ദുബായ്: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി. സൗദി അറേബ്യയുടെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് നിരോധനം ഏർപ്പെടുത്തിയത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്നാണ് വിശദീകരണം.
40 രാജ്യങ്ങളിൽ പൂർണമായ നിരോധനം ഏർപ്പെടുത്തിയതിന് പുറമെ, 16 രാജ്യങ്ങളിലെ നിശ്ചിത മേഖലകളിൽ ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തി. ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാൻ, ജർമനി, ഇന്തോനേഷ്യ, ഇറാൻ, ബംഗ്ലാദേശ്, ചൈന, ഇറാഖ്, പലസ്‌തീൻ, ദക്ഷിണാഫ്രിക്ക, യുകെ, ഈജിപ്ത്, പാകിസ്ഥാൻ, വിയറ്റ്നാം തുടങ്ങി 40 രാജ്യങ്ങൾക്കാണ് പൂർണ നിരോധനമുള്ളത്.
അതേസമയം, ചൂടാക്കി സംസ്കരിച്ച കോഴിയിറച്ചി ഉൽപ്പന്നങ്ങൾക്ക് ഈ താൽക്കാലിക നിരോധനം ബാധകമല്ല.
ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി
ഇന്ത്യയ്ക്ക് ഇന്ന് നിർണായക പോരാട്ടം…. തോറ്റാൽ പുറത്ത്… സഞ്ജു ടീമിൽ എത്തിയേക്കും
ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായക പോരാട്ടം. സിംബാബ്‌വെ ആണ് എതിരാളി. ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയുമായി തോൽവി ഏറ്റു വാങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ സെമി സാധ്യത നിലനിർത്താൻ സാധിക്കും. വെസ്റ്റ് ഇൻഡീസുമായി തോൽവി വഴങ്ങിയാണ് സിംബാബ്‌വെയും ഇന്നത്തെ മത്സരത്തിന് എത്തുന്നത്.
ടോപ് ഓർഡറിലെ ബാറ്റർമാർ നിരന്തരമായി പരാജയപ്പെടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അത് പരിഹരിക്കാനായി ടീമിൽ അഴിച്ചു പണി നടത്തും. ഇന്നത്തെ മത്സരത്തിൽ ഓപ്പണർ റോളിലോ മൂന്നാം നമ്പറിലോ സഞ്ജു സാംസണെ പ്രതീക്ഷിക്കാം. വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലും ടീമിൽ തിരിച്ചെത്തും. മോശം ഫോം തുടരുന്ന റിങ്കു സിങും വാഷിഗ്ടൺ സുന്ദറും ടീമിൽ ഇടം നേടാൻ സാധ്യതയില്ല.
എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണു മത്സരം. ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്കും സ്ലോ ബൗളർമാർക്കും അനുകൂലമാണ്. ഇരു ടീമിലെയും സ്പിന്നർമാർക്ക് നിർണായക റോൾ ആണ് ഇന്നത്തെ മത്സരത്തിൽ ഉള്ളത്.
സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്ക് അനായാസം ബൗണ്ടറി കണ്ടെത്താൻ കഴിയും. ചെന്നൈയിൽ ഇന്ന് ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരം മഞ്ഞ് വീഴാനുള്ള സാധ്യതയുള്ളതിനാൽ സ്കോർ പിന്തുടരുന്ന ടീമിന് മുൻതൂക്കം ലഭിക്കാം.
ലവന്‍ പുലിയാ..,15 ലക്ഷം കൈക്കൂലി വാങ്ങിയ ഓവർസിയറുടെ മുൻ ഇടപാടുകൾ കേന്ദ്രീകരിച്ച് വിജിലൻസ് അന്വേഷണം
കൊച്ചി. ഗോഡൗണിന് പൂർത്തികരണ സർട്ടിഫിക്കറ്റ് നൽകാൻ 15 ലക്ഷം കൈക്കൂലി വാങ്ങിയ ഓവർസിയറുടെ മുൻ ഇടപാടുകൾ കേന്ദ്രീകരിച്ച് വിജിലൻസ് അന്വേഷണം. പിടിയിലാകുന്നതിന് ദിവസങ്ങൾക്ക് മുൻപും ഓവർസിയർ ടി ദീപേഷ് കുമാർ കൈക്കൂലി വാങ്ങിയെന്ന് സൂചന. കാക്കനാടുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് ലക്ഷം രൂപ കണ്ടെത്തി.
