Home Blog Page 390

അദൃശ്യമാക്കപ്പെട്ടവരുടെ ശബ്ദമാകുക എന്നതാണ് യഥാർഥ ജനാധിപത്യം, ആ ലക്ഷ്യത്തോടുള്ള തന്‍റെ പ്രതിബദ്ധത മാറ്റമില്ലാതെ തുടരുമെന്നും സച്ചിദാനന്ദന്‍

എന്നാൽ പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരാക്കുന്ന വികസന മാതൃകകളിലൂടെ ഉപരിമധ്യവർഗത്തെ പ്രീണിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയാത്തവരാണ് തനിക്കെതിരെ സൈബർ ആക്രമണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കാതിരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായ പ്രകടനത്തിനു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി പ്രമുഖ സാഹിത്യകാരന്‍ കെ. സച്ചിദാനന്ദന്‍. അദൃശ്യമാക്കപ്പെട്ടവരുടെ ശബ്ദമാകുക എന്നതാണ് യഥാർഥ ജനാധിപത്യമെന്നും, ആ ലക്ഷ്യത്തോടുള്ള തന്‍റെ പ്രതിബദ്ധത മാറ്റമില്ലാതെ തുടരുമെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സമകാലിക മാർക്സിസ്റ്റ് ചിന്തകൻ ജാക്വസ് റാൻസിയറുടെ ദർശനങ്ങൾ മുൻനിർത്തി ജനാധിപത്യത്തിന്‍റെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങളെക്കുറിച്ച് താൻ ഉയർത്തുന്ന ഗൗരവകരമായ ചർച്ചകളെ ലളിതവൽക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സൈബർ ഇടങ്ങളിലെ നിലപാടിനെ സച്ചിദാനന്ദന്‍ രൂക്ഷമായി വിമർശിച്ചു.

ഫാസിസത്തിനും ടോട്ടലിറ്റേറിയനിസത്തിനുമുള്ള ഏക മരുന്നായി റാൻസിയർ മുന്നോട്ടുവെക്കുന്ന ‘സബ് ആൾട്ടേൺ ജനാധിപത്യം’ എന്ന ആശയമാണ് തന്‍റെ വഴികാട്ടി. തൊഴിലാളികൾ, കർഷകർ, ദളിതർ, ലൈംഗിക-മത ന്യൂനപക്ഷങ്ങൾ എന്നിവരുടെ ശാക്തീകരണത്തിലൂടെ മാത്രമേ മാർക്സിസത്തിന് ഇന്ന് പ്രസക്തിയുള്ളൂ. എന്നാൽ പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരാക്കുന്ന വികസന മാതൃകകളിലൂടെ ഉപരിമധ്യവർഗത്തെ പ്രീണിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയാത്തവരാണ് തനിക്കെതിരെ സൈബർ ആക്രമണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

താൻ ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾ കേവലം വായനയിലൂടെ ലഭിച്ചതല്ലെന്നും മറിച്ച് ദശാബ്ദങ്ങൾ നീണ്ട സമരപോരാട്ടങ്ങളുടെ ബാക്കിപത്രമാണെന്നും സച്ചിദാനന്ദന്‍ ഓർമ്മിപ്പിച്ചു. അടിയന്തരാവസ്ഥ കാലത്ത് തൊഴിലാളികളുടെയും ഗോത്രവർഗക്കാരുടെയും സമരങ്ങളിൽ പങ്കെടുത്തതിന് രണ്ടുതവണ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ട്.

1985 മുതൽ തന്നെ രാജ്യത്ത് ഫാസിസത്തിന്‍റെ വരവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്ന താൻ, ഡൽഹിയിലെ കർഷക-സ്ത്രീ-ന്യൂനപക്ഷ പോരാട്ടങ്ങളിലും സജീവമായിരുന്നു. എം.എം. കൽബുർഗി കൊല്ലപ്പെട്ടപ്പോൾ സാഹിത്യ അക്കാദമിയിൽ നിന്ന് രാജി വെച്ചുകൊണ്ട് പ്രതിഷേധിക്കാൻ താൻ മടിച്ചില്ല. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്നത്തെ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ, സ്വന്തം പ്രവർത്തന ചരിത്രം അറിയാത്തവരാണ് തന്നെ പരിഹസിക്കുന്നത്.

