Home Blog Page 389

തൊഴിലാളി ദ്രോഹത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരത്തിൽ:ഉല്ലാസ് കോവൂർ

ശാസ്താംകോട്ട:കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളികളെ ദ്രോഹിക്കുന്നതിൽ മത്സരിക്കുകയാണെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ ആരോപിച്ചു.യുഡിറ്റിഎഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകൾ തൊഴിലാളികളെ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ്.പകലന്തിയോളം പണിയെടുത്താലും ഒരു കിലോ വെളിച്ചെണ്ണ വില പോലും ദിവസ കൂലിയായ ലഭിക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളോട് കാട്ടുന്ന ക്രൂരത നീതികരിക്കാനാകില്ലെന്നും ഉല്ലാസ് കോവൂർ പറഞ്ഞു.യുഡിറ്റിഎഫ് നിയോജക മണ്ഡലം ചെയർമാർ തടത്തിൽ സലീം അദ്ധ്യക്ഷത വഹിച്ചു.

യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സുഭാഷ്,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, ജി.തുളസീധരൻ പിള്ള,പറമ്പിൽ സുബേർ,തുണ്ടിൽ നിസാർ,എസ്.അമ്മിണികുട്ടൻ പിളള,എസ്.ബഷീർ,ഹരിമോഹൻ,ബഷീർ ഒല്ലായിൽ,സരസചന്ദ്രൻ പിള്ള,മുഹമ്മദ് ഉസ്മാൻ,തൊളിക്കൽ ദേവരാജൻ,ബാബു ഹനീഫ,ചെല്ലപ്പൻ ഇരവി,സന്തോഷ് പവിത്രം,ഷൗക്കത്ത്,ജെ.സരോജാക്ഷൻ പിള്ള,മംഗലത്ത് ഗോപാലകൃഷ്ണ പിള്ള,നഭിസത്ത് ബീവി,രേണുക,സ്റ്റാലിൻ,അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

കോവൂര്‍ പണ്ടാരവിള മൂര്‍ത്തീക്ഷേത്രത്തിലെ ഉച്ചാര ഉല്‍സവം ബുധനാഴ്ച

കോവൂര്‍. പണ്ടാരവിള മൂര്‍ത്തീക്ഷേത്രത്തിലെ ഉച്ചാര ഉല്‍സവം ബുധനാഴ്ച നടക്കും. രാവിലെ ആറിന് ഗണപതിഹോമം,ഏഴിന് തിരുസന്നിധിയില്‍ പറ, 7.30ന് മഹാനിവേദ്യം തെരളി സമര്‍പ്പണം, വൈകിട്ട് 3.30ന് കെട്ടുകാഴ്ച,ഏഴിന്കോവൂര്‍ മൊട്ടയ്ക്കല്‍ ഭരണിക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും താലപ്പൊലി ഘോഷയാത്ര.വൈകിട്ട്6.30മുതല്‍ പാട്ടിന്‍റെ പാലാഴി, രാത്രി 12ന് ഗുരുസിപൂജ

ജടായുപ്പാറയിൽ മോക്ക്ഡ്രിൽ 11ന്

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്തപ്രതികരണ സേനയുടെയും സംയുക്താഭിമുഖ്യത്തിൽ ചടയമംഗലം ജടായു എർത്ത് സെന്ററിൽ കേബിൾ കാർ അപകട രക്ഷാപ്രവർത്തനം സംബന്ധിച്ച മോക്ക് ഡ്രിൽ ഫെബ്രുവരി 11ന് രാവിലെ എട്ടിനു നടക്കും. കേബിൾ കാർ യാത്രയ്ക്കിടെ കുടുങ്ങിപ്പോകുന്നവരെ രക്ഷപ്പെടുത്തൽ, മറ്റ് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതുവഴി
വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും സഹായിക്കുന്നു.
മോക്ക് ഡ്രിൽ പ്രവർത്തനങ്ങളുടെ ആസൂത്രണവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായ എ ഡി എം ജി നിർമൽകുമാറിന്റെ അധ്യക്ഷതയിൽ ജടായു എർത്ത് സെന്ററിൽ യോഗം ചേർന്നു. ആരക്കോണം എൻ ഡി ആർ എഫ് നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാഡന്റ് എസ് വൈത്തിയലിംഗം, പുനലൂർ ആർ ഡി ഓ ജി സുരേഷ് ബാബു, കൊട്ടാരക്കര തഹസിൽദാർ മോഹനകുമാരൻ നായർ, പോലീസ്, അഗ്നിരക്ഷ, ആരോഗ്യം, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ചടയമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് നിയമനം