ദീപേഷിന്റെ ബെംഗളൂരുവിലുള്ള വീട്ടിലടക്കം കൊച്ചിയിൽ നിന്നുള്ള വിജിലൻസ് സംഘം ഇന്നലെ പരിശോധന നടത്തി. ദീപേഷിന്റെ ഭാര്യ ബെംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരിയാണ്. കൈക്കൂലിയായി വാങ്ങിയ ലക്ഷങ്ങൾ ബെനാമി പേരുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിജിലൻസ് സംശയിക്കുന്നത്. റിമാൻഡിലായ ദീപേഷിനെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കാസർകോഡുള്ള വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനയില്ല.
സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ദില്ലിയിലേക്ക്
തിരുവനന്തപുരം.സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ദില്ലിയിലേക്ക്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ രമേശ് ചെന്നിത്തല എന്നിവർ ഞായറാഴ്ച ദില്ലിയിലെത്തി എ ഐ സി സി നേതാക്കളുമായി ചർച്ച നടത്തും.
തൃപ്പൂണിത്തറ പാലക്കാട് ഒഴികെയുള്ള 20 സിറ്റിംഗ് സീറ്റുകളിലെയും എംഎൽഎമാരുടെ കാര്യത്തിൽ ഞായറാഴ്ച അന്തിമ പ്രഖ്യാപനം ഉണ്ടാകും. തർക്കങ്ങൾ ഇല്ലാത്ത ഏകദേശം20 സീറ്റുകളിലും അന്ന് പ്രഖ്യാപനം നടത്തിയേക്കും. ബാക്കി സീറ്റുകളുടെ കാര്യത്തിൽ ഉഭയകക്ഷി ചർച്ചകൾ കഴിയുന്ന മുറക്കും പുതു യുഗയാത്ര കഴിയുന്നതോടെയും ആയിരിക്കും അന്തിമ തീരുമാനം എടുക്കുക
എൽ.ഡി.എഫിന്റെ ഉഭയകക്ഷി ചർച്ച തുടരുന്നു, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മറ്റു കക്ഷികളുടെ ആവശ്യങ്ങൾ ചർച്ചയാകും
തിരുവനന്തപുരം. എൽ.ഡി.എഫിന്റെ ഉഭയകക്ഷി ചർച്ച തുടരുന്നു. ശനിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മറ്റു കക്ഷികളുടെ ആവശ്യങ്ങൾ ചർച്ചയാകും. എല്ലാ പാർട്ടികളുമായുള്ള ചർച്ച ഇനിയും പൂർത്തിയാക്കിയിട്ടില്ല. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റുകൾ കൂടി സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടികയും കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.
അതിനിടെ മുഖ്യമന്ത്രി – മോഹൻലാൽ അഭിമുഖത്തിന്റെ പൂർണ്ണരൂപം ഇന്ന് പുറത്തു വരും. ചാനലുകളിൽ നാം മുന്നോട്ട് എന്ന പരിപാടിക്ക് പകരമാകും അഭിമുഖം നൽകുക. ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ കയ്യേറ്റം ചെയ്തു എന്ന് ആരോപിച്ചുള്ള സമരവും സംസ്ഥാന വ്യാപകമായി ശക്തമാക്കും.
മന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന് നേരിയ ക്ഷതമെന്ന് എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ട്,ഗുരുതര പ്രശ്‌നമില്ല,’കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചു എന്ന് കേസ്
കണ്ണൂര്‍: ഇന്നലെ കണ്ണൂരില്‍ കെ എസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന് നേരിയ ക്ഷതമെന്ന് എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ട്. കഴുത്തിലേറ്റ പരിക്ക് മൂലം വലതുകൈയില്‍ മരവിപ്പ് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതുകൈയിലും നേരിയ ക്ഷതമുണ്ട്. എന്നാല്‍ എംആര്‍ഐ സ്‌കാനിങില്‍ ഗുരുതര പ്രശ്‌നമില്ലന്നാണ് വിവരം. രാവിലെ എട്ട് മണിക്ക് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും അതിന് പിന്നാലെ പത്ത് മണിക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും. അതില്‍ മന്ത്രിയുടെ ആരോഗ്യവിവരങ്ങള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ഉണ്ടാകും.