താൻ ഇന്നുവരെ ആരുടെയും മുന്നിൽ സ്ഥാനമാനങ്ങൾക്കോ അംഗീകാരങ്ങൾക്കോ വേണ്ടി കൈനീട്ടിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ചു വ്യത്യസ്ത സാഹിത്യ വിഭാഗങ്ങളിലായി കേരള സാഹിത്യ അക്കാദമി അവാർഡുകളും അക്കാദമി ഫെല്ലോഷിപ്പും ഉൾപ്പെടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണ് താൻ. കൂടാതെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള പരമോന്നത സാഹിത്യ പുരസ്കാരങ്ങളും ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള അംഗീകാരങ്ങളും തന്‍റെ കഴിവിനും കഠിനാധ്വാനത്തിനും ലഭിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ കാഴ്ചപ്പാടുകൾ ഇല്ലാത്തവരും തന്‍റെ രചനകൾ വായിക്കാത്തവരുമാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്. അറിവില്ലാത്തവരുടെ പരിഹാസങ്ങൾക്ക് മുന്നിൽ തന്‍റെ നിലപാടുകൾ മാറ്റില്ലെന്നും ഫാസിസത്തിനെതിരായ പോരാട്ടം കൂടുതൽ കരുത്തോടെ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മെത്താഫിറ്റമിനും കഞ്ചാവും ആയി യുവാക്കള്‍ പിടിയില്‍

ശാസ്താംകോട്ട. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പാർട്ടിയും പതാരം തൊടിയൂർ തഴവ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 4.926 ഗ്രാം മെത്താഫിറ്റമിൻ 45 ഗ്രാം ഗഞ്ചാവ് എന്നിവ കടത്തിക്കൊണ്ടുവന്നതിന് 2 ബൈക്കുകൾ സഹിതം അജ്മൽ ഷാ ബിലാൽ റമീസ് എന്നിവരെ കസ്റ്റഡിയിൽ എടുത്തു.

ടി കേസിലെ പ്രതിയായ റമിസ് മുൻ കാപ്പ കേസിലെ പ്രതിയും ടി അജ്മൽ ഷായും റമിസ് എന്നിവർ മുൻ മേജർ എൻഡിപിഎസ് കേസിലെ പ്രതികളുമാണ് പാർട്ടിയിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൽ വഹാബ് പ്രിവെന്റ് ഓഫീസർമാരായ അനീഷ് റ്റി എസ്, സന്തോഷ്‌ ,പ്രിവന്റ് ഓഫീസർ ഗ്രേഡ് വിജു, സി ഇ ഒ മാരായ സുജിത് കുമാർ നിഷാദ്,വിഷ്ണു അതുൽ, ജിയോ WCEO ഷിബി എന്നിവർ ഉണ്ടായിരുന്നു

പിറകോട്ടെടുത്ത ടിപ്പർ ലോറി കയറിയിറങ്ങി പത്രം ഏജന്‍റ് മരിച്ച സംഭവം;ടിപ്പറുകളുടെ അമിതവേഗവും ഓവർലോഡും അധികൃതരുടെ നിസംഗതയും മൂലമെന്ന് പരാതി

കുന്നത്തൂർ:കുന്നത്തൂരിൽ മെറ്റൽ ക്രഷറിലേക്ക് പാറയുമായി എത്തിയ ടിപ്പർ ലോറി ഇടിച്ച് ഗൃഹനാഥൻ മരിച്ച സംഭവം അധികൃതരുടെ അനാസ്ഥ മൂലമാണെന്ന ആക്ഷേപം ശക്തമാകുന്നു.തുരുത്തിക്കര കെ.ജി ഭവനിൽ രാമകൃഷ്ണപിള്ളയാണ്(68) ഇന്നലെ വൈകിട്ട് 5 ഓടെ അപകടത്തിൽ മരിച്ചത്.കുന്നത്തൂർ ആറ്റുകടവ് – ചീക്കൽകടവ്
റോഡിൽ തൂമ്പിൻപുറം ഭാഗത്ത് വച്ചായിരുന്നു അപകടം.ചിട്ടി പിരിവ് നടത്തി വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.എതിരെ വരികയായിരുന്ന സ്കൂൾ ബസ്സിന് സൈഡ് കൊടുക്കാൻ
ലോറി വേഗതയിൽ പിറകോട്ട് എടുത്തപ്പോൾ പിറകിലായി എത്തിയ ബൈക്കിൽ പിൻചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദ്ദേഹം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