കുടുംബശ്രീ ജില്ലാമിഷന്‍ ഓച്ചിറ ബ്ലോക്കില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രനര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കും. യോഗ്യത: ബി.കോം, ടാലി ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി- 18- 40 വയസ്. ഓച്ചിറ ബ്ലോക്ക് പരിധിയിലെ സി ഡി എസുകളിലെ കുടുംബശ്രീ അംഗം/ കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ആയിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ കാര്‍ഡ്, കുടുംബശ്രീ അംഗത്വം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 15 ന് വൈകീട്ട് നാലിനകം കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍, ആനന്ദവല്ലീശ്വരം, സപ്ലൈകോയുടെ മുകള്‍നില, തേവള്ളി പി.ഒ, കൊല്ലം വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, ഓച്ചിറ ബ്ലോക്ക് പരിധിയിലുള്ള സിഡിഎസ് ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷാഫോം ലഭിക്കും.

കുമരന്‍ചിറ ഉത്സവം: സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി

കുമരന്‍ചിറ ദേവിക്ഷേത്രത്തില്‍ ഫെബ്രുവരി 17ന് നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കും. എ.ഡി.എം ജി.നിര്‍മല്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഉത്സവത്തിന് മുന്നോടിയായി പൊതുസ്ഥലങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ പിഴ ഈടാക്കണമെന്ന് നിര്‍ദേശിച്ചു. ഗതാഗത നിയന്ത്രണം, ക്രമസമാധാനപരിപാലനം പൊലിസ് ഉറപ്പാക്കും. ക്ഷേത്രവും പരിസരവും ഉത്സവമേഖലയായി പ്രഖ്യാപിക്കും. തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ പൊലിസ്, ക്ഷേത്രഭരണസമിതി അംഗങ്ങള്‍, കരകമ്മിറ്റി, കെട്ടുകാഴ്ച കമ്മിറ്റി എന്നിവരുടെ പ്രത്യേകയോഗം ചേരണമെന്നും നിര്‍ദ്ദേശിച്ചു. ക്ഷേത്രഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചിന്നു പാപ്പുവിന്റെത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്…. ചിന്നുവിന്റെ സുഹൃത്തായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു

കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. കഴുത്തില്‍ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ഗംഗാധരന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞദിവസവും വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണ് ചിന്നു സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ജനുവരി 25നാണ് അവസാനമായി ആദൂരിലെ വീട്ടിലെത്തിയതെന്നും സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ചിന്നു അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.
ആത്മഹത്യ ചെയ്ത വ്‌ലോഗര്‍ ചിന്നു പാപ്പു ദിവസങ്ങള്‍ക്കു മുന്‍പ് പങ്കുവച്ച വിഡിയോ പ്രേക്ഷകര്‍ക്കിടയില്‍ നൊമ്പരമാകുന്നു. വ്‌ലോഗില്‍ അതീവ സന്തോഷവതിയായി കാണുന്ന ഈ 25കാരി കുട്ടി പെട്ടെന്ന് ജീവനൊടുക്കേണ്ടി വന്ന സാഹചര്യം എന്തായിരിക്കുമെന്നാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകളില്‍ ആളുകള്‍ ചോദിക്കുന്നത്.
തുടര്‍ച്ചയായി ഫോണ്‍ വിളിച്ചിട്ടും എടുക്കാതായതോടെ ആണ്‍സുഹൃത്ത് റൂമിലെത്തി നോക്കിയപ്പോഴാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍ ചിന്നു പാപ്പുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയാണ് സുഹൃത്ത് മറ്റൊരാളോടൊപ്പം റൂമിലെത്തിയത്. തൂങ്ങിയ നിലയില്‍ കണ്ടതോടെ ഇയാള്‍ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചിന്നുവിന്റെ സുഹൃത്തായ യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ചിന്നുവിന്റെയും യുവാവിന്റെയും മൊബൈല്‍ ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. ആത്മഹത്യയ്ക്ക് യുവാവ് പ്രേരിപ്പിച്ചിരുന്നോ എന്നതുള്‍പ്പെടെ അന്വേഷിക്കുകയാണ്.

