Home Blog Page 399

കവി ഇഞ്ചക്കാട് ബാലചന്ദ്രന് ‘കാവ്യശ്രീ പുരസ്കാരം’ സമ്മാനിച്ചു

കുന്നത്തൂർ:പ്രശസ്ത കവിയും ഗാനരചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രന് ജനാധിപത്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ ‘കാവ്യശ്രീ പുരസ്കാരം’ സമ്മാനിച്ചു.കടമ്പനാട് വൈഎംസി ഹാളിൽ നടന്ന ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടിയിൽ സംസ്ഥാന ചെയർമാൻ കുന്നത്തൂർ.ജെ.പ്രകാശ് പുരസ്കാരം നൽകി.സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ എം.ആർ ജയപ്രസാദ്,സുരേഷ് കുഴുവേലിൽ,സന്തോഷ് പവിത്രം,അടൂർ ജയപ്രകാശ്,ഷീജാ മുരളീധരൻ,മനോജ് മണ്ണടി,വിമലാ മധു,വിജയലക്ഷ്മി ഉണ്ണിത്താൻ,സരിജ എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തിൻ്റെ ഭാഗമായി
നടന്ന ഗാന്ധി കവിയരങ്ങ് സദാശിവൻ പൂവത്തൂർ ഉത്ഘാടനം ചെയ്തു.നെടുമങ്ങാട് മോഹനചന്ദ്രൻ, ആശാ ജിജി,ശ്രീദേവി പുലിക്കുളം,ഡെറീന,ഹന്ന അനിൽ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ വിവിധ തലങ്ങളിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് കുഴുവേലി ,ഉഷാകുമാരി.എൽ,റെജി മാമൻ,ജോൺ സി.ശാമുവേൽ,സരളാ ലാൽ,സ്മിത എസ്.ആർ,സോമൻ കൊച്ചുവിള,സുമാ മാത്യു,സുമതി പ്രസന്നകുമാർ എന്നിവർക്ക് ആദരവും നൽകി.

അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ

ഹരാരെ: അണ്ടർ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീടം ഇന്ത്യക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ബൗളർമാരെ നിലംതൊടീക്കാതെ തല്ലിത്തകർത്ത് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് അടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 311 റൺസിന് ടീം എറിഞ്ഞിട്ടു. ഇന്ത്യയുടെ ആറാം കിരീട നേട്ടമാണ്. സ്കോർ: ഇന്ത്യ 411/9. ഇംഗ്ലണ്ട് 311.


സെഞ്ചുറി നേടിയ കാലെബ് ഫാൽകോനറാണ് (66 പന്തിൽ 115 ) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോറിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് തുടക്കം തന്നെ പിഴച്ചു. 19 റൺസ് എടുക്കുന്നതിനിടെ ജോസഫ് മൂർസിനെ (17) തുടക്കത്തിൽ തന്നെ ടീമിന് നഷ്ടമായി. അർധ സെഞ്ചുറി നേടിയ ഓപ്പണർ ബെന്‍ ഡോകിങ്സ് (56 പന്തിൽ 66) പിന്നീടെത്തിയ ബെൻ മേയസിന്റെയും (45), ക്യാപ്റ്റൻ തോമസ് റൂന്റെയുമൊപ്പം (31) ടീം സ്കോർ ഉയർത്തി. സ്കോർ 174 എത്തി നിൽക്കെ ബെന്‍ ഡോകിങ്സ് വീണു. പിന്നീട് എത്തിയ റാൽഫി ആൽബെറ്റ് (0), ഫർഹാൻ അഹമ്മദ് (1), സെബാസ്റ്റ്യൻ മോർഗൻ (0) എന്നിവർ കൂടാരം കയറിയതോടെ 177/7 എന്ന നിലയിൽ ഇംഗ്ലണ്ട് ഒതുങ്ങി.


എന്നാൽ പീന്നീട് ഒന്നിച്ച കാലെബ് ഫാൽകോനറും ജെയിംസ് മിന്റോയും (28) പരുങ്ങലിലായ ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 92 റൺസാണ് അടുച്ചത്.