തലാപ്പിൽ ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ മെറ്റൽ ക്രഷറിലേക്ക് പാറയുമായെത്തിയ ലോറിയാണ് അപകടം സൃഷ്ടിച്ചത്.ഇവിടേക്ക് ദിവസവും നിരവധി ലോഡ് പാറയാണ് ടിപ്പർ,ടോറസ് ലോറികളിൽ എത്തിക്കുന്നത്.ലോറിയിൽ അനധികൃത സൗകര്യമൊരുക്കി ഇരട്ടിയിലധികം പാറയാണ് എത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

ഇത്തരം വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നതും
റോഡ് തകരുന്നതിനും ഇടയാക്കിയതോടെ പ്രദേശത്തെ യുവാക്കൾ പലപ്പോഴും വാഹനങ്ങൾ തടയുക പതിവായിരുന്നു.ഇതിനാൽ ആറ്റുകടവ് – തോട്ടം വഴി വാഹനങ്ങൾ എത്തുന്നതിന് നേരിയ കുറവുണ്ട്.കാരവിള
റോഡിലൂടെ ഇത്തരം വാഹനങ്ങൾ പോകാൻ നാട്ടുകാർ അനുവദിക്കില്ല.ഇതിനാൽ നെടിയവിള -തുരുത്തിക്കര വഴിയാണ് തൂമ്പിൻപുറത്തെ പ്ലാൻ്റിലേക്ക്
ലോറികൾ എത്തുന്നത്.ഇങ്ങനെ പാറയുമായി എത്തുന്ന വഴിയിലാണ് രാമകൃഷ്ണ പിള്ളയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.അനധികൃതമായി എത്തുന്ന ഇത്തരം വാഹനങ്ങൾ പരിശോധിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്.ഭാര്യ:ജയശ്രീ.മക്കൾ: ശ്രീരാജ്, ശ്രീലക്ഷ്മി.മരുമക്കൾ:അശ്വതി, പരേതനായ അതുൽ.

ഇൻറർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ജഗന് നേട്ടം

ശാസ്താംകോട്ട.ഡൽഹിയിൽ വച്ച് WAKO – INDIA സംഘടിപ്പിച്ച അഞ്ചാമത് ഓപ്പൺ ഇൻറർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ -71 Kg കാറ്റഗറിയിൽ കെഎസ്എം ഡിബി കോളജ് എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥി ജഗൻ എസ് പിള്ള സിൽവർ മെഡൽ കരസ്ഥമാക്കി . കോച്ച് ജി. ഗോപകുമാറിൻ്റെ ശിക്ഷണത്തിൽ 13 വർഷമായി കരാത്തെ ബോക്സിംങ് കിക്ക്ബോക്സിംങ് വുഷു എന്നീ ആയോധന കലകൾ അഭ്യസിക്കുന്നു.

വേങ്ങ അനന്തപുരിയില്‍ ജയകുമാര്‍ ശ്രീജ ദമ്പതികളുടെ മകനാണ്

ജെഫ്രി എപ്സ്റ്റീൻ ഫയല്‍,സമ്പന്നരായ പുരുഷന്മാർക്കായി ലൈംഗിക മനുഷ്യക്കടത്ത് നടത്തിയതിന് മതിയായ തെളിവുകളില്ല, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