കൈക്കൂലി കേസില്‍ മുന്‍ റവന്യു ഉദ്യോഗസ്ഥന് 7 വര്‍ഷം തടവും 20000 രൂപ പിഴയും

കൊല്ലം: കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ റവന്യു ഉദ്യോഗസ്ഥന് 7 വര്‍ഷം തടവും 20000 രൂപ പിഴയും. പന്തളം മുനിസിപ്പാലിറ്റി മുന്‍ റവന്യു ഇന്‍സ്‌പെക്ടറും, പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയുമായ റെജി ജോര്‍ജിനെയാണ് കൊല്ലം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. പന്തളം സ്വദേശിയായ പരാതിക്കാരന് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റ് അനുവദിക്കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങിയതാണ് കേസ്. ഓണര്‍ഷിപ്പ് മാറ്റി പരാതിക്കാരന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 30,000 രൂപ കൈക്കൂലി നല്‍കണമെന്ന് റവന്യു ഇന്‍സ്‌പെക്ടറായ റെജി ജോര്‍ജ് പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് പ്രതിയെ പിടികൂടുകയായിരുന്നു. കേസില്‍ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ഡോ. സി.എസ്.മോഹിത് ആണ് വിധി പുറപ്പെടുവിച്ചത്.

പോറ്റിക്കോട്ട പൊളിഞ്ഞു’,കേരളത്തിൽ വീശുന്നത് എൽഡിഎഫ് കാറ്റെന്നും നൂറ് കനഗോലുമാർ ശ്രമിച്ചാലും യുഡിഎഫ് അധികാരത്തിൽ എത്തില്ലെന്നും ബിനോയ് വിശ്വം

ശാസ്താംകോട്ട:ശബരിമല സ്വർണപാളി വിവാദത്തിൽ യുഡിഎഫും ബിജെപിയും നെയ്തെടുത്ത കോട്ടകളെല്ലാം പൊളിഞ്ഞതായും,ഉണ്ണികൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കൺവീനർക്കും കോൺഗ്രസ് – ബിജെപി നേതാക്കന്മാർക്കും അടുത്ത ബന്ധമാണുള്ളതെന്നും എൽഡിഎഫ് വികസന മുന്നേറ്റ ജാഥ കൺവീനറും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം ആരോപിച്ചു.ശാസ്താംകോട്ടയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയിലെ സ്വർണപാളികളിൽ ഒരു തരിയെങ്കിലും എടുത്തിട്ടുള്ളവർ എൽഡിഎഫിൽ ഉണ്ടാകില്ല.എന്നാൽ ജയിലിൽ കിടക്കുന്ന എ.പദ്മകുമാർ അടക്കമുള്ളവരെ പാർട്ടിയിൽ നിന്നും പുറത്താക്കാതെ സംരക്ഷിക്കുകയല്ലേ എന്ന ചോദ്യത്തിന് കോടതി കുറ്റവാളിയായി കണ്ടെത്തുന്നതു വരെ മാത്രമേ എൽഡിഎഫിൽ ഉണ്ടാവുകയുള്ളുവെന്ന് ബിനോയ് വിശ്വം മറുപടി നൽകി.കോൺഗ്രസ് നേതാക്കന്മാരുമായി മാത്രമല്ല ബിജെപിയുടെ മുൻ കർണാടക മുഖ്യമന്ത്രി,ഉപ മുഖ്യമന്ത്രി എന്നിവരുമായെല്ലാം ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത ബന്ധമാണുള്ളത്.യുഡിഎഫ് ഭരണകാലത്തെ ദേവസ്വം ബോർഡ് ഭരണസമിതി നടത്തിയ സ്വർണ കൊടിമര നിർമ്മാണത്തിലും വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.തിരുവനന്തപുരം കോർപ്പറേഷനിൽ കഷ്ടിച്ച് ഭരണം കിട്ടിയ ബിജെപി പ്രധാനമന്ത്രിയെ വരുത്തി ‘ബ്ല്യൂ പ്രിൻ്റ് പ്രഖ്യാപനം നടത്തി നഗര വികസനം സാധ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് എന്തായെന്ന് ബിനോയ് വിശ്വം ചോദിച്ചു.പ്രധാനമന്ത്രി തലസ്ഥാനത്ത് വന്നു പോയതല്ലാതെ എന്തു പ്രഖ്യാപനമാണ് നടത്തിയത്.ഇപ്പോൾ എല്ലാവരെയും കൂടി വണ്ടിയിൽ കയറ്റി ഡൽഹിയിലേക്ക് കൊണ്ടു പോയിരിക്കയാണ്.അവരുടെ ഒരു വനിതാ കൗൺസിലറായ ശ്രീലേഖയ്ക്ക് മേയർ പദവി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതിനെ തുടർന്ന് അവർ ഇടഞ്ഞു നിൽക്കുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ? കവി സച്ചിദാനൻ്റെ വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തിന്
സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.സ്വരാജാണ് മറുപടി നൽകിയത്.എൽഡിഎഫ് അധികാരത്തിൽ വീണ്ടും എത്തിയാൽ അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ടുള്ള ഭരണമായിരിക്കും നടക്കുക.മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് മുൻമന്ത്രി സി.ദിവാകരൻ മീൻ വിവാദം ഉയർത്തി കൊണ്ട് വന്ന് വീണ്ടും വഷളാക്കരുതെന്ന് ബിനോയ് വിശ്വം അഭ്യർത്ഥിച്ചു.സിപിഐയിൽ ടേം വ്യവസ്ഥ നടപ്പാക്കുമോയെന്ന ചോദ്യത്തിന് ചർച്ചകളൊന്നും തുടങ്ങിയിട്ടില്ലെന്നും ചിലപ്പോൾ ഇളവുകൾ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.കുന്നത്തൂർ നിയോജക മണ്ഡലത്തിൻ്റെ വികസനമുരടിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ബിനോയ് വിശ്വം അടക്കമുള്ള ജാഥാ അംഗങ്ങൾക്ക് കഴിഞ്ഞില്ല.കഴിഞ്ഞ ദിവസം ഭരണിക്കാവിൽ വികസനമുന്നേറ്റ ജാഫയിൽ പങ്കെടുത്ത് സംസാരിച്ച ബിനോയ് വിശ്വം അടക്കമുള്ള ജാഥാ അംഗങ്ങൾ കുന്നത്തൂർ എംഎൽഎയുടെ പേര് പരാമർശിക്കാതിരുന്നതിലും ചോദ്യങ്ങൾ ഉയർന്നെങ്കിലും അതിൽ ആരും പരാതി ഉന്നയിച്ചിട്ടില് വന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.ബിനോയ് വിശ്വം അടക്കമുള്ള ജാഥാ അംഗങ്ങൾ.