സിംബാബ്‌വേയിലെ ഹരാരെ സ്‌പോർട്‌സ്‌ ക്ലബ്ബ്‌ മൈതാനത്ത്‌ നടന്ന മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറിയുമായി കത്തിക്കയറിയ വൈഭവാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 80 പന്തിൽ നിന്ന് 175 റൺസാണെടുത്തത്. 15 വീതം ഫോറും സിക്സും പറത്തി. 32 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് സെമിയിൽ തിളങ്ങിയ ആരോൺ ജോർജിനെയാണ് ആദ്യം നഷ്ടമായത്.
പിന്നീട് ക്യാപ്റ്റൻ ആയുഷ് മാത്രെയുമായി ചേർന്ന് വൈഭവ് ഇംഗ്ലണ്ട് നിരയെ അടിച്ച് തകർക്കുകയായിരുന്നു. അർധസെഞ്ചുറി (51 പന്തിൽ 50) നേടിയതിന് പിന്നാലെ ആയുഷ് പുറത്തയി. ഇരുവരും ചേർന്ന് 90 പന്തുകളിൽ 142 റൺസിന്റെ കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. പിന്നാലെയെത്തിയ വേദാന്ത് ത്രിവേദിയും (32) വൈഭവും ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ടും ഉയർത്തി. വൈഭവ് കത്തിക്കയറിയതോടെ ടീം സ്കോർ 25-ാം ഓവറിൽ 250 റൺസും കടന്നു. 26–ാം ഓവറിൽ മനി ലുംസ്ഡെനിന്റെ പന്തിലാണ് വൈഭവ് വീണത്. പിന്നീട് ഇന്ത്യയുടെ റണ്ണൊഴുക്കിന് വേഗം കുറഞ്ഞു. അഭിഗ്യാൻ കുണ്ടു (40), വിഹാൻ മൽഹോത്ര (30), കനിഷ്ക് ചൗഹാൻ (37) എന്നിവർ കൂടി തിളങ്ങിയതോടെ സ്കോർ 400 പിന്നിട്ടു.

നെടുവത്തൂരിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം: സ്കൂൾ മാനേജർക്കെതിരെ കേസെടുത്തു

കൊല്ലം: കൊല്ലം നെടുവത്തൂരിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞതിൽ സ്കൂൾ മാനേജർക്കെതിരെ കേസെടുത്തു. നെടുവത്തൂർ ഈശ്വരവിലാസം ഹൈസ്കൂളിലെ മാനേജർ സുരേഷ് കുമാറിനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. അധ്യാപികയുടെ പരാതിയിൽ സെക്യുരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ഇയാളെ സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.


എന്നാൽ സെക്യൂരിറ്റിയെ മാത്രം പ്രതി ചേർത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് പ്രേരണാക്കുറ്റം ചുമത്തി മാനേജർക്കെതിരെയും കേസെടുത്തത്. അന്യായമായി തടഞ്ഞുവച്ചതിനായിരുന്നു സെക്യൂരിറ്റിക്കെതിരെ കേസ്. സ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. അധ്യാപികയുടെ പരാതിയിൽ വനിതാ കമ്മീഷനും കേസ് അന്വേഷിക്കുന്നുണ്ട്.

രണ്ട് ദിവസം മുമ്പ് കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. എസ്. സിന്ധു എന്ന അധ്യാപികയെയാണ് തടഞ്ഞത്. മാനേജറുടെ നിർദേശപ്രകാരമാണ് തടഞ്ഞതെന്ന് സെക്യൂരിറ്റി ജീവനക്കാരനും സിന്ധുവും പറ‍ഞ്ഞിരുന്നു. നേരിട്ടത് കടുത്ത അപമാനമാണെന്നും നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും അധ്യാപിക പറ‍ഞ്ഞിരുന്നു.
തടഞ്ഞതിന് പിന്നാലെ അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. സർക്കാർ ഉത്തരവ് പ്രകാരമാണ് അധ്യാപിക ചുരിദാർ ധരിച്ച് സ്കൂളിലെത്തിയത്.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

കൊൽക്കത്തയിലുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 43 ഒഴിവുണ്ട്. കൊൽക്കത്ത, ഡൽഹി, ബെംഗളൂരു തേജ്പുർ (അസം), ഗിരീഡിഹ് (ഝാർഖണ്ഡ്) എന്നിവിടങ്ങളിലാണ് നിയമനം.