ന്യൂയോര്‍ക്ക്: ജെഫ്രി എപ്സ്റ്റീൻ കേസില്‍ പുതിയ കണ്ടെത്തലുമായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. സമ്പന്നരായ പുരുഷന്മാർക്കായി ലൈംഗിക മനുഷ്യക്കടത്ത് നടത്തിയതായി തെളിവുകളില്ലെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ധാരാളം തെളിവുകളുണ്ട്. എന്നാൽ സമ്പന്നരായ പുരുഷന്മാർക്കായി ലൈംഗിക മനുഷ്യക്കടത്ത് നടത്തിയതിന് മതിയായ തെളിവുകളില്ലെന്നാണ് എഫ്ബിഐയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ജെഫ്രി എപ്സ്റ്റീൻ്റെ ബാങ്ക് രേഖകളും ഇരകളുടെ മൊഴി രേഖപ്പെടുത്തുകയും ഇമെയിലുകളുമടക്കം പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യത്തിൽ തെളിവുകളുടെ അഭാവമുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ചില ആളുകളുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം പരിശോധിച്ചുവെന്നും തെളിവില്ലെന്നും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

എപ്സ്റ്റീൻ്റെ വീടുകളിൽ നിന്ന് പിടിച്ചെടുത്ത വീഡിയോകളിലും ഫോട്ടോകളിലും ഇരകളെ പീഡിപ്പിക്കുന്നത് ചിത്രീകരിച്ചിട്ടില്ല. കൂടാതെ സാമ്പത്തിക രേഖകൾ പരിശോധിച്ചപ്പോൾ ക്രിമിനൽ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവും കണ്ടെത്തിയില്ലെന്ന് 2019ലെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

എപ്സ്റ്റീനിൻ്റെ ഒരു ഇര തന്നെ പ്രമുഖർക്ക് കാഴ്‌ച വച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലും മൊഴി സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും മറ്റ് ഇരകളാരും സമാനമായ മൊഴി നൽകിയിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ജൂലൈയിൽ കേസുകൾ പ്രാദേശിക എജൻ്റുമാര്‍ക്ക് കൈമാറിയെന്ന് ഭരണകൂടം അറിയിച്ചിരുന്നു. നാലോ അഞ്ചോ എപ്സ്റ്റീൻ കുറ്റാരോപിതർ മാത്രമാണ് ലൈംഗികമായി ദുരുപയോഗം ചെയ്‌തതായി സമ്മതിച്ചതെന്നാണ് അന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. എന്നാൽ ഈ മൊഴിയൊന്നും ഫെഡറൽ കുറ്റം ചുമത്താൻ മതിയായ തെളിവുകളല്ലെന്നും അതിനാൽ കേസുകൾ പ്രാദേശിക നിയമപാലകർക്ക് കൈമാറിയെന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

2005-ൽ ഫ്ലോറിഡയിലെ പാം ബീച്ചില്‍ 14 വയസുള്ള ഒരു പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി ലഭിച്ചതിലൂടെയാണ് എപ്സ്റ്റീൻ കേസ് അന്വേഷണം ആരംഭിച്ചത്. സമാന അനുഭവം നേരിട്ട ഏകദേശം 35 ഓളം പെൺകുട്ടികളെ പൊലീസ് കണ്ടെത്തിയിരുന്നു. ഹൈസ്‌കൂൾ വിദ്യാർഥികളെ 300 ഡോളർ വരെ നൽകി മസാജിനായി ഉപയോഗിച്ചിരുന്നുവെന്നും പരാതി ലഭിച്ചിരുന്നു.

എന്നാല്‍ കേസ് എഫ്ബിഐക്ക് ലഭിച്ചതോടെ ഫെഡറൽ പ്രോസിക്യൂട്ടർമാർ എപ്സ്റ്റീനിൻ്റെ ചില പേഴ്‌സണൽ സഹായികളെയും കേസിൽ ഉള്‍പ്പെടുത്തി. തുടര്‍ന്നാണ് എപ്‌സ്റ്റീന്‍ അറസ്റ്റിലാവുന്നത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് എപ്സ്റ്റീൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 18 മാസം തടവിന് ശിക്ഷിക്കപ്പെട്ട എപ്സ്റ്റീൻ 2009 മധ്യത്തോടെ മോചിതനായി.