മാധ്യ പ്രവർത്തകരുമായുള്ള പ്രസ്മീറ്റിൽ നിന്നും അതിന് മുമ്പായി നടന്ന പൗരപ്രമുഖർ,ജനപ്രതിനിധികൾ എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയിൽ നിന്നും കോവൂർ കുഞ്ഞുമോൻ എംഎൽഎ വിട്ടു നിന്നു.

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പുതിയ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പുതിയ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കേന്ദ്ര മന്ത്രിയുടെ സൗകര്യാര്‍ത്ഥം ഏറ്റവും അടുത്ത ദിവസം തന്നെ പാര്‍ക്കിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.

391 കോടി രൂപയുടെ കൊല്ലം റയില്‍വേ സ്റ്റേഷന്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ്. കാര്‍ പാര്‍ക്കിംഗിനുളള കെട്ടിട നിര്‍മ്മാണത്തിനായി 28.7 കോടി രൂപയാണ് ചിലവിട്ടത്. പദ്ധതി വിഭാവന ചെയ്ത സമയക്രമത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഒരേ സമയം 138 കാറുകള്‍ക്കും 236 ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ കഴിയും. അത്യാധുനിക സൗകര്യങ്ങളോട് കൂടി അഞ്ച് നിലകളിലായി ഒരു ലക്ഷത്തി പതിനയ്യായിരം ചതുരശ്ര അടി വിസതീര്‍ണത്തോടുകൂടി കെട്ടിടമാണ് പാര്‍ക്കിംഗിനായി തയ്യാറാക്കിയിട്ടുളളത്. ലിഫ്റ്റ്, അഗ്‌നിശമന സംവിധാനങ്ങള്‍ തുടങ്ങിയവ തയ്യാറാക്കിയിട്ടുണ്ട്. പാര്‍ക്കിംഗ് സംവിധാനം യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്ന് കൊടുക്കുന്നതിനുളള കരാര്‍ ഉള്‍പ്പെടെയുളള നടപടി പൂര്‍ത്തീകരിച്ചായിരിക്കും ഉദ്ഘാടനം നടത്തുന്നത്. കാര്‍പാര്‍ക്കിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു കഴിഞ്ഞാല്‍ കാലതാമസം കൂടാതെ എത്രയും പെട്ടെന്ന് അത് യാത്രക്കാര്‍ക്കു പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സംവിധാനവും ലിഫ്റ്റ്, ശുചിമുറികള്‍ തുടങ്ങി യാത്രക്കാര്‍ക്കുളള ഇതരസംവിധാനങ്ങളം സജ്ജീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ തുറന്ന പാര്‍ക്കിംഗ് സംവിധാനം നിലവിലുണ്ട്. വടക്ക് വശത്ത് കൂടുതല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. കൊല്ലം റയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ ഭാവിയിലെ ആവശ്യങ്ങള്‍കൂടി കണക്കിലെടുത്താണ് സമഗ്രമായ പാര്‍ക്കിംഗും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നിലവിലെ പ്രവര്‍ത്തന പുരോഗതി അനുസരിച്ച് നിശ്ചയിച്ച സമയത്തിനുളളില്‍ തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.