ഇന്നലെ രാത്രി മന്ത്രിയെ എംആര്‍ഐ പരിശോധനയ്ക്ക് വിധേയമാക്കിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയാണ് പരിശോധന നടത്തിയത്. മന്ത്രി മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ തുടരുകയാണ്.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയില്‍വേ സുരക്ഷാസേന പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ആര്‍.പി.എഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതിനായി നടത്തിയ പരിശോധനയിലാണ് അത്തരം ദൃശ്യങ്ങളില്ലെന്ന് വ്യക്തമായത്.
വീണാ ജോര്‍ജിനു പരിക്കേറ്റ സംഭവത്തില്‍ അഞ്ച് കെഎസ്യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ഇവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, അഹമ്മദ് യാസീന്‍, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചു എന്നാണ് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് എതിരായ കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ റെയില്‍വേ പൊലീസിനു കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നില്‍ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ വാഹനത്തിനു മുന്നിലെ ഫ്‌ലാഗ് പോസ്റ്റ് നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, സെക്രട്ടറി അഷ്‌കര്‍ കണ്ണാടിപറമ്പ, ജാബിര്‍, നിസാം, നിഹാല്‍ ഇരിക്കൂര്‍ എന്നിവരാണ് റിമാന്‍ഡിലായത്.
കൊല്ലത്ത് മുകേഷ് ഒഴികെയുള്ള സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ധാരണ
കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് മുകേഷ് ഒഴികെയുള്ള സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ധാരണ. അഞ്ച് സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണ ആയിട്ടുള്ളത്. കൊല്ലം മണ്ഡലത്തിൽ മുകേഷിന് സീറ്റില്ല. ആക്ടിംഗ് ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ കൊല്ലത്ത് മത്സരിക്കും. മൂന്ന് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണയായിട്ടുള്ളത്. കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാലും ഇരവിപുരത്ത് എം നൗഷാദും ചവറയിൽ സുജിത്ത് വിജയൻ പിള്ളയും വീണ്ടും മത്സരിക്കും.
എല്ലാ മണ്ഡലങ്ങളിലും ഓരോ പേര് വീതം മാത്രം നിർദ്ദേശിക്കാനാണ് തീരുമാനം. ഇരവിപുരം മണ്ഡലത്തിൽ നിലവിലെ എംഎൽഎയായ എം നൗഷാദ് തന്നെ വീണ്ടും മത്സരിക്കും. കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാൽ, ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള എന്നിവരാണ് മത്സരിക്കുക. കുണ്ടറയിൽ ജില്ലാ കമ്മിറ്റി അംഗം എസ് എൽ സജികുമാറാണ് സ്ഥാനാർത്ഥിയാവുക. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. നിർദ്ദേശങ്ങൾ സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ നിർദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശങ്ങൾ സംസ്ഥാന കമ്മിറ്റി അന്തിമമായി അംഗീകരിച്ചാൽ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.
വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : ബിരുദ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബീച്ച് ചാലിൽ പറമ്പിൽ ശ്രീനന്ദ (21) ആണ് മരിച്ചത്. കൊല്ലം ഗുരുദേവ കോളേജിൽ ബിഎസ്‌സി സൈക്കോളജി അവസാന വർഷ വിദ്യാർഥിനിയാണ്. ചൊവ്വ വൈകിട്ടാണ് മരിച്ചനിലയിൽ കണ്ടത്. വൈകിട്ട് കോളജിൽനിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലേക്ക് പോകാൻ മാതാപിതാക്കൾ വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയിൽ കണ്ടത്. ജനലിലൂടെ നോക്കിയപ്പോൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. അച്ഛൻ: ചാലിൽപറമ്പിൽ അനിൽകുമാർ. അമ്മ: ലിസി. സഹോദരി: നവ്യശ്രീ. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.





