എന്നാല്‍ 2018 മധ്യത്തോടെ മിയാമി ഹെറാൾഡ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഫെഡറൽ പ്രോസിക്യൂട്ടർമാർ വീണ്ടും രേഖകള്‍ പുനംപരിശോധിക്കുകയായിരുന്നു. 2019 ജൂലൈയിൽ എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. പിന്നെ പുറത്ത് വരുന്നത് എപ്സ്റ്റീൻ്റെ മരണ വാർത്തയാണ്. ഇയാള്‍ ജയിലിൽവച്ച് ആത്മഹത്യ ചെയ്‌തുവെന്നാണ് പുറത്ത് വന്ന വാർത്തകള്‍.

ശേഷം എപ്സ്റ്റീൻ്റെ വിശ്വസ്‌തയായ ഗിസ്ലെയ്ൻ മാക്സ്വെല്ലിനെതിരെ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തി. ഈ സ്‌ത്രീയാണ് ഇരകളിൽ പലരെയും റിക്രൂട്ട് ചെയ്‌തതെന്നും ലൈംഗിക പീഡനത്തിന് കൂട്ടുനിന്നതെന്നും കണ്ടെത്തി. 2021ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മാക്സ്വെല്ലിനെ 20 വർഷത്തെ ജയിൽ ശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള: ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. നേരത്തെ കേരള ഹൈക്കോടതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍, ദ്വാരപാലക ശില്‍പം കടത്തിയത് എന്നിങ്ങനെയുള്ള രണ്ട് കേസുകളിലാണ് ജാമ്യം തേടി ഗോവർധൻ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കെ ജാമ്യം അനുവദിക്കേണ്ടതില്ലെന്നും നേരത്തെ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുകേസുകളിലെയും ഹരജികള്‍ സുപ്രിംകോടതി തള്ളിയത്.

താന്‍ അയ്യപ്പഭക്തന്‍ മാത്രമാണെന്നും മോഷണത്തില്‍ ഒരുനിലക്കും ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഗോവര്‍ധന്‍ നേരത്തെ പ്രതികരിച്ചിരുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധനാണ് സ്വര്‍ണം വിറ്റതെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. പോറ്റി 476 ഗ്രാം സ്വര്‍ണം കൈമാറിയെന്നായിരുന്നു ഗോവര്‍ധന്റെ മൊഴി

വീടുകള്‍ അഗ്നിക്കിരയായ സംഭവത്തിന് പിന്നാലെ മണിപ്പൂര്‍ ഉഖ്രുലില്‍ കര്‍ഫ്യൂ

ഇംഫാല്‍: വീടുകള്‍ അഗ്നിക്കിരയായ സംഭവത്തിന് പിന്നാലെ മണിപ്പൂര്‍ ഉഖ്രുലില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്നലെ രാത്രിയാണ് ഉഖ്രുല്‍ ഗ്രാമത്തിലെ വീടുകളില്‍ അക്രമി സംഘം തീയിട്ടത്. നിലവില്‍ മണിപ്പൂരിലെ സ്ഥിതി സംഘര്‍ഷഭരിതമാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ സ്ഥിതിഗതികള്‍ നേരത്തേക്കാള്‍ ശാന്തമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവില്‍ സുരക്ഷാ നടപടികള്‍ കാര്യക്ഷമമാക്കാന്‍ ലിറ്റാൻ പൊലീസ് സ്റ്റേഷനിൽ ഒരു സംയുക്ത കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിലവില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തയിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ നിരവധി പൊലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത സ്ഥലങ്ങളിലെല്ലാം സുരക്ഷാ സേനയുടെ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി മേഖലകളില്‍ നടത്തിയ തെരച്ചിലില്‍ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു: കഴിഞ്ഞ ദിവസം ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നോങ്‌ഡാം ഗ്രാമത്തിന് സമീപമുള്ള കുന്നിന്‍ പ്രദേശമായ ചെങ്‌ജെലില്‍ നടത്തിയ ഓപ്പറേഷനില്‍ 303 റൈഫിൾ, ഒരു മാഗസിൻ, 12-ബോർ സിംഗിൾ-ബാരൽ തോക്കുകൾ, 9 എംഎം പിസ്റ്റളുകൾ, 36 ഹാൻഡ് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു. മാത്രമല്ല ഇംഫാൽ വെസ്റ്റ് ജില്ലയിലെ സിംഗ്‌ജമൈയില്‍ അടുത്തിടെ ബോംബ്‌ സ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ലൈഷ്‌റാം ബുലു സിങ് (39), പുയാമച്ച ഡേവിഡ് (22), നിങ്‌തൗജം ചലംബ സിങ് (29) എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്നും ഒരു ഫോര്‍ വീലര്‍ വാഹനം, ഒരു മാഗസിൻ, വെടിയുണ്ടകൾ, മൂന്ന് മൊബൈൽ ഫോണുകൾ, പണവും ആധാർ കാർഡും അടങ്ങിയ ഒരു വാലറ്റ് എന്നിവയും പൊലീസ് പിടിച്ചെടുത്തു.