12ന് രാജ്യ വ്യാപക പണിമുടക്ക്

കൊച്ചി. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്. 10 തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബസ്, ഓട്ടോ സര്‍വീസ് ഉണ്ടാകില്ല. വിദ്യാര്‍ഥികള്‍ കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കലാലയങ്ങളും അടഞ്ഞുകിടക്കും. കേരളം ശരിക്കും സ്തംഭിക്കുമെന്നാണ് കരുതുന്നത്.

30 കോടി തൊഴിലാളികള്‍ സമരത്തിന്റെ ഭാഗമാകുമെന്ന് സമരക്കാര്‍ പറഞ്ഞു. തൊഴിലാളി വിരുദ്ധം, കര്‍ഷക വിരുദ്ധം, കോര്‍പറേറ്റ് അനുകൂലം ഇതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം എന്ന് തൊഴിലാളി സംഘടനകള്‍ വിമര്‍ശിച്ചു. രാജ്യത്തെ 600 ജില്ലകളെ സമരം ബാധിക്കുമെന്ന് അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍ പറഞ്ഞു.

കര്‍ഷകര്‍ കൂടി സമരത്തിന്റെ ഭാഗമാകുന്നതോടെ ഉത്തരേന്ത്യയിലും സമരം ബാധിക്കുമെന്നാണ് കരുതുന്നത്. ഡല്‍ഹിയും ഹരിയാനയും പഞ്ചാബും ഉത്തര്‍ പ്രദേശുമെല്ലാം കര്‍ഷക സമരത്തിന്റെ ചൂട് നേരത്തെ അറിഞ്ഞതാണ്. ബിജെപി ഭരിക്കുന്ന അസമും ഒഡീഷയും പൂര്‍ണമായി സ്തംഭിക്കുമെന്ന് കൗര്‍ അവകാശപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലും സമരം പൂര്‍ണമാകുമെന്നും അവര്‍ പറയുന്നു.

സംയുക്ത കിസാന്‍ മോര്‍ച്ച പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും സമരത്തിന്റെ ഭാഗമാകും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് ഇവരുടെ സമരം. വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ കമ്പനികളിലും സമരത്തിന്റെ പ്രചാരണം നടന്നിരുന്നു. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം ശരിക്കും സ്തംഭിക്കും, ഹിമാചല്‍ ഡല്‍ഹി മാര്‍ച്ച് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ നാല് തൊഴില്‍ ചട്ടങ്ങള്‍ ജനവിരുദ്ധമാണ് എന്നാണ് സമരക്കാര്‍ പറയുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതും കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതുമാണ് പുതിയ ചട്ടങ്ങള്‍. കൂടാതെ അടുത്തിടെ ധാരണയായ അമേരിക്കയുമായുള്ള വ്യാപാര കരാറിനെതിരെയും പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ കക്ഷികള്‍ കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ രാജ്യവ്യാപക സമരം ശക്തമാകും. ഫെബ്രുവരി 12ന് നടക്കുന്ന പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവന ഇറക്കി.

ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു. അമേരിക്ക, ന്യൂസിലാന്റ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ക്ക് ആപ്പിളിന്റെ ഇറക്കുമതി തീരുവ കുറച്ചുകൊടുത്തത് രാജ്യത്തെ കര്‍ഷകരെ തകര്‍ക്കുമെന്ന് മുന്‍ എംഎല്‍എയും കര്‍ഷക നേതാവുമായ രാകേഷ് സിങ് അഭിപ്രായപ്പെട്ടു. കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാലയങ്ങള്‍ എന്നിവ തുറക്കാന്‍ ഇടയില്ല.

സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള എല്ലാ തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും സമരത്തെ പിന്തുണച്ചു. വിദാര്‍ഥി, അധ്യാപക, അനധ്യാപക സംഘടനകളും ബാങ്ക് യൂണിയനുകളും സമരത്തിന്റെ ഭാഗമാകുന്നതോടെ കലാലയങ്ങളും ബാങ്കുകളും അടഞ്ഞുകിടക്കും. ബിജെപി അനുകൂല സംഘടനകള്‍ സമരത്തെ പിന്തുണയ്ക്കുന്നില്ല