് എത്തിയത്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. നേരത്തേ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുടെ അടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് അടൂര്‍ പ്രകാശ് ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്.

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും

കോഴിക്കോട് : രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. 617 കോടി രൂപ ചെലവിട്ട് ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരിലാണ് ഈ ആശുപത്രി പണിയുന്നത്.

ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കറില്‍ നിര്‍മിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റിന് (അവയവമാറ്റ ആശുപത്രി) രാവിലെ 11.30നാണ് മുഖ്യമന്ത്രി തറക്കല്ലിടുന്നത്.

അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 500 ല്‍ അധികം കിടക്കകള്‍, ഐ സി യു, ഡയാലിസിസ്, ഓപറേഷന്‍ തിയേറ്റര്‍ തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നിര്‍മിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികള്‍ക്ക് 299 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് പുറമെ ഉപകരണങ്ങള്‍ക്കായി 99 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മാണം.

ആദ്യ ഘട്ടത്തില്‍ ഐ സി യു, എച്ച്‌ ഡി യു സൗകര്യങ്ങള്‍, ഡയാലിസിസ് സെന്റര്‍, 10 ഓപറേഷന്‍ തിയേറ്ററുകള്‍ എന്നിവ ഉള്‍പ്പെടെ 350 കിടക്കകളുണ്ടാകും. 14 സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണ് നിര്‍മാണം. ട്രാന്‍സ്പ്ലാന്റേഷന്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും. 31 അക്കാദമിക് കോഴ്‌സുകള്‍ക്കും പദ്ധതിയുണ്ട്.

വര്‍ഷം തോറും 1,100 കോര്‍ണിയ ട്രാന്‍സ്പ്ലാന്റുകള്‍, 520 വൃക്ക ട്രാന്‍സ്പ്ലാന്റുകള്‍, 320 കരള്‍ ട്രാന്‍സ്പ്ലാന്റുകള്‍, 15 ആന്ത്ര (ഇന്റസ്‌റ്റൈനല്‍) ട്രാന്‍സ്പ്ലാന്റുകള്‍, 15 പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റുകള്‍, 50 ഹൃദയ ട്രാന്‍സ്പ്ലാന്റുകള്‍, 40 ശ്വാസകോശ ട്രാന്‍സ്പ്ലാന്റുകള്‍, 120 ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റുകള്‍, 300 സോഫ്റ്റ്ടിഷ്യു/വിരല്‍/കൈ/എല്ല്/മുഖം ട്രാന്‍സ്പ്ലാന്റുകള്‍ എന്നിവ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ,ഇന്ത്യന്‍ കയറ്റുമതിക്ക് പുത്തന്‍ സാധ്യതകള്‍ തുറക്കും, കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഇന്ത്യന്‍ കയറ്റുമതിക്ക് പുത്തന്‍ സാധ്യതകള്‍ തുറക്കുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. എംഎസ്എംഇകള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുള്‍ ഉള്‍പ്പെട്ട മേഖലയ്ക്ക് 30 ട്രില്യണ്‍ ഡോളറിന്റെ വിപണിയാണ് കരാറിലുടെ സാധ്യമാകുന്നത് എന്നും വാണിജ്യമന്ത്രി അറിയിച്ചു. ഇന്ത്യ – യുഎസ് വ്യാപാര കരാറില്‍ ചട്ടക്കൂട് തയ്യാറായെന്ന് ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രതികരണം. എക്‌സ് പോസ്റ്റിലാണ് ഇന്ത്യ യുഎസ് വ്യാപാര കരാറിനെ കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.

കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ പരസ്പര തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍, പാദരക്ഷകള്‍, പ്ലാസ്റ്റിക്, റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, ജൈവ രാസവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍, തിരഞ്ഞെടുത്ത യന്ത്രങ്ങള്‍ എന്നീ മേഖലകളിലായിരുന്നു നികുതി നിരക്ക് 18 ശതമാനത്തിലേക്ക് ചുരുങ്ങുക. ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍സ്, രത്‌നങ്ങള്‍, വജ്രങ്ങള്‍, വിമാന ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂജ്യമാക്കും. അതുവഴി കയറ്റുമതി മേഖലയില്‍ ഇന്ത്യയുടെ മത്സരശേഷി വര്‍ധിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ കാംപയിന്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

വിമാന ഭാഗങ്ങളുടെ ഇറക്കുമതി, വാഹന ഭാഗങ്ങളില്‍ താരിഫ് നിരക്ക് ക്വാട്ട, ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ മേഖലയിലും കരാര്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ചോളം, ഗോതമ്പ്, അരി, സോയ, കോഴി, പാല്‍, ചീസ്, എത്തനോള്‍, പുകയില, ചില പച്ചക്കറികള്‍, മാംസം എന്നിവയുള്‍പ്പെടെയുള്ള കാര്‍ഷിക, പാലുല്‍പ്പന്നങ്ങളെ പൂര്‍ണ്ണമായും സംരക്ഷിക്കുന്നതും കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഗ്രാമീണ ഉപജീവനമാര്‍ഗ്ഗം നിലനിര്‍ത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് കരാര്‍ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒബാമയെയും ഭാര്യയെയും കുരങ്ങായി ചിത്രീകരിച്ച്‌ ഡോണള്‍ഡ് ട്രംപ്; വിമര്‍ശനത്തിനു പിന്നാലെ പിന്‍വലിച്ചു

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും, പത്‌നി മിഷേല്‍ ഒബാമയെയും അവഹേളിച്ചുള്ള വീഡിയോ സാമൂഹിക മാധ്യമ പേജില്‍ പോസ്റ്റ് ചെയ്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം.

ട്രംപിന്റെ സാമൂഹിക മാധ്യമ പേജായ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലാണ് മുന്‍ പ്രസിഡന്റിനെയും ഭാര്യയെയും കുരങ്ങുകളായി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചത്.

കുരങ്ങിന്റെ ശരീരത്തില്‍ മിഷേല്‍ ഒബാമയുടെയും ബരാക് ഒബാമയുടെയും തലകള്‍ ചേര്‍ത്തുവെച്ചായിരുന്നു ട്രംപിന്റെ വംശീയ അവഹേളനം. ‘ദ ലയണ്‍ സ്ലീപ്‌സ് ടു നൈറ്റ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോ ആണ് പങ്കുവെച്ചത്. വിവാദമായതിനു പിന്നാലെ ഇത് നീക്കം ചെയ്തു. 62 സെക്കന്‍ഡുള്ള വീഡിയോയില്‍, 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താന്‍ വോട്ടിങ് കമ്പനിയായ ഡൊമിനിയന്‍ വോട്ടിങ് സിസ്റ്റവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമുണ്ട്. വീഡിയോയുടെ അവസാനത്തിലാണ് മുന്‍ പ്രസിഡന്റിനെയും ഭാര്യയെയും കുരങ്ങുകളായി ചിത്രീകരിച്ചത്.

എന്നാല്‍, സംഭവം നിഷേധിച്ചുകൊണ്ട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് രംഗത്തെത്തി. പ്രസിഡന്റ് ട്രംപിനെ കാട്ടിലെ രാജാവായും, ഡെമോക്രാറ്റുകളെ സിംഹരാജന്റെ കഥാപാത്രങ്ങളായും ചിത്രീകരിക്കുന്ന ഒരു ഇന്റര്‍നെറ്റ് മീം വീഡിയോ ആണിതെന്നും, വൈറ്റ് ഹൗസ് ജീവനക്കാരന് സംഭവിച്ച അബദ്ധമാണെന്നും വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയില്‍ പ്രസിഡന്റിന്റെ പേജില്‍ വന്ന വംശീയാധിക്ഷേപ വീഡിയോക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശനമുയര്‍ന്നു. ട്രംപിന്റെ അടുത്ത അനുയായിയും, സൗത് കരോലിന സെനറ്ററും കറുത്ത വംശജനുമായ ടിം സ്‌കോട്ടും വിമര്‍ശിച്ചു. ഇതൊരു വ്യാജ പോസ്റ്റാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ‘വൈറ്റ് ഹൗസില്‍ നിന്നും പുറത്തുവന്ന ഏറ്റവും കടുത്ത വംശീയാധിക്ഷേപമാണിത്. പ്രസിഡന്റ് ഉടന്‍ വീഡിയോ നീക്കം ചെയ്യണം -ടിം സ്‌കോട്ട് ആവശ്യപ്പെട്ടു.

2028 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പ്രസിഡന്റ് ട്രംപിന്റെ സ്വഭാവം അറപ്പുളവാക്കുന്നതാണെന്ന് പറഞ്ഞു. എല്ലാ റിപ്പബ്ലിക്കന്‍ അംഗങ്ങളും ഇതിനെതിരെ രംഗത്തു വരണമെന്നും ആവശ്യപ്പെട്ടു.

അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗക്കാരാനായ പ്രസിഡന്റായി അധികാരമേറ്റ ബരാക് ഒബാമയെയും, പ്രഥമ വനിതയെയും അധിക്ഷേപിക്കുന്ന പ്രസിഡന്റിന്റെ നടപടി രാജ്യത്തിന് അപമാനമാണെന്നും വിമര്‍ശനമുയര്‍ന്നു.

നേരത്തെയും എ.ഐ നിര്‍മിത വീഡിയോകളും ചിത്രങ്ങളുമായി ഡോണള്‍ഡ് ട്രംപ് ലോക നേതാക്കളെ പരിഹസിച്ച്‌ രംഗത്തെത്തിയിരുന്നു. ബരാക് ഒബാമയെ ഓവല്‍ ഓഫീസില്‍ നിന്നും അറസ്റ്റ് ചെയ്ത്, തടവുപുള്ളിയുടെ ഓറഞ്ച് കുപ്പായമണിയിച്ചുള്ള ദൃശ്യങ്ങളും ട്രംപ് പങ്കുവെച്ചിരുന്നു.

ഇന്ത്യ – യുഎസ് വ്യാപാരക്കരാറിന് രൂപരേഖയായി; റഷ്യ എണ്ണ ഇടപാടിന് ചുമത്തിയ 25% തീരുവ പിന്‍വലിച്ച് ട്രംപ്

ന്യൂഡല്‍ഹി: ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാറില്‍ അന്തിമ രൂപരേഖയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര കരാറിനായുള്ള ചട്ടക്കൂട് തയ്യാറായെന്ന് ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി ഇളവ് ഉറപ്പാക്കുന്ന വിധത്തിലാണ് പുതിയ കരാര്‍ എന്നാണ് പ്രസ്താവന നല്‍കുന്ന സൂചന.

യുഎസ് വ്യാവസായിക ഉല്‍പ്പന്നങ്ങള്‍, ഉണങ്ങിയ ഡിസ്റ്റിലര്‍ ധാന്യങ്ങള്‍ (ഡിഡിജികള്‍), പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍, സോയാബീന്‍ എണ്ണ, വൈന്‍, സ്പിരിറ്റുകള്‍, തുടങ്ങിയ വിവിധതരം യുഎസ് ഭക്ഷ്യ-കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 18 ശതമാനം താരിഫ് ചുമത്തും.

5 വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യും.  മുൻഗണനാടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളിൽ വിപണി സൗകര്യങ്ങൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു. 

അതേസമയം, റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക നികുതി പിന്‍വലിക്കും. ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രപ് ഒപ്പുവച്ചാതും പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍, ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ‘പുനരാരംഭിച്ചാല്‍’ താരിഫ് വീണ്ടും ചുമത്തുമെന്ന് മുന്നറിയിപ്പും ഉത്തരവിലുണ്ട്.

സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും കൂട്ടാളികളും ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍

സ്പാ ജീവനക്കാരിയെ സുബിന്‍ ഭീഷണിപ്പെടുത്തുന്ന സിസി ടിവി ദൃശ്യം

പത്തനംതിട്ട: തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും കൂട്ടാളികളും ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. പ്രധാനപ്രതിയയായ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ, ബെര്‍ലിന്‍ ദാസ് എന്നീ രണ്ട് പ്രതികള്‍ ഇന്നലെ പിടിയിലായിരുന്നു. പിന്നാലെയാണ് കൂടുതല്‍ അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസില്‍ അന്വേഷണം നടക്കുന്നത്.

 സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതി സുബിന്‍ അലക്‌സാണ്ടര്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്താന്‍ പൊലീസ് നടപടി ആരംഭിച്ചു. കാപ്പാ നിയമം പ്രകാരം ആറുമാസത്തെ കരുതല്‍ തടങ്കലിനുശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങള്‍ തുടരുന്നതിനാലാണ് കടുത്ത നടപടിക്ക് ആലോചിക്കുന്നത്.

അതിനിടെ, തിരുവല്ലയില്‍ സ്പാ ജീവനക്കാരിക്ക് നേരെ കാപ്പ കേസ് പ്രതിയും സംഘവും അതിക്രമം കാണിച്ച സംഭവത്തില്‍ പൊലീസിലും ആഭ്യന്തര അന്വേഷണം. ഒന്നാം തീയതി നടന്ന സംഭവത്തില്‍ രണ്ട് ദിവസത്തിനു ശേഷം മാത്രം കേസെടുത്ത പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപട്. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് സംശയമാണ് ആഭ്യന്തര അന്വേഷണത്തിലേക്ക് നയിച്ചിരിക്കുന്നത്. പൊലീസുകാര്‍ സ്പാകളില്‍നിന്ന് മാസപ്പടി വാങ്ങുന്നതായും ചിലര്‍ ഇവിടങ്ങളിലെ നിത്യസന്ദര്‍ശകരാണെന്നുമുള്ള സംശയങ്ങളുണ്ട്.

കുപ്രസിദ്ധ കുറ്റവാളിയെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

കുപ്രസിദ്ധ കുറ്റവാളിക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിന് ഉത്തരവായി. കരുനാഗപ്പള്ളി, ആദിനാട്, പുത്തൻവീട്ടിൽ ഗുരുലാൽ(31) എന്നയാളിനെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. ഗുരുലാലിനെതിരെ എട്ടോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.  കഞ്ചാവ് കടത്തിയതിനും കൊലപാതകശ്രമത്തിനും ആലപ്പുഴ വള്ളിക്കുന്നം സ്റ്റേഷനിൽ രണ്ട് കേസുകളും കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിനും നരഹത്യ ശ്രമത്തിനും ഉൾപ്പെടെ നാലു കേസുകളും ചവറ പോലീസ് സ്റ്റേഷനിൽ വഞ്ചനകുറ്റത്തിനും ഇയാൾക്ക് കേസുണ്ട്. നിലവിൽ ഇയാൾ കരുനാഗപ്പള്ളിയിൽ വെച്ച് ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച കേസിൽ തിരുവനന്തപുരം  പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ ആയിരുന്നു.പ്രതിക്കെതിരെ കൊല്ലം സിറ്റി  ജില്ലാ പോലീസ് മേധാവി  സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ കളക്ടർ ദേവിദാസ്.എൻ ഐ.എ.എസ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൂജപ്പുര സെൻട്രൽ ജയിലിൽ എത്തി കാപ്പ ഉത്തരവ് നടപ്പാക്കുകയായിരുന്നു.