മണിപ്പൂരില്‍ കനത്ത സുരക്ഷ: വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. വിവിധ ജില്ലകളില്‍ സംഘര്‍ഷ സാധ്യത മേഖലകളിലായി 115 ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാത 37ല്‍ കര്‍ശന പരിശോധനയാണ് തുടരുന്നത്.

പാതയിലൂടെ കടന്ന് പോകുന്ന മുഴുവന്‍ വാഹനങ്ങളിലും കര്‍ശന പരിശോധനയാണ് തുടരുന്നത്. മണിപ്പൂരിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളും വ്യാജ പ്രചരണങ്ങളും വിശ്വസിക്കരുതെന്നും നിര്‍ദേശമുണ്ട്. സോഷ്യല്‍ മീഡിയയിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വി.എസ്. അച്യുതാനന്ദന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എ. സുരേഷിനെ മലമ്പുഴ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം

പാലക്കാട്/തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എ. സുരേഷിനെ പാലക്കാട് മലമ്പുഴ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം സജീവമാക്കുന്നു. കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കൾ തന്നെ സമീപിച്ചതായി സുരേഷ് സ്ഥിരീകരിച്ചു.

ഇടതുപക്ഷത്തിന്‍റെ ഉറച്ച കോട്ടയായ മലമ്പുഴയിൽ സുരേഷിനെപ്പോലൊരു വ്യക്തിയെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കുന്നത് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. ഏറെക്കാലം വി.എസിന്‍റെ വിശ്വസ്തനായിരുന്ന സുരേഷിന്‍റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ വോട്ടുനിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. വിഭാഗീതയുടെ പേരില്‍ പത്തു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ട വ്യക്തി കൂടിയാണ് സുരേഷ്.

അതേസമയം, കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും മത്സരിക്കുന്ന കാര്യത്തിൽ താൻ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് സുരേഷ് വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളും ഭാവി പരിപാടികളും സംബന്ധിച്ച് കൂടുതൽ വ്യക്തത ആവശ്യമാണെന്നും തന്‍റെ നിലപാടുകൾ വ്യക്തമാക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് 11 വർഷമായെങ്കിലും താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണെന്നും കേരളത്തിലെ ഇടതുപക്ഷ മൂല്യങ്ങൾ ചോർന്നുപോകുന്നതിൽ പ്രതിഷേധിക്കുന്നവർക്കൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്താക്കപ്പെട്ടതിനെതിരെ നാല് തവണ അപ്പീൽ നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും എന്തിനാണ് തന്നെ പുറത്താക്കിയതെന്ന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും നേതൃത്വത്തിന്‍റെ നിർദ്ദേശങ്ങൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെ രാഷ്ട്രീയ പ്രധാന്യം ഉള്ള മണ്ഡലം കൂടിയാണ് മലമ്പുഴ. ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും വിജയിച്ചു വന്ന ചരിത്രപ്രാധാന്യമുള്ള മണ്ഡലമാണിത്. 2001 മുതൽ തുടർച്ചയായി നാല് തവണ വി.എസ്. അച്യുതാനന്ദൻ ഇവിടെ നിന്ന് നിയമസഭയിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എ. പ്രഭാകരൻ 25,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിർത്തിയത്. ഈ സാഹചര്യത്തിൽ സുരേഷിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഏറെ ആകാംക്ഷയുണർത്തുന്ന ഈ വിഷയങ്ങളിൽ സുരേഷിന്‍റെയും കോൺഗ്രസ് നേതൃത്വത്തിന്‍റെയും അടുത്ത നീക്കങ്ങൾ എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും അണികളും.

താലൂക്കാശുപത്രിയില്‍ വൈദ്യുതിയില്ല, സിസ്റ്റം വേണ്ടവണ്ണം പ്രവര്‍ത്തിക്കുന്നില്ല, ജനം വലയുന്നു

ജനറേറ്റര്‍ പ്രവര്‍ത്തിക്കാതെ വൈദ്യുതിയില്ലാതെ കംപ്യൂട്ടര്‍ നിലച്ചതോടെ ഒപിക്കുമുന്നില്‍ തടിച്ചുകൂടിയ ജനം

ശാസ്താംകോട്ട. താലൂക്ക് ആശുപത്രിയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ആയിരക്കണക്കിന് ജനം വന്നുപോകുന്ന ആശുപത്രിയയില്‍ ജനറേറ്റര്‍ വേണ്ടവണ്ണം പ്രവര്‍ത്തിക്കാതായിട്ട് നാളേറെയായി. രാവിലെ ഒപി ടിക്കറ്റ് കൊടുക്കാന്‍ സിസ്റ്റം പ്രവര്‍ത്തിക്കാത്തതിനാല്‍ ക്യൂവില്‍ ജനം വലഞ്ഞത് മണിക്കൂറുകള്‍. ഇടക്ക് വന്നിട്ടും പിന്നെയും നിലച്ചു.

പിന്നോക്കമണ്ഡലമായ ഇവിടെ താലൂക്ക് ആശുപത്രിയുടെ വികസനമില്ലായ്മ ആരോപിച്ച കഴിഞ്ഞ ദിവസവും താലൂക്ക് വികസന സമിതിയില്‍ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചതാണ്. ആശുപത്രിയിലെ മുഴുവന്‍ സംവിധാനങ്ങളും തകരാറിലാവുന്ന നിലയിലായിട്ടും കൃത്യമായ പരിഹാരമില്ലെന്ന് ആക്ഷേപമുണ്ട്.

സുപ്രീംകോടതിയിൽ ലോ ക്ലാർക്ക് കം റിസർച്ച് അസോസിയേറ്റ്, 90 ഒഴിവ്

സുപ്രീംകോടതിയിൽ ലോ ക്ലാർക്ക് കം റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ 2026-2027 വർഷത്തേക്കായി നടത്തുന്ന നിയമനമാണ്. 90 ഒഴിവുണ്ട്. 1,00,000 രൂപയാണ് ശമ്പളം.

യോഗ്യത
നിയമബിരുദം (ഇന്റഗ്രേറ്റഡ് കോഴ്സ് ഉൾപ്പെടെ). അവസാനവർഷ വിദ്യാർഥികൾക്കും നിയമനത്തിന് മുൻപായി കോഴ്സ് പാസ്സാവുമെങ്കിൽ അപേക്ഷിക്കാം.

അപേക്ഷകർക്ക് ഗവേഷണ പാടവം, നന്നായി എഴുതാനുള്ള കഴിവ്, കംപ്യൂട്ടർ/സെർച്ച് എൻജിനുകളിൽ അറിവ് എന്നിവയുണ്ടായിരിക്കണം. പ്രായം: 2026 ഫെബ്രുവരി ഏഴിന് 20-32 വയസ്സ്.

തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. മാർച്ച് ഏഴിനാണ് പരീക്ഷ. പരീക്ഷയ്ക്ക് രണ്ട് പാർട്ട് ഉണ്ടാവും. രണ്ടും ഒരു ദിവസമാണ് നടത്തുക.

ഒന്നാംപാർട്ട് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ഓൺലൈൻ പരീക്ഷയും രണ്ടാം പാർട്ട് പേനയും പേപ്പറും ഉപയോഗിച്ചുള്ള എഴുത്തുപരീക്ഷയുമായിരിക്കും. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 23 നഗരങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.

750 രൂപയാണ് അപേക്ഷാഫീസ്. ഇത് ഓൺലൈനായാണ് അടയ്ക്കേണ്ടത്.

അപേക്ഷ
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഫെബ്രുവരി 20. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sci.gov.in. എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.