തസ്തികകളും ഒഴിവും
അസോസിയേറ്റ് സയന്റിസ്റ്റ് -4, സെക്ഷൻ ഓഫീസർ (അക്കൗണ്ട്‌സ്/ജനറൽ)-13, സയന്റിഫിക് അസിസ്റ്റന്റ്/സയന്റിഫിക് അസിസ്റ്റന്റ് (ലൈബ്രറി) 6, എൻജിനിയറിങ് അസിസ്റ്റന്റ് (സിവിൽ)-1, ഫാർമസിസ്റ്റ്-1, അസിസ്റ്റന്റ് (ലബോറട്ടറി)-1, കാർപ്പെന്റർ-1, ഇലക്ട്രീഷ്യൻ-4, ഡ്രൈവർ -2, ബൈൻഡർ-1, ഓപ്പറേറ്റർ-കം- മെക്കാനിക് (ഓഡിയോവിഷ്വൽ)-1, അസിസ്റ്റന്റ് (പ്രിന്റിങ്/ലൈബ്രറി)-5, ഓപ്പറേറ്റർ-കം-മെക്കാനിക് (ലിഫ്റ്റ്)-1, കുക്ക് -2.

അപേക്ഷ
സ്പീഡ്/രജിസ്റ്റേഡ് തപാലിലാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളും അപേക്ഷാഫോമും www.isical.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 22.

ശരീരത്തിലെ പോഷകക്കുറവുകളും അതിന്റെ ലക്ഷണങ്ങളും

ശരീരത്തിലെ പോഷകങ്ങളുടെ കുറവ് പലതരം ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ഈ സാധാരണ ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പലതരം രോഗങ്ങൾക്ക് വഴിവയ്ക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

മഗ്നീഷ്യം കുറവിൻ്റെ ലക്ഷണങ്ങൾ

പേശിവലിവ്, അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, തലവേദനയും ദേഷ്യവും.

വിറ്റാമിൻ ബി12 കുറവിൻ്റെ ലക്ഷണങ്ങൾ

കൈകളിലും കാലുകളിലും തരിപ്പ്, ബലഹീനതയും തലകറക്കവും, ഓർമ്മക്കുറവ്, വിളർച്ച.

അയൺ കുറവിന്റെ ലക്ഷണങ്ങൾ

തുടർച്ചയായ ക്ഷീണവും ബലഹീനതയും, ചർമ്മം വിളറിയതായി കാണപ്പെടുക, ശ്വാസംമുട്ടൽ, തലവേദന അല്ലെങ്കിൽ തലകറക്കം.

വിറ്റാമിൻ ഡി കുറവിൻ്റെ ലക്ഷണങ്ങൾ

എല്ലുകളിലും സന്ധികളിലും വേദന, പേശികളുടെ ബലഹീനത, വിഷാദം അല്ലെങ്കിൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ.

സിങ്ക് കുറവിൻ്റെ ലക്ഷണങ്ങൾ

രോഗപ്രതിരോധശേഷി കുറയുക, മുടി കൊഴിച്ചിൽ, മുറിവുകൾ ഉണങ്ങാൻ വൈകുന്നത്, രുചിയും മണവും കുറയുക.

ഒമേഗ-3 യുടെ കുറവ്

വരണ്ട ചർമ്മം, സന്ധികളിൽ വേദന, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ.

പ്രോട്ടീൻ കുറവിൻ്റെ ലക്ഷണങ്ങൾ

പേശികൾ ദുർബലമാകുക, അമിതമായ വിശപ്പ്, മുടിയും നഖങ്ങളും ദുർബലമാകുക, രോഗപ്രതിരോധശേഷി കുറയുക.

ശ്രദ്ധിക്കാം
ഭക്ഷണത്തിൽ പലതരം പയർവർഗ്ഗങ്ങൾ, അരി, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മുട്ട തുടങ്ങിയവ ഉൾപ്പെടുത്തിയാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കും.

അടുത്ത വർഷം മുതൽ എൻപിആർ നടപ്പാക്കുമെന്ന അഭ്യൂഹം: ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ, ‘കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല’

തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല എന്നുറപ്പാക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ സെൻസസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ (National Population Register -എൻപിആർ) നടപ്പാക്കാനുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ 2019-ൽ തന്നെ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.

ഒരു കാരണവശാലും കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. കോവിഡ് കാരണം പിന്നീട് സെൻസസ് നടപടിക്രമങ്ങൾ നടന്നില്ല. അടുത്ത വർഷം മുതൽ രാജ്യത്താകെ സെൻസസ് നടപടികൾ വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തിൽ സെൻസസിനൊപ്പം നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ കൂടി നടത്തിയേക്കും എന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല എന്നുറപ്പാക്കാൻ എൽഡിഎഫ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരെയുള്ള സർക്കാരിന്റെ സുവ്യക്തമായ നിലപാട് ഉയർത്തിപ്പിടിച്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും 20-12-2019 മുതൽ നിർത്തിവെച്ചിരിക്കുന്നതായി പ്രഖ്യാപിക്കുകയാണ് ഈ ഉത്തരവിൽ. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലേതായിരുന്നു. സംസ്ഥാനത്ത് ഒരു കാരണവശാലും എൻപിആർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച കേരളത്തിലെ സർക്കാർ തന്നെയാണ് സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്തതും. ഈ നിലപാടുകളുടെ തുടർച്ചയാണ് പുതിയ ഉത്തരവെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ഔദ്യോ​ഗിക വാഹനം അപകടകരമായി ഓടിച്ചു, മാന്നാർ സ്റ്റേഷനിലെ സിപിഒയെ സസ്പെൻഡ് ചെയ്തു; ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടി

ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ പൊലീസ് ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ച ഡ്രൈവ‍ർക്ക് സസ്പെൻഷൻ. മാന്നാ‍ർ പൊലീസ് സ്റ്റേഷനിലെ സ്വരാജിനെതിരെയാണ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടപടി. കായംകുളം- ചെട്ടികുളങ്ങര റോഡിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസ് വാഹനം അപകടകരമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രക്കാരായ യുവാക്കളാണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് വാഹനം റോഡരികിൽ നിർത്തിയിട്ടു. വാഹനത്തിനുള്ളിൽ ഛർദ്ദിച്ചതായും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി മാന്നാ‍ർ എസ് എച്ച് ഓയോട് വിശദീകരണം തേടി. വകുപ്പ്തല അന്വേഷണവും നടന്നു. സ്വരാജ് മദ്യപിച്ചിരുന്നതായി ആരോപണം ഉയ‍ർന്നെങ്കിലും സംഭവദിവസം വൈദ്യപരിശോധന നടത്തിയിരുന്നില്ല. അപകടകരമായാണ് വാഹനം ഓടിച്ചതെന്നും മദ്യപിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് മാന്നാ‍ർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിപിഒ സ്വരാജിനെ സസ്‌പെന്റ് ചെയ്തത്.

സകല മര്യാദകളും ലംഘിച്ച് ഡോണൾഡ് ട്രംപ്, ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ വെച്ചുപിടിപ്പിച്ച് വീഡിയോ; യുഎസിൽ പ്രതിഷേധം

വാഷിംഗ്ടൺ: മുൻ പ്രസിഡന്‍റ് ബരാക് ഒബാമയെയും പ്രഥമ വനിത മിഷേൽ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള വീഡിയോ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്. കറുത്ത വർഗ്ഗക്കാരെ കുരങ്ങുകളുമായി താരതമ്യം ചെയ്യുന്ന പഴയകാല വംശീയ അധിക്ഷേപത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

2020ലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഒരു ചെറിയ വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ വെച്ചുപിടിപ്പിച്ചത്. ഈ ദൃശ്യം വരുമ്പോൾ ‘ദി ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന പാട്ടിന്‍റെ തുടക്കം പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നുണ്ട്. ഇത് വെറുമൊരു ഇന്‍റർനെറ്റ് മീം മാത്രമാണെന്നും ട്രംപിനെ കാട്ടിലെ രാജാവായും ഡെമോക്രാറ്റുകളെ ലയൺ കിംഗിലെ കഥാപാത്രങ്ങളായും ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രതികരിച്ചത്. പ്രതിഷേധം വെറും വ്യാജ രോഷം ആണെന്നും അവർ ആരോപിച്ചു.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഇതിനെ അങ്ങേയറ്റം അറപ്പുളവാക്കുന്ന പെരുമാറ്റം എന്ന് വിശേഷിപ്പിച്ചു. എല്ലാ റിപ്പബ്ലിക്കൻ അംഗങ്ങളും ഇതിനെ തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹക്കീം ജെഫ്രീസ് ഉൾപ്പെടെയുള്ള പ്രമുഖരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുൻപും ബരാക് ഒബാമ അറസ്റ്റ് ചെയ്യപ്പെടുന്ന രീതിയിലുള്ള എഐ വീഡിയോകളും മറ്റ് ഡെമോക്രാറ്റിക് നേതാക്കളെ പരിഹസിക്കുന്ന ചിത്രങ്ങളും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ പുതിയ വീഡിയോ വംശീയതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടയും ഭാര്യയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; നിലയ്ക്കൽ അന്നദാനത്തിലെ ലക്ഷങ്ങളുടെ ക്രമക്കേടിൽ നടപടി

പത്തനംതിട്ട: നിലയ്ക്കൽ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കൾ താത്കാലികമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്. 2018-19 മണ്ഡല മകരവിളക്ക് തീർഥാടന കാലയളവിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഇ ഡി അന്വേഷണം തുടരുന്നതിനിടെയാണ് സ്വത്ത് കണ്ടുകെട്ടൽ നടപടിയിലേക്കും കടന്നത്.

വ്യാജ ബില്ലുകൾ ചമച്ച് ദേവസ്വം ഫണ്ടിൽ നിന്ന് 59.98 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങളും വാങ്ങിയതായി വ്യാജ രേഖകൾ ഉണ്ടാക്കിയാണ് തിരിമറി നടത്തിയത്. ദേവസ്വം ബോർഡിന് ലഭിക്കേണ്ട വലിയൊരു തുക ഇത്തരത്തിൽ പ്രതികൾ സ്വന്തമാക്കിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ആദ്യം പൊലീസ് അന്വേഷണം നടന്നിരുന്നു. ഇതിന് ശേഷമാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ ഡി കേസ് ഏറ്റെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് വിവരം.

ഡോക്ടർ വന്ദനാദാസ് കേസ് പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയായി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനാദാസ് വധകേസിലെ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായി. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് മുമ്പാകെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആയ  കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിനെ വിസ്തരിച്ചതോടുകൂടിയാണ് കേസിലെ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായത്.*

വന്ദനയെ കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയുടെ കുറ്റകൃത്യം തെളിയിക്കുന്നതിനായി 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി സാധനങ്ങളും ആണ് പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ കോടതി മുമ്പാകെ തെളിവായി ഹാജരാക്കിയത്. സ്കൂൾ അധ്യാപകനായ പ്രതി സന്ദീപ്, 2023 മെയ് മാസം പത്താം തീയതി വെളുപ്പിനെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോടൊപ്പം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ സമയം ആശുപത്രിയിലെ പ്രൊസീജിയർ റൂമിൽ ഉണ്ടായിരുന്ന കത്രിക കൈവശപ്പെടുത്തി എടുത്ത് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെ ഉണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥന്മാരെയും ആംബുലൻസ് ഡ്രൈവറെയും പ്രതിയുടെ ഒപ്പം എത്തിയ രണ്ട് സമീപ സമീപവാസികളെയും കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്.*

കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായി കോടതിയിൽ വിസ്തരിച്ച പ്രതിയുടെ അടുത്ത ബന്ധു പ്രതി ക്രൂരമായ രീതിയിൽ ശാരീരികമായി ഉപദ്രവിക്കുന്നതിൽ മടി കാണിക്കാത്ത ആളാണ് എന്ന് കോടതിയിൽ മൊഴി കൊടുത്തിരുന്നു. കുറ്റകൃത്യത്തിന് ശേഷം പ്രതി ഉപയോഗിച്ച കത്രിക ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഫിൽട്ടർ വാട്ടർ ടാപ്പിൽ കഴുകിയതിനുശേഷം ഒളിപ്പിക്കാൻ ശ്രമിച്ചതും കേസിൽ പ്രതിക്ക് എതിരായിട്ടുള്ള സാഹചര്യമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.  കൂടാതെ പോലീസ് ഉദ്യോഗസ്ഥന്മാരെയും മറ്റും കൊലപ്പെടുത്തണം എന്നുള്ള ഉദ്ദേശത്തോടുകൂടിതന്നെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹോസ്പിറ്റലിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെടുത്തത് പ്രോസിക്യൂഷൻ കോടതിയിൽ തെളിവായി ഹാജരാക്കിയിരുന്നു. കൂടാതെ വന്ദനയും കൂടെയുണ്ടായിരുന്ന ഡോക്ടറും കൂടി പ്രതിയെ ചികിത്സിക്കുന്ന ദൃശ്യങ്ങൾ പ്രതിയുടെ മൊബൈൽ ഫോണിൽ പകർത്തപ്പെട്ടത് പോലീസ് പോലീസ് കണ്ടെടുത്തതും പ്രോസിക്യൂട്ടർ കോടതിയിൽ വിചാരണ മധ്യേ പ്രദർശിപ്പിച്ച് തെളിവിലേക്ക് ഹാജരാക്കിയിരുന്നു.*

കേസിൽ കോടതി പ്രതിയെ നേരിട്ട് ചോദ്യം ചെയ്യുന്ന നടപടികൾ  തിങ്കളാഴ്ച ആരംഭിക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരാണ് ഹാജരാകുന്നത